Kannur
അനാസ്ഥയുടെ നിശ്ചല ദൃശ്യമായി കണ്ണൂർ കോട്ട

കണ്ണൂർ : തുടങ്ങും മുൻപേ ഒടുങ്ങിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്ക്കായി സജ്ജീകരിച്ച, അസ്ഥികൂടം പോലുള്ള ഇരിപ്പിടങ്ങൾ…കോട്ടമതിലിന് ചുറ്റുമുള്ള കിടങ്ങിൽ ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ…..
കൃത്യമായ നിരീക്ഷണമില്ലാത്തതിനാൽ കോട്ടയ്ക്കകത്ത് തോന്നുംപടി വിഹരിക്കുന്ന സന്ദർശകർ…ഇരുട്ടറയിൽ വിശ്രമിക്കുന്ന ചരിത്രപ്രാധാന്യമുള്ള പീരങ്കിയുണ്ടകൾ…വിനോദസഞ്ചാര ദിനത്തിലും അത്ര സുന്ദരമല്ല, കണ്ണൂർ കോട്ടയിലെ കാഴ്ചകൾ.
ഒരാൾക്ക് 25 രൂപ പ്രവേശന ഫീസ് ഇൗടാക്കുന്നുണ്ടെങ്കിലും സന്ദർശകർക്കുവേണ്ട നിർദേശങ്ങളോ സൗകര്യങ്ങളോ കോട്ടയിൽ ലഭിക്കുന്നില്ല. കോട്ടമതിലിന് ചുറ്റുമുള്ള, ഒഴുക്ക് നിലച്ച കിടങ്ങിൽ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ കാണാം. സന്ദർശകർ ഇത്തരത്തിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ വേലി സ്ഥാപിക്കാനോ മാലിന്യങ്ങൾ യഥാസമയം നീക്കാനോ അധികൃതർക്കാകുന്നില്ല.
കാണാനവസരമില്ലാതെ പീരങ്കിയുണ്ടകൾ
ഇവിടെനിന്ന് ഉദ്ഖനനംചെയ്തെടുത്ത പീരങ്കിയുണ്ടകളുടെ വൻ ശേഖരം യഥാവിധി കാണാനുള്ള അവസരം ചരിത്രാന്വേഷകർക്കുപോലും ലഭ്യമല്ല. പൊതു അവധിദിനങ്ങളിലും വാരാന്ത്യത്തിലും നിരവധി സന്ദർശകർ ഇവിടെയെത്തുന്നുണ്ട്. സംഘമായി എത്തുന്ന സന്ദർശകർ പ്രവേശന ടിക്കറ്റെടുത്ത് ഉള്ളിൽ കയറിയാൽ അവരെന്ത് ചെയ്യുന്നുവെന്ന് കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനമില്ല.
പ്രവേശന ഗേറ്റിലുള്ളവർക്ക് ഇതേപ്പറ്റി ഒന്നും അറിയാത്ത സ്ഥിതിയാണ്. ‘യോഗം, സ്വീകരണം, പാർട്ടിസമ്മേളനം, ആഘോഷം, പാചകം തുടങ്ങിയവ ദേശീയ സംരക്ഷിതസ്മാരകത്തിനകത്ത് പാടില്ലെ’ന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും സന്ദർശകർ ഉള്ളിൽകയറി എന്തുചെയ്യുന്നുവെന്ന കാര്യം അധികൃതർ മിക്കപ്പോഴും അറിയാറില്ല.
പുരാവസ്തുവകുപ്പിന്റെ തൃശ്ശൂർ ഓഫീസിന് കീഴിലാണ് കണ്ണൂർ കോട്ട (സെയ്ന്റ് ആഞ്ചലോ കോട്ട) പ്രവർത്തിക്കുന്നത്. രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെയാണ് സന്ദർശകസമയം.
അസ്ഥികൂടം കണക്കെ ഈ സജ്ജീകരണങ്ങൾ
കോട്ടയുടെ കവാടം കടക്കുന്നവരെ ആദ്യം എതിരേൽക്കുന്നത് 2016-ൽ തുടങ്ങിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ അവശിഷ്ടങ്ങളാണ്. ചുരുങ്ങിയ കാലയളവിൽ മാത്രം പ്രദർശനം നടത്തിയ ഈ ഷോ മുടങ്ങിയിട്ട് ഏഴുവർഷമാകുന്നു.
2016-ൽ തുടങ്ങിയ പദ്ധതി പൂർത്തിയാക്കി ജനങ്ങൾക്ക് പ്രദർശനം അനുവദിച്ചത് 2018-ലാണ്. സെയ്ന്റ് ആഞ്ചലോ കോട്ടയുടെ 500 വർഷത്തിന്റെ ചരിത്രം പുനരാവിഷ്കരിക്കുന്നതായിരുന്നു പ്രദർശനം.
ലേസർ സംവിധാനം ഉപയോഗിച്ച് നടത്തുന്ന ഷോയ്ക്ക് 53 മിനിട്ടായിരുന്നു ദൈർഘ്യം. 100 രൂപ നിരക്ക്. വരുമാനത്തിന്റെ 40 ശതമാനം തുക കോട്ടയുടെ സംരക്ഷണച്ചുമതലയുള്ള ആർക്കിയോളജി സർവേ ഓഫ് ഇന്ത്യക്ക് നൽകണമെന്നാണ് വ്യവസ്ഥ.
ഷോ നടത്തിപ്പിന്റെ ചുമതല ഡി.ടി.പി.സി.ക്കായിരുന്നു. രണ്ടുമാസം പ്രവർത്തിച്ചശേഷം മഴയെത്തുടർന്ന് ഷോ നിർത്തിവെച്ചു. 3.8 കോടി രൂപ ചെലവഴിച്ച് തുടങ്ങിയ ഷോയ്ക്കുവേണ്ടി സ്ഥാപിച്ച 150 കസേരകൾ ഇപ്പോൾ തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. ലൈറ്റുകളും നാമാവശേഷമായി.
ഷോ നടത്തിപ്പുമായി ബന്ധപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഡി.ടി.പി.സി.യും തമ്മിലുള്ള കരാർ 2022 ഏപ്രിലിൽ അവസാനിച്ചു. ഇതിനിടെ സാമ്പത്തിക ക്രമക്കേട് നടന്നതായുള്ള ആരോപണവും വിജിലൻസ് കേസും പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായി.
കോട്ട സന്ദർശിച്ച കേന്ദ്രമന്ത്രി മീനാക്ഷി ലേഖി കോട്ടയുടെ പൈതൃകം കാത്തുസൂക്ഷിക്കണമെന്നും കസേരകൾ മാറ്റി പരിപാടി തുടങ്ങണമെന്നും നിർദേശം നൽകിയിരുന്നു.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
Kannur
നെയ്യമൃതുമായി പാതിരിയാട് മഠം വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റിയാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്.
കഠിന വ്രതത്തോടെ പാതിരിയാട് മഠത്തിൽ അഞ്ചുനാളുകളായുള്ള നിഴലിൽക്കൂടൽ, ശിവ പാർവതി പൂജകൾ തുടങ്ങിയ ചടങ്ങുകളെ തുടർന്നാണ് കലശപാത്രത്തിൽ നെയ് നിറച്ചത്. തന്ത്രി പേർക്കുണ്ഡി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടൻ രയരോത്ത് എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാൽനടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തുനിന്ന് വില്ലിപ്പാലൻ കുറുപ്പൻമാരുടെ സംഘവുമായി ചേർന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ടച്ചടങ്ങുകൾ നടത്തുക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്