ചന്ദ്രയാൻ 3 എന്ന അഭിമാനം കളയാൻ ഇങ്ങിനെയൊരു അധ്യാപിക മതിയെന്ന് മറക്കരുത്’; ഹരീഷ് പേരടി

മുസ്ലിം വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിപ്പിച്ച അധ്യാപികയുടെ സംഭവത്തിൽ പ്രതികരണവുമായി ഹരീഷ് പേരടി. 685 കോടിയുടെ ചന്ദ്രയാൻ- 3 എന്ന അഭിമാനം കളയാൻ ഇങ്ങിനെയൊരു അധ്യാപിക മതിയെന്ന് കേന്ദ്രസർക്കാർ മറക്കരുതെന്ന് പേരടി കുറിച്ചു.
“I.N.D.I.A..എന്ന വിശാല പ്രതിപക്ഷ കൂട്ടായ്മ സമയം കളയാതെ മുസാഫർ നഗറിലെ ഈ സ്കൂളിന് മുന്നിൽ അല്ലെ ഒത്ത് ചേരണ്ടേത്..അത് തിരഞ്ഞെടുപ്പ് രാഷ്ട്രിയമല്ല..മറിച്ച് മനസ്സിൽ പുഴു കുത്തുകളില്ലാത്ത വരും തലമുറയുടെ യഥാർത്ഥ INDIAയെ ഉണ്ടാക്കാനാണ്..ആ സ്കൂളിന്റെ മുന്നിൽ നിന്ന് മതേതരത്വത്തിന്റെ ഒരു മുദ്രാവാക്യമെങ്കിലും ഉറക്കെ വിളിക്കു..വലിയ വിഭ്രാന്തിയിലൂടെ കടന്നുപോകുന്ന അടിയേറ്റ ആ കുട്ടിയുടെ മനസ്സെങ്കിലും ഒന്ന് തണുക്കട്ടെ..കേന്ദ്ര സർക്കാറെ..685 കോടിയുടെ ചന്ദ്രയാൻ- 3 എന്ന അഭിമാനം കളയാൻ ഇങ്ങിനെയൊരു അധ്യാപിക മതി എന്ന് മറക്കരുത്..”, എന്നാണ് ഹരീഷ് പേരടി കുറിച്ചത്. നിരവധി പേരാണ് ഹരീഷ് പേരടിയുടെ വാക്കുകളെ പിന്തുണച്ച് രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിലെ മുസാഫർനഗറിലെ സ്വകാര്യ സ്കൂളില്‍ സംഭവം നടന്നത്. മുസ്ലിം വിദ്യാർഥിയെ മറ്റ് വിദ്യാര്‍ത്ഥികളോട് തല്ലാന്‍ പറയുന്ന അധ്യാപികയുടെ വീഡിയോ വൈറല്‍ ആകുകയും ചെയ്തിരുന്നു. പിന്നാലെ നിരവധി പേരാണ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ അധ്യാപികയ്ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. കുട്ടികളുടെ മനസ്സിൽ വിവേചനത്തിന്റെ വിഷം വിതച്ച്, സ്‌കൂളെന്ന പവിത്ര സ്ഥാപനത്തെപോലും വെറുപ്പിന്റെ കമ്പോളമാക്കി മാറ്റുകയാണെന്നും ഒരു അധ്യാപികയ്ക്ക് ഇതിലും മോശമായി ഒന്നും ചെയ്യാനില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതിനിടെ മര്‍ദ്ദനത്തിന് കുട്ടി ഇരയാകുന്ന വീഡിയോ പങ്കുവയ്ക്കരുതെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.