ആലുവ കൊലപാതകം: കുട്ടിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കണമെന്ന് കോടതി

[tps_title][/tps_title]
കൊച്ചി: ആലുവയിൽ കൊല ചെയ്യപ്പെട്ട അഞ്ചു വയസ്സുകാരിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കണമെന്ന് കോടതി. കുട്ടിയുടെ പേരോ ചിത്രമോ മറ്റ് വിശദാംശങ്ങളോ ഒന്നും പ്രസിദ്ധീകരിക്കരുതെന്നും എറണാകുളം പോക്സോ കോടതി നിർദേശിച്ചു. കവല പ്രസംഗങ്ങളിൽ കുട്ടിയുടെ പേര് പറയാൻ പാടില്ലെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.
പ്രതിയുടെ ചിത്രം പത്രങ്ങളിൽ വന്നശേഷം തിരിച്ചറിയൽ പരേഡ് നടത്തുന്നത് എന്തിനാണെന്നും അന്വേഷണ സംഘത്തോട് കോടതി ചോദിച്ചു. തിരിച്ചറിയൽ പരേഡ് നടത്തിയശേഷം തിരികെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വിടുകയായിരുന്നു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുംശേഷം ആഗസ്റ്റ് 10ന് രാവിലെ 11ന് തിരികെ ഹാജരാക്കാനാണ് നിർദേശം.
എറണാകുളം പോക്സോ കോടതി പത്ത് ദിവസമാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇയാളെ സംബന്ധിച്ച പല സുപ്രധാന വിവരങ്ങളും കണ്ടെത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ബുധനാഴ്ച മുതൽ പ്രതിയുമായി തെളിവെടുപ്പ് നടത്തും. പ്രതിയുടെ ആധാർ കാർഡ് പൊലീസിന് ലഭിച്ചിട്ടുണ്ട്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മാപ്പ് നൽകണമെന്നുമാണ് പ്രതി കോടതിയിൽ ആവശ്യപ്പെട്ടത്.