Social
ഗർഭകാലം സങ്കീർണ്ണമാക്കുന്ന പ്രീ എക്ലാംസിയ ഇനി രക്ത പരിശോധനയിലൂടെ തിരിച്ചറിയാം
ഗർഭകാലത്ത് പ്രീ എക്ലാംസിയ ബാധിക്കുമോ എന്ന് മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കുന്ന രക്തപരിശോധനയ്ക്ക് അനുമതി നൽകി യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. ആഗോളതലത്തിൽ തന്നെ രണ്ടുമുതൽ എട്ടുശതമാനം വരെയുള്ള ഗർഭിണികളായ സ്ത്രീകളെ ബാധിക്കുന്ന ഗൗരവകരമായ ഹൈപ്പർടെൻസീവ് ഡിസോർഡറാണ് പ്രീ എക്ലാംസിയ.
പൊതുവേ മൂത്രത്തിലെ രക്തസമ്മർദത്തിന്റെയും പ്രോട്ടീനുകളുടെയും അളവ് പരിശോധിച്ചാണ് പ്രീഎക്ലാംസിയ സാധ്യത പരിശോധിക്കാറുള്ളത്. എന്നാൽ ഗർഭകാലം പുരോഗമിക്കുന്നതിന് അനുസരിച്ച് ഈ ടെസ്റ്റുകൾ പലപ്പോഴും കൃത്യമായ ഫലം നൽകാതിരിക്കുകയും അത് ഗർഭിണികളുടെ മരണത്തിനുവരെ കാരണമാവുകയുമാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ പ്രതീക്ഷയ്ക്ക് വകവെക്കുന്നതാണ് പുതിയ രക്തപരിശോധന.
രക്തത്തിലെ sFlt1, PIGF എന്നീ പ്രോട്ടീനുകൾ പരിശോധിച്ച് പ്രീഎക്ലാംസിയയുടെ സാധ്യത കൂടുതൽ വ്യക്തമാക്കുന്നതാണ് പുതിയ പരിശോധന എന്നാണ് റിപ്പോർട്ടുകൾ. ഗർഭകാലത്തിന്റെ ഇരുപത്തിമൂന്നിനും മുപ്പത്തിയഞ്ചിനും ആഴ്ച്ചകൾക്ക് ഇടയിലുള്ള സമയത്ത് പരിശോധന നടത്തി സ്ഥിരീകരണം നടത്താനാവുമെന്നാണ് വാദം. പ്രത്യേകിച്ച് ഗർഭകാലത്ത് ഹൈപ്പർടെൻഷൻ കണ്ടെത്തിയ സ്ത്രീകളിൽ ഈ പരിശോധന കൂടുതൽ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
മറ്റു പരിശോധനകൾക്കൊപ്പം ഈ രക്തപരിശോധന കൂടി ചെയ്ത് പ്രീഎക്ലാംസിയയുടെ സങ്കീർണതകൾ ഉണ്ടോ എന്ന് തിരിച്ചറിയാനും അതിനനുസരിച്ച് ചികിത്സ നടപ്പിലാക്കാനും പുതിയ ടെസ്റ്റിലൂടെ കഴിയുമെന്ന് ചിക്കാഗോ മെഡിസിൻ സർവകലാശാലയിലെ ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം പ്രൊഫസറായ സരോഷ് റാന പറഞ്ഞു.
പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിക്കുന്ന സ്ത്രീകൾ അപകടാവസ്ഥയിൽ ഉള്ളവർ ആകില്ല. എന്നാൽ ടെസ്റ്റിനു ശേഷം ഉയർന്ന അപകടസാധ്യത ഉള്ളവരായി കണ്ടെത്തുന്നവർക്ക് മതിയായ ചികിത്സ ലഭ്യമാക്കാൻ കഴിയുമെന്നത് ഗർഭകാല സങ്കീർണതകൾ കുറയ്ക്കുമെന്നാണ് കരുതുന്നത്.
അമിത രക്തസ്രാവം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മാതൃമരണത്തിന് കാരണമാകുന്നത് അമിത രക്തസമ്മര്‍ദവും അതിന്റെ അനന്തരഫലങ്ങളുമാണ്.
എക്ലാംസിയയും പ്രീഎക്ലാംസിയയും
ഗർഭകാലത്തോട് അനുബന്ധിച്ചുണ്ടാകുന്ന അമിത രക്തസമ്മർദ തകരാറുകളെയാണ് എക്ലാംസിയ, പ്രീഎക്ലാംസിയ എന്നു വിളിക്കുന്നത്. രക്തസമ്മർദത്തിൽ പൊടുന്നനെയുണ്ടാകുന്ന ഉയർച്ചയാണ് പ്രീ എക്ലാംസിയ. അതിനൊപ്പം സന്നി, കോമ പോലുള്ള ഗുരുതരാവസ്ഥയിലേക്ക് പോവുകയും ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളെയും ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് എക്ലാംസിയ.
ഉയർന്ന രക്തസമ്മർദം ഉള്ള ഗർഭിണികളായ സ്ത്രീകളിൽ എക്ലാംസിയയ്ക്കുള്ള സാധ്യത കൂടുതലാണ്. ചികിത്സിക്കാതിരുന്നാൽ ഇത് ഹൃദയത്തിന്റെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കും. തുടർച്ചയായി ചുഴലിയുണ്ടാകുന്നത് മസ്തിഷ്കത്തെ തകരാറിലാക്കുകയും രോഗിയെ കോമയിലേക്ക് നയിക്കുകയും ചെയ്തേക്കാം. ഉയർന്ന രക്തസമ്മർദം, ഡയബറ്റിസ്, ഹൈപ്പർടെൻഷൻ, ലൂപസ്, അമിതവണ്ണം തുടങ്ങിയ അവസ്ഥകൾ ഉള്ളവരിൽ എക്ലാംസിയയ്ക്കുള്ള സാധ്യത കൂടുതലാണ്.
പ്രീ എക്ലാംസിയ എല്ലാവരിലും തടയാൻപറ്റില്ല. അതിന്റെ കൃത്യമായ കാരണം കൃത്യമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എങ്കിലും രക്താതിമർദംമൂലമുള്ള ഗുരുതരപ്രശ്‌നങ്ങൾ ഒരളവുവരെ തടയാം. പ്രീ എക്ലാംസിയയുടെ സങ്കീര്‍ണതകള്‍ക്ക് ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. തലവേദന, ഓക്കാനം, ഛര്‍ദി, കാഴ്ച മങ്ങല്‍, വയറിന്റെ മുകള്‍ഭാഗത്ത് വേദന, മൂത്രത്തിന്റെ അളവ് കുറയുക, രക്തസ്രാവത്തോടുകൂടെയോ അല്ലാതെയോ ഉള്ള ശക്തമായ വയറുവേദന, ദേഹമാസകലം പ്രത്യേകിച്ച് മുഖത്തും വിരലുകളിലും നീര് എന്നിവ കണ്ടാൽ എക്ലാംസിയയുടെ മുന്നോടിയാകാം. ഒട്ടും വൈകാതെ പരിശോധന നടത്തി ചികിത്സ ലഭ്യമാക്കുന്നത് ജീവഹാനി ഇല്ലാതാക്കും.
പ്രീ എക്ലാംസിയ, എക്ലാംസിയ എന്നിവ പൂർണമായും തടയാൻ പറ്റില്ലെങ്കിലും അവയുണ്ടാകാൻ സാധ്യതയുള്ളവരെ കണ്ടുപിടിക്കാനാകും. പരിശോധനയിൽ സാധ്യതയുണ്ടെന്നു തെളിയുന്നവരിൽ ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ 16 ആഴ്ചയ്ക്കുമുൻപ് കഴിച്ചുതുടങ്ങണം. ക്രോണിക് ഹൈപ്പർടെൻഷൻ ഉള്ളവർ വളരെ നിഷ്‌കർഷയോടെ മരുന്നുകൾ കഴിക്കുകയും രക്തസമ്മർദം നിയന്ത്രിക്കുകയും ചെയ്താൽ സൂപ്പർഇംപോസ്ഡ് പ്രീ എക്ലാംസിയയും (Super imposed PE) അതിന്റെ ഗുരുതരമായ അനന്തരഫലങ്ങളും ഒഴിവാക്കാം.
ഗർഭിണിയാകുന്നതിന് മുമ്പേ ശരീരഭാരം ക്രമീകരിക്കുക, രക്തസമ്മർദം പരിശോധിക്കുക, ഗർഭകാലത്തിന് യോജിച്ച മരുന്നുകൾ കഴിക്കുക തുടങ്ങിയവ ചെയ്യുന്നത് ഗുണം ചെയ്യും.
Kerala
ഒൻപത് മക്കൾ ഒന്നിച്ച് സ്കൂളിലേക്ക് പോകാനിറങ്ങുന്ന കാഴ്ച; ഒൻപതിരട്ടി സന്തോഷം

കൊട്ടിയൂർ ∙ ഒൻപത് മക്കൾ ഒന്നിച്ച് സ്കൂളിലേക്ക് പോകാനിറങ്ങുന്ന കാഴ്ചയുടെ സന്തോഷത്തിലാണ് കൊട്ടിയൂരിലെ പോടൂർ സന്തോഷും ഭാര്യ രമ്യയും. ഇനി ഇത്തരമൊരു സ്കൂളിൽ പോക്ക് ഉണ്ടാവില്ല. കാരണം മൂത്ത മകൾ ഈ വർഷം പ്ലസ് ടു പൂർത്തിയാക്കുന്നതോടെ സ്കൂൾ ജീവിതത്തിൽ നിന്ന് മാറി ഉന്നത പഠനത്തിനായി പോകും. ഇളയ മകൾക്ക് പ്രായം വെറും മൂന്നര മാസം മാത്രമാണ്. മൂത്ത മകൾ ആൽഫിയ ലിസ്ബത്ത് കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. രണ്ടാമത്തെ മകൾ ആഗ്നസ് മരിയയും മൂന്നാമത്തെ മകൾ ആൻ ക്ലെറിനും അതേ സ്കൂളിലെ പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്നു.
അതിന് താഴെയുള്ള അസിൻ തെരേസ് ആറിലും. ലിയോ ടോം നാലിലും ലെവിൻസ് ആന്റണി രണ്ടാം ക്ലാസിലും കാതറിൻ ജോക്കിമ യുകെജിയിലും പഠിക്കുന്നു. വീടിന് തൊട്ടടുത്ത് തന്നെയുള്ള തലക്കാണി ഗവ യുപി സ്കൂളിലാണ് ഇവർ നാലും പേരും പഠിക്കുന്നത്.ഇവരുടെ ഇളയ ഇരട്ട സഹോദരിമായ ജിയോവാന മരിയയും ജിയന്ന ജോസ്ഫിനയും അടുത്തുള്ള അങ്കണവാടിയിലും പോകും. കഴിഞ്ഞ രണ്ട് മാസമായി താലോലിക്കാനും കൂട്ടിരിക്കാനും ഉണ്ടായിരുന്ന ചേച്ചിമാരും ചേട്ടൻമാരും സ്കൂളിലേക്ക് പോകാൻ ഒരുങ്ങുന്നത് മുതൽ റ്റാറ്റാ പറഞ്ഞ് വീടിന്റെ പടി കടന്ന് റോഡിലൂടെ സ്കൂളിലേക്ക് പോകുന്നത് കൗതുകത്തോടെ നോക്കിയിരിക്കും മൂന്ന് മാസം മാത്രം പ്രായമുള്ള ഇളയ മകൾ അന്ന റോസ്‌ലിയ.
തന്റെ ചെറുപ്പത്തിൽ സ്കൂൾ പഠനകാലത്തെ ഓർമകളും കുട്ടികളുടെ സന്തോഷവും കൗതുകത്തോടെയും സന്തോഷത്തോടെയും ആസ്വദിക്കുന്നുണ്ടെന്ന് പിതാവ് സന്തോഷും മാതാവ് രമ്യയും പറയുന്നു. മക്കൾ എല്ലാവരേയും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമാണ് പഠിപ്പിക്കുന്നതെന്നും മികച്ച പഠനമാണ് ലഭിക്കുന്നതെന്നും സന്തോഷ് പറയുന്നു. ഇളയ മോൾ സ്കൂളിൽ പോകാൻ പ്രായമാകുമ്പോഴേക്കും മൂത്തവർ സ്കൂൾ പഠനം കഴിഞ്ഞു പോകും എന്നതിനാൽ ഈ വർഷത്തെ അധ്യയന വർഷം തങ്ങൾക്ക് ഒരുപാട് പ്രത്യേകതകൾ ഉള്ളതാണെന്ന് സന്തോഷും രമ്യയും പറയുന്നു. മലയോരത്തെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ് പിതാവ് പി.ജെ.സന്തോഷ്.
Kerala
സ്‌കൂള്‍ബസുകള്‍ക്ക് മഞ്ഞനിറം പൂശിയാൽ മാത്രം പോര ; നിര്‍ദേശങ്ങള്‍ പാലിക്കണം

കണ്ണൂര്‍: മധ്യവേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന തുടങ്ങി. സ്‌കൂള്‍വാഹനങ്ങളുടെ സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള പരിശോധനയാണ് നടക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 31 സ്‌കൂള്‍വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയായി. മറ്റ് വാഹനങ്ങളുടെ പരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കും.
സ്‌കൂള്‍ബസുകള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് സ്‌കൂള്‍ബസുകളുടെ സുരക്ഷാപരിശോധന കര്‍ശനമാക്കിയത്. ‘സേഫ് സ്‌കൂള്‍ ബസ്’ എന്നപേരിലാണ് പ്രത്യേക പരിശോധന. കൃത്യമായ അറ്റകുറ്റപ്പണി, വൃത്തി, യന്ത്രഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്‌നിരക്ഷാസംവിധാനം, പ്രഥമശുശ്രൂഷാ കിറ്റ്, ജിപിഎസ് എന്നിവയാണ് പ്രധാനമായും നോക്കുന്നത്. ജില്ലയിലെ സ്‌കൂള്‍ ബസുകളുടെ പരിശോധന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
സ്‌കൂള്‍ വാഹനങ്ങള്‍ നിറം സ്വര്‍ണ മഞ്ഞനിറമായിരിക്കണം. ജനാലയ്ക്ക് താഴെ 15 സെന്റീമീറ്റര്‍ വീതിയുള്ള ബ്രൗണ്‍ ബോര്‍ഡ് നിര്‍ബന്ധമാണ്. വേഗപ്പൂട്ട്, സിസിടിവി, സുരക്ഷാവാതിലുകള്‍, വാതിലിന്റെ ഇരുവശവും പിടിച്ചുകയറാനുള്ള കൈവരി എന്നിവയൊരുക്കണം. ബസിന്റെ പിറകുവശത്ത് അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ഫോണ്‍ നമ്പര്‍ എഴുതണം. പോലീസ് (100), അഗ്‌നിരക്ഷാസേന (101), ആംബുലന്‍സ് ((108), ചൈല്‍ഡ് ഹെല്‍പ് ലൈന്‍ (1098) എന്നിവയാണ് അടിയന്തര ഫോണ്‍നമ്പറുകള്‍.
സ്‌കൂളിന്റെ പേരും മേല്‍വിലാസവും വാഹനങ്ങളുടെ ചുമതലയുള്ള നോഡല്‍ ഓഫീസറുടെ ഫോണ്‍ നമ്പറും ഇരുവശങ്ങളിലും രേഖപ്പെടുത്തണം. ഗുണനിലവാരമുള്ള ഇരിപ്പിടങ്ങളും സ്‌കുള്‍ ബാഗ്, കുട എന്നിവ സൂക്ഷിക്കാനുള്ള റാക്കും ബസിലുണ്ടാകണം. സ്‌കൂള്‍ ബസ് ഡ്രൈവറായി പ്രവര്‍ത്തിക്കാന്‍ കുറഞ്ഞത് 10 വര്‍ഷത്തെ ഡ്രൈവിങ് പരിചയം നിര്‍ബന്ധമാണ്. പരിശീലനം നേടിയ ആയയോ ഡോര്‍ അറ്റന്‍ഡറോ ബസില്‍ ഉണ്ടാകണം.
പരിശോധന കര്‍ശനമാക്കും -ആര്‍ടിഒ
സ്‌കൂള്‍ബസുകള്‍ക്ക് മഞ്ഞനിറം പൂശിയതുകൊണ്ടുമാത്രം കാര്യമില്ലെന്നും സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കണ്ണൂര്‍ ആര്‍ടിഒ ഇ.എസ്. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. വാഹനപരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കും. ഫിറ്റനസ് സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ റോഡിലിറക്കാന്‍ അനുവദിക്കില്ല.
ബസുകളുടെ ഫിറ്റ്‌നസ്, കാലപ്പഴക്കം, ബ്രേക്ക്, ചക്രം, ഹെഡ് ലൈറ്റ്, വൈപ്പര്‍, സീറ്റ് ബെല്‍ട്ട് തുടങ്ങിയ മെക്കാനിക്കല്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. സിസിടിവി ക്യാമറകള്‍ ഘടിപ്പിക്കാന്‍ ജൂലായ് 31 വരെ സമയം നീട്ടിനല്‍കുമെന്നും ആര്‍ടിഒ അറിയിച്ചു.
Social
124 വർഷം വാടകക്കെട്ടിടത്തിൽ ; സ്കൂളിന് സ്വന്തമായി ഭൂമി വാങ്ങിനൽകി പൂർവവിദ്യാർഥി

പുന്നയൂര്‍ (തൃശ്ശൂര്‍): വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് സ്വന്തമായി സ്ഥലം വാങ്ങിനല്‍കി പൂര്‍വവിദ്യാര്‍ഥി. വ്യവസായിയായ എം.വി. കുഞ്ഞിമുഹമ്മദ് ഹാജിയാണ് താന്‍ പഠിച്ച വടക്കേപുന്നയൂര്‍ ജിഎംഎല്‍പി സ്‌കൂളിനു ഭൂമി വാങ്ങിനല്‍കിയത്. 51.9 ലക്ഷം രൂപ ചെലവില്‍ 30.25 സെന്റ് ഭൂമിയാണ് സ്‌കൂളിന് കൈമാറിയത്.
124 വര്‍ഷം പഴക്കമുള്ള വിദ്യാലയം വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അടിസ്ഥാനവികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാതെ അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്നു സ്‌കൂള്‍. പഞ്ചായത്ത് ഭരണസമിതിയുടെയും വാര്‍ഡ് അംഗം സെലീന നാസറിന്റെയും ഇടപെടലിനെത്തുടര്‍ന്നാണ് ഭൂമി വാങ്ങാന്‍ സാധിച്ചത്.
ഭൂമിയുടെ രേഖകള്‍ മന്ത്രി ആര്‍. ബിന്ദു ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രന്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം റഹീം വീട്ടിപ്പറമ്പില്‍, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം.കെ. നബീല്‍, ബ്ലോക്ക് പഞ്ചായത്തംഗം ജിസ്ന ലത്തീഫ്, എന്‍.പി. ഷീജ, റാഷിദ ഷിഹാബുദ്ദീന്‍, സുഹറ, പി.സി. വിലാസിനി എന്നിവര്‍ പ്രസംഗിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്