അസി. ജയിലറെ മർദ്ദിച്ച സംഭവം; ആകാശ് തില്ലങ്കേരിയെ ജയിൽ മാറ്റി

തൃശൂർ: കോൺഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊന്ന കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ മറ്റൊരു ജയിലിലേക്ക് മാറ്റി. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നാണ് ആകാശ് തില്ലങ്കേരിയെ മാറ്റിയത്.
അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേയ്ക്കാണ് മാറ്റിയത്. അസി. ജയിലറെ തല്ലിയതിന് പിന്നാലെയാണ് ജയിൽ മാറ്റം. ഫോണുപയോഗിച്ചെന്ന സംശയത്തെ തുടർന്ന് ചോദ്യം ചെയ്തിരുന്നു.
സെല്ലിന്റെ ഒരു ഭാഗം തുണി മറച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോഴായിരുന്നു മർദ്ദനം. സംഭവത്തിൽ ആകാശിനെതിരെ വിയ്യൂർ പോലീസ്സ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.വിയ്യൂർ സെൻട്രൽ ജയിലിൽ ഇന്നലെ ഉച്ചതിരിഞ്ഞാണ് സംഭവം. അസി. ജയിലർ രാഹുലിനാണ് മർദ്ദനമേറ്റത്.
മർദ്ദനത്തെ തുടർന്ന് രാഹുൽ തൃശൂർ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സ തേടി. ആകാശ് തില്ലങ്കരിക്കെതിരെ വിയ്യൂർ പോലീസിൽ പരാതി നൽകുകയും ചെയ്തു. മൊഴി രേഖപ്പെടുത്തി കേസെടുക്കുമെന്ന് വിയ്യൂർ പോലീസ് അറിയിച്ചിരുന്നു. കാപ്പ തടവുകാരനാണ് ശുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി.