Kerala
നിയമന നിരോധനം: കേന്ദ്രം നികത്താത്തത് പത്ത് ലക്ഷം ഒഴിവുകൾ

തിരുവനന്തപുരം : കേന്ദ്ര സർവീസിന്റെ നാലിലൊന്നും ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്ര ധനമന്ത്രാലയം. കേന്ദ്ര സർക്കാരിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 9,83,028 ഒഴിവുണ്ടെന്ന് ധനമന്ത്രാലയത്തിലെ ധനവ്യയവകുപ്പിന്റെ ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച വാർഷിക റിപ്പോർട്ടിൽ പറഞ്ഞു. 40,46,921 അംഗീകൃത തസ്‌തികയിൽ നികത്തിയത് 30,63,893 എണ്ണംമാത്രം. 24.29 ശതമാനം ഒഴിഞ്ഞുകിടക്കുന്നു. 2022 മാർച്ച് 31 വരെയുള്ള കണക്കാണിത്. നിലവിൽ ഒഴിവിന്റെ എണ്ണം ഉയരും. തസ്‌തികളിൽനിന്ന് വിരമിക്കുന്നതിന് ആനുപാതികമായ നിയമനം ഉണ്ടാകുന്നില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ഗ്രൂപ്പ് ബിയിൽ ഗസറ്റഡ് ഇതര തസ്‌തികകളാണ് കൂടുതലും നികത്താത്തത്. 97,999 ഒഴിവ്. 32.22 ശതമാനം. 3,04,175 തസ്‌തികയിൽ 2,06,176 പേരാണുള്ളത്. ഗ്രൂപ്പ് എയിൽ 22.52 ശതമാനം, ഗ്രൂപ്പ് ബി ഗസറ്റഡ് തസ്‌തികയിൽ 15.47 ശതമാനം, ഗ്രൂപ്പ് സിയിൽ 23.97 ശതമാനം എന്നിങ്ങനെ ഒഴിവുണ്ട്.
തസ്തികകളും വെട്ടിക്കുറയ്ക്കും
കേന്ദ്രഭരണ പ്രദേശങ്ങളെ ഒഴിവാക്കിയുള്ള കേന്ദ്രസർക്കാരിന്റെ സിവിലിയൻ സ്ഥിരം ജീവനക്കാരുടെ തസ്‌തികയിൽ 9.64 ലക്ഷം ഒഴിച്ചിട്ടിരിക്കുകയാണ്. സിവിൽ സർവീസിൽ ഒരുവർഷത്തിനുള്ളിൽ 58,000 തസ്‌തിക കുറഞ്ഞു. 2021 മാർച്ചിൽ 40.35 ലക്ഷമായിരുന്ന തസ്‌തിക 2022 മാർച്ചിൽ 39.77 ലക്ഷമായി. ഗ്രൂപ്പ് സിയിലാണ് തസ്‌തികയിൽ വലിയ കുറവുണ്ടായത്.
അംഗീകൃത തസ്‌തികകളും വെട്ടിക്കുറയ്‌ക്കുന്നതിനൊപ്പം നികത്താത്ത ഒഴിവുകളും ഉയർന്നു. കേന്ദ്ര സർവീസിന്റെ 92 ശതമാനവും റെയിൽവേ, പ്രതിരോധം (സിവിൽ), ആഭ്യന്തരം, തുറമുഖം, റവന്യു വകുപ്പുകളിലാണ്. അതിൽ പത്തിൽ നാല് തസ്‌തികയും റെയിൽവേയിലുമാണ്. നിലവിൽ മൂന്നുലക്ഷത്തിൽപരം തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. 2022 മാർച്ച് 31ലെ അംഗീകൃത തസ്‌തിക 15.07 ലക്ഷമാണ്. ജോലിയിലുള്ളത് 11.98 ലക്ഷവും. പ്രതിരോധ (സിവിൽ) മേഖലയിൽ 5.77 ലക്ഷം തസ്‌തികയിൽ നികത്തിയിട്ടുള്ളത് 3.45 ലക്ഷംമാത്രം.
ആഭ്യന്തര മന്ത്രാലയത്തിൽ 1.20 ലക്ഷം ഒഴിവ് നികത്തണം. അംഗീകൃത തസ്‌തിക 10.90 ലക്ഷത്തിൽ 9.69 ലക്ഷമാണ് നികത്തിയിട്ടുള്ളത്. തപാൽവകുപ്പിൽ ഒരുലക്ഷം ഒഴിവുണ്ട്. 2.64 ലക്ഷം തസ്‌തികയിൽ 1.64 ലക്ഷം പേർമാത്രമാണ് ജോലിയിലുള്ളത്. റവന്യുവകുപ്പിൽ 70,000 ഒഴിവുമുണ്ട്. ഏഴു വിഭാഗങ്ങൾ അടങ്ങിയ കേന്ദ്ര പൊലീസ് സേനകളിൽ 5264 ഒഴിവുണ്ട്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്