ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജി.എസ്.ടി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

തിരുവനന്തപുരം: ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജി.എസ്.ടി സൂപ്രണ്ടിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. വയനാട് കൽപ്പറ്റ സി.ജി.എസ്.ടി സൂപ്രണ്ട് പർവീന്തർ സിങിനെയാണ് അറസ്റ്റ് ചെയ്തത്. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ കൈക്കൂലി കേസിൽ പിടിക്കുന്നത് സാധാരണ സി.ബി.ഐ ഉദ്യോഗസ്ഥരാണ്. എന്നാൽ ഇതാദ്യമായാണ് കേന്ദ്ര സർക്കാർ ജീവനക്കാരനെ വിജിലൻസ് കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്തത്.
നേരത്തെ ഒരു കരാറുകാരൻ നികുതിയായി ഒൻപത് ലക്ഷം രൂപ അടച്ചിരുന്നു. ഇയാളിൽ നിന്ന് പത്ത് ലക്ഷം രൂപ അധികം അടക്കണമെന്ന് ജി.എസ്.ടി വകുപ്പ് നോട്ടീസ് നൽകി. അത്രയും തുക അടക്കേണ്ടതില്ലെന്നായിരുന്നു കരാറുകാരന്റെ അവകാശ വാദം. ഒരു ലക്ഷം രൂപ കൈക്കൂലി നൽകിയാൽ നികുതി കുറച്ച് തരാമെന്നായിരുന്നു സൂപ്രണ്ടിന്റെ നിലപാട്. ഇക്കാര്യം കരാറുകാരൻ വിജിലൻസിനെ അറിയിച്ചു. വിജിലൻസ് നൽകിയ പണവുമായി ഇന്ന് പർവീന്തർ സിങിനെ കാണാൻ കരാറുകാരൻ എത്തി. കരാറുകാരന്റെ പക്കൽ നിന്ന് പണം പർവീന്തർ സിങ് കൈപ്പറ്റിയതിന് പിന്നാലെ ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു.