വിദ്യാലയങ്ങളിൽ ലഹരിക്കെതിരെ ‘പ്രത്യേക പാഠ്യപദ്ധതി’

തിരുവനന്തപുരം : ലഹരിക്കെതിരായ പോരാട്ടത്തിൽ വിദ്യാർഥികളെ പ്രാപ്‌തരാക്കാൻ ലക്ഷ്യമിട്ട് എസ്.സി.ഇ.ആർ.ടിയുടെ സഹായത്തോടെ പ്രത്യേക പാഠ്യപദ്ധതി. വിവിധ വകുപ്പുകൾ കൈകോർത്തുള്ള പഠനപ്രവർത്തനങ്ങൾ രൂപീകരിക്കുന്നതിന് ചർച്ച ആരംഭിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് 75 ലക്ഷം രൂപയും നീക്കിവച്ചു.
ബോധവൽക്കരണ പഠനപ്രവർത്തന മൊഡ്യൂൾ എസ്.സി.ഇ.ആർ.ടി തയ്യാറാക്കും. തെരഞ്ഞെടുക്കപ്പെട്ട അധ്യാപർക്കും കുട്ടികൾക്കും എക്‌സൈസ് വകുപ്പിന്റെ സഹായത്തോടെ പരിശീലനം നൽകും. ഏതാനും ജില്ലകളിലെ അധ്യാപകരെ ഉൾപ്പെടുത്തിയാണ് ആദ്യഘട്ട പരിശീലനം. എക്സൈസ്, പൊലീസ്, വനിതാ ശിശുവികസനം, സാമൂഹ്യനീതി, ആരോഗ്യം, വിമുക്തി മിഷൻ എന്നിവരുടെ സഹകരണത്തോടെയാകും തുടർ പ്രവർത്തനം.
ജില്ലകളിൽ പത്തുവീതം സ്കൂളുകളെ തെരഞ്ഞെടുത്ത് സ്കൂളുകളിലും പ്രദേശത്തും കൂടുതൽ ജാഗ്രതാ പ്രവർത്തനങ്ങൾക്കും ലഹരിവിരുദ്ധ പദ്ധതികൾക്കും ഊന്നൽ നൽകിയാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക.
പ്രവേശനോത്സവ ഒരുക്കങ്ങൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു. എല്ലാ സ്‌കൂളിലും ജൂൺ ഒന്നിന് രാവിലെ 10ന് പ്രവേശനോത്സവം നടക്കും. സംസ്ഥാന തല ഉദ്‌ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവ. വി.എച്ച്.എസ്.എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.