ഹജ്ജ് തീര്‍ഥാടനത്തിന് ഞായറാഴ്ച തുടക്കം

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടനത്തിന് ഞായറാഴ്ച തുടക്കം. ആദ്യ ഘട്ടത്തിൽ 21 മുതൽ ജൂൺ 6 വരെയായി 54,000 തീർഥാടകർ പോകും. ഡൽഹി, ജയ്‌പുർ, ലഖ്‌നൗ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നാണ് ആദ്യം വിമാനങ്ങൾ പുറപ്പെടുന്നത്.
രണ്ടാം ഘട്ടത്തിൽ ജൂൺ 7 മുതൽ 22 വരെ 85,000 തീർഥാടകരും പുറപ്പെടും. ഇത്തവണ 20 പുറപ്പെടൽ കേന്ദ്രങ്ങളാണ് സജ്ജമാക്കിയത് എന്ന് ന്യൂനപക്ഷ മന്ത്രാലയം അധികൃതർ അറിയിച്ചു.
തീർഥാടകരെ സഹായിക്കാൻ ഹജ്ജ് ക്യാമ്പുകളും ഹെൽപ്പ് ലൈനുകളും പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
കേരളത്തിൽ കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ പുറപ്പെടൽ കേന്ദ്രങ്ങളുണ്ട്. കോഴിക്കോട് നിന്ന് 6363 തീർഥാടകരും കൊച്ചിയിൽനിന്ന് 2448 തീർഥാടകരും കണ്ണൂരിൽ നിന്ന് 1873 തീർഥാടകരുമാണ് ഹജ്ജിന് പോകുന്നത്.
കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർഥാടക സംഘത്തെ ജൂൺ നാലിന് അയക്കാനാണ് ക്രമീകരണങ്ങൾ ചെയ്ത് വരുന്നതെന്നും അധികൃതർ പറഞ്ഞു.