Kannur
താലൂക്ക് പരാതി പരിഹാര അദാലത്തിൽ പരാതി പ്രളയം

പയ്യന്നൂർ : താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ പരാതികളുടെ പ്രളയം. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കരുതലും കൈത്താങ്ങും താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ എത്തിയത് 994 പരാതികൾ.
രാവിലെ 10.30ന് തുടങ്ങിയ അദാലത്ത് രാത്രി വരെ നീണ്ടു നിന്നു. മന്ത്രി കെ.രാധാകൃഷ്ണനൊപ്പം എംഎൽഎമാരായ ടി.ഐ.മധുസൂദനൻ, എം.വിജിൻ, കലക്ടർ എസ്.ചന്ദ്രശേഖർ എന്നിവർ പരാതികൾ കേട്ട് തീർപ്പുണ്ടാക്കി. വഴിയും വഴിത്തർക്കവും പരാതികളിൽ പ്രധാന സ്ഥാനം വഹിച്ചു.
കോടതികളിൽ കേസുകളിൽ പെട്ടു കിടക്കുന്ന വഴിത്തർക്കങ്ങൾ വരെ പരാതിയായി എത്തി. പരിഹരിക്കാവുന്നവയെല്ലാം മന്ത്രിയും എംഎൽഎമാരും രമ്യമായി പരിഹരിച്ചു. പല പരാതികളും നിമിഷങ്ങൾക്കുള്ളിൽ തന്നെ പരിഹരിച്ചു. ഭൂദാന കോളനികളിൽ ഭൂമി കൈമാറ്റം പരമ്പരാഗത രീതിയിൽ നടത്തുന്നത് റജിസ്ട്രേഷൻ വകുപ്പ് തടയുന്ന എന്ന പരാതിയുമായി ഒട്ടേറെ പേർ എത്തി. സ്ഥലം മക്കൾക്ക് കൈമാറി കൊടുക്കാമെന്ന മന്ത്രി നിയമം ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി.
ഈ പ്രശ്നം ജില്ലയിൽ എല്ലാ ഭാഗത്തും ഉള്ളതിനാൽ കലക്ടർ തന്നെ നിർദേശം നൽകും. കവ്വായി കായലിൽ ജലഗതാഗത വകുപ്പ് സർവീസ് നടത്തുന്ന പഴഞ്ചൻ ബോട്ടിന് പകരം പുതിയ ബോട്ട് അനുവദിക്കണമെന്ന് കൗൺസിലർ എ.നസീമ അദാലത്തിൽ ആവശ്യപ്പെട്ടു. പയ്യന്നൂർ ഇലക്ട്രിക്കൽ സെക്‌ഷൻ വിഭജിക്കണമെന്ന് മുസ്‌ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയും അദാലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ നഗരസഭ അധ്യക്ഷ കെ.വി. ലളിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.വത്സല,
പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ശ്രീധരൻ (ചെറുതാഴം), എ.പ്രാർഥന (കുഞ്ഞിമംഗലം), പി.ഗോവിന്ദൻ (ഏഴോം), കെ.സഹീദ് (മാടായി), ടി.സുലജ (കടന്നപ്പള്ളി-പാണപ്പുഴ), ടി.രാമചന്ദ്രൻ (എരമം-കുറ്റൂർ), എം.വി.സുനിൽ കുമാർ (കാങ്കോൽ-ആലപ്പടമ്പ), എ.വി.ലേജു (കരിവെള്ളൂർ-പെരളം), എം.ഉണ്ണിക്കൃഷ്ണൻ (പെരിങ്ങോം), കെ.എഫ്.അലക്സാണ്ടർ (ചെറുപുഴ),
തഹസിൽദാർ എം.കെ.മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു. 5 കുടുംബങ്ങൾക്ക് കൈവശ ഭൂമിയുടെ പട്ടയവും 3 പേർക്ക് ലൈഫ് മിഷൻ വീടുകളുടെ താക്കോലും അദാലത്തിൽ മന്ത്രി വിതരണം ചെയ്തു. ഗുരുതര രോഗം മൂലം പ്രത്യേക പരിഗണന നൽകി 17 പേർക്ക് അനുവദിച്ച മുൻഗണന റേഷൻ കാർഡുകളും വിതരണം ചെയ്തു.
സ്വപ്ന സാഫല്യമായി പട്ടയം
ആനിടിൽ തങ്കമണിയുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. 30 വർഷം മുൻപ് ഭൂദാനം കോളനിയിൽ കിട്ടിയ സ്ഥലത്തിന്റെ പട്ടയം മന്ത്രി രാധാകൃഷ്ണന്റെ കയ്യിൽ നിന്ന് വാങ്ങിയപ്പോൾ ആ കണ്ണ് നിറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനാൽ തങ്കമണിയുടെ അടുത്തേക്ക് ചെന്നാണ് മന്ത്രി പട്ടയം കൈമാറിയത്. മരിക്കുന്നതിന് മുൻപ് പട്ടയം കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല.
സ്ഥലം ലഭിച്ചപ്പോൾ പട്ടയത്തിന് വേണ്ടി കുറെ നടന്നതാണ്. രണ്ടു മാസം മുൻപാണ് വീണ്ടും അപേക്ഷിച്ചത്. ഈ കൈ കൊണ്ട് തന്നെ വാങ്ങാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് 71 വയസ്സുള്ള കൈതപ്രത്തെ തങ്കമണി കൈകൂപ്പിക്കൊണ്ട് മന്ത്രിയോട് പറഞ്ഞു. വീട്ടിലേക്കൊരു വഴി വേണമെന്ന ആവശ്യവും തങ്കമണി മന്ത്രിക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.
∙ഭിന്നശേഷി മകളുള്ള അന്നൂരിലെ കെ.ശൈലജയ്ക്ക് അനുവദിച്ച മുൻഗണന റേഷൻ കാർഡ് കിട്ടി. ഭിന്നശേഷിക്കാരിയായ മകൾ ശ്രീതുവാണ് മന്ത്രിയിൽ നിന്ന് കാർഡ് ഏറ്റുവാങ്ങിയത്.
∙കാങ്കോൽ വൈപ്പിരിയം രാജീവ് ഗാന്ധി ലക്ഷം വീട് കോളനിയിൽ 4 കുടുംബങ്ങൾക്ക് കൂടി പട്ടയം ലഭിച്ചു. 30 വർഷത്തിന് ശേഷമാണ് ഇവർക്ക് പട്ടയം ലഭിക്കുന്നത്. എൻ.പി.ഭാസ്കരൻ, കെ.വി.പി.സുകേഷിനി, പി.രതീശൻ, ടി.വി.നാരായണൻ എന്നിവർക്കാണ് ഇന്നലെ പട്ടയം നൽകിയത്. ഈ കോളനിയിൽ നേരത്തെ 6 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചിരുന്നു. ഇനി 19 കുടുംബങ്ങൾക്ക് പട്ടയം ലഭിക്കാനുണ്ട്.
∙3 കുടുംബങ്ങൾക്ക് ലൈഫ് മിഷൻ പദ്ധതിയിൽ നിർമിച്ച വീടിന്റെ താക്കോൽ ദാനവും മന്ത്രി നിർവഹിച്ചു. കരിവെള്ളൂർ കൂക്കാനത്തെ ടി.പി.സൗമ്യ, പെരളത്തെ പി.രജിത, വയക്കരയിലെ സ്വപ്ന ഇളയടത്ത് എന്നിവരാണ് താക്കോൽ ഏറ്റുവാങ്ങിയത്.
ഡി.വൈ.എഫ്.ഐ ഉച്ചഭക്ഷണം നൽകി
അദാലത്തിൽ എത്തിച്ചേർന്ന ആയിരത്തിലധികം പേർക്ക് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി ഉച്ചഭക്ഷണം നൽകി. രാവിലെ അദാലത്ത് തുടങ്ങുമ്പോൾ തന്നെ ഇവർ കുടിവെള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു. ഉച്ചഭക്ഷണം വിതരണം ടി.ഐ.മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ സി.ഷിജിൽ, എ.മിഥുൻ, പി.ഷിജി, ബി.ബബിൻ, പി.വി.അർജുൻ, എം.മുഹമ്മദ്, കെ.സുജിത്ത് എന്നിവർ നേതൃത്വം നൽകി.
Kannur
സംസ്ഥാന ക്ഷേത്രകലാ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

2023-24 വര്‍ഷത്തെ ക്ഷേത്ര കലാ പുരസ്‌ക്കാരം, ഗുരു പൂജ അവാര്‍ഡ്, യുവ പ്രതിഭാ പുരസ്‌കാരം എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. കഥകളി, അക്ഷരശ്ലോകം, ലോഹശില്‍പം, ദാരുശില്‍പം, ചുമര്‍ ചിത്രം, ശിലാശില്‍പം, ചെങ്കല്‍ ശില്‍പം, ഓട്ടന്‍തുള്ളല്‍, ക്ഷേത്ര വൈജ്ഞാനിക സാഹിത്യം, കൃഷ്ണനാട്ടം, ചാക്യാര്‍കൂത്ത്, ബ്രാഹ്‌മണി പാട്ട്, ക്ഷേത്രവാദ്യം, കളമെഴുത്ത്, തീയ്യാടിക്കൂത്ത്, തിരുവലങ്കാര മാലകെട്ട്, സോപാന സംഗീതം, മോഹിനിയാട്ടം, കൂടിയാട്ടം, യക്ഷഗാനം, ശാസ്ത്രീയ സംഗീതം, നങ്ങ്യാര്‍ കൂത്ത്, പാഠകം, തിടമ്പ് നൃത്തം, തോല്‍പ്പാവക്കൂത്ത്, കോല്‍ക്കളി, ജീവിത – ക്ഷേത്രകലാ ഡോക്യുമെന്ററി എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുക. ക്ഷേത്ര വൈജ്ഞാനിക സാഹിത്യത്തിനുള്ള അവാര്‍ഡിന് അപേക്ഷിക്കുന്നവര്‍ 2023 – 24 വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളുടെ മൂന്ന് കോപ്പികള്‍ അപേക്ഷയോടൊപ്പം നല്‍കണം.അപേക്ഷാഫോറം www.kshethrakalaacademy.org ല്‍ ലഭിക്കും. അപേക്ഷയോടൊപ്പം ക്ഷേത്രകലകളിലുള്ള പരിചയം, മറ്റു പുരസ്‌കാരങ്ങളുടെ പകര്‍പ്പുകള്‍, അതതു മേഖലകളില്‍ മികവ് തെളിയിക്കാനുള്ള സാക്ഷ്യപത്രത്തിന്റെ പകര്‍പ്പുകള്‍, ഏറ്റവും പുതിയ മൂന്ന് പാസ്പോര്‍ട് സൈസ് ഫോട്ടോകള്‍ എന്നിവ സഹിതം സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി.പി.ഒ, കണ്ണൂര്‍-670303 എന്ന വിലാസത്തില്‍ മെയ് അഞ്ചിനകം ലഭിക്കണം. ഫോണ്‍: 9847510589, 04972986030.
Kannur
അവധിക്കാലത്ത് വെയിറ്റിങ് ലിസ്റ്റ് കൊള്ള, പ്രീമിയം തത്കാലെന്ന പിടിച്ചുപറി; റെയിൽവേയുടെ വരുമാനം കോടികൾ

കണ്ണൂർ: വിഷു അവധിക്കാലത്ത് വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് റെയിൽവേക്ക് വരുമാനമാർഗമായി മാറുന്നു. വെയിറ്റിങ് ലിസ്റ്റ് 200 കടന്നിട്ടും ഒരിക്കലും ഉറപ്പാകാത്ത ടിക്കറ്റിനായി ബുക്കിങ് തുടരുകയാണ്. ചെന്നൈ, ബെംഗളൂരു യാത്രയ്ക്കൊപ്പം കേരളത്തിനുള്ളിലോടുന്ന പല തീവണ്ടികളിലും വെയിറ്റിങ് ലിസ്റ്റ് 200 കടന്നു.ബുക്ക് ചെയ്ത വെയിറ്റിങ് ടിക്കറ്റ് റദ്ദാക്കുമ്പോഴും റദ്ദാക്കാതെ നിന്നാലും റെയിൽവേയ്ക്ക് പ്രതിദിനം ഏഴുകോടി രൂപയോളം വരുമാനം കിട്ടുന്നുണ്ടെന്നാണ് കണക്ക്. അവസാനനിമിഷമെങ്കിലും ടിക്കറ്റ് ഉറപ്പാകുമെന്ന് കരുതിയാണ് എല്ലാവരും വെയിറ്റിങ് ലിസ്റ്റിൽ വളരെ പിറകിലാണെന്നറിഞ്ഞിട്ടും ടിക്കറ്റെടുക്കുന്നത്. മൂന്നിരട്ടിയിലധികം നിരക്ക് നൽകി പ്രീമിയം തത്കാലിനെ ആശ്രയിക്കുന്ന വിഷുയാത്രക്കാർക്ക് കൈപൊള്ളുമ്പോഴാണ് ഈ ‘വെയിറ്റിങ് ലിസ്റ്റ് ‘കൊള്ള.
പ്രത്യേകവണ്ടി; മലബാറിലേക്കുള്ള യാത്രക്കാരെ പരിഗണിക്കാതെ റെയിൽവേ
ചെന്നൈ : വിഷു ആഘോഷത്തോനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കുറയ്ക്കാൻ മലബാർഭാഗത്തേക്ക് ഇത്തവണയും റെയിൽവേ പ്രത്യേകതീവണ്ടി അനുവദിച്ചില്ല. ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്കുള്ള പ്രധാന തീവണ്ടികളായ ചെന്നൈ -മംഗളൂരു മെയിൽ, ചെന്നൈ സെൻട്രൽ- മംഗളൂരു സൂപ്പർഫാസ്റ്റ് വണ്ടി എന്നിവയിൽ സ്ലീപ്പർ കോച്ചുകളിലെ വെയ്റ്റിങ് ലിസ്റ്റ് 125-ന് മുകളിലാണ്. തേഡ് എ.സി. കോച്ചുകളിൽ വെയ്റ്റിങ് ലിസ്റ്റ് 75-ന് മുകളിലാണ്. ഈ മാസം 12-നെങ്കിലും ചെന്നൈലിൽനിന്ന് പാലക്കാട് വഴി മംഗളൂരുവിലേക്ക് പ്രത്യേകവണ്ടി അനുവദിച്ചാൽ മാത്രമേ വിഷുവിന് നാട്ടിലെത്താൻ കഴുയുകയുള്ളൂവെന്ന് യാത്രക്കാർ പറയുന്നു.
കഴിഞ്ഞവർഷം എല്ലാഭാഗത്തേക്കും പ്രത്യേകവണ്ടികൾ അനുവദിച്ചശേഷം താംബരത്ത് നിന്ന് കണ്ണൂരിലേക്ക് ഏപ്രിൽ 13-ന് പ്രത്യേക തീവണ്ടി അനുവദിക്കുകയാണ് റെയിൽവേ ചെയ്തത്. ഈ നടപടിയിലൂടെ യാത്രക്കാർക്ക് പ്രത്യേകിച്ച് ഗുണമുണ്ടായിരുന്നില്ല. മംഗളൂരുവിലേക്കോ കണ്ണൂരിലേക്കോ പ്രത്യേകവണ്ടികൾ അനുവദിക്കുന്നത് സംബന്ധിച്ച് ഇനിയും തീരുമാനമെടുത്തില്ലെന്ന് ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു. വൈകീട്ട് അഞ്ചിന് ശേഷം ചെന്നൈ സെൻട്രലിൽനിന്ന് മംഗളൂരുവിലേക്ക് പ്രത്യേകവണ്ടി അനുവദിച്ചാൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ബർത്തുകൾ ബുക്ക് ചെയ്ത് കഴിയും. തീവണ്ടിയുണ്ടെന്ന് രണ്ട് ദിവസം മുമ്പെങ്കിലും പ്രഖ്യാപിക്കണമെന്ന് മാത്രം.
എന്നാൽ ,പലപ്പോഴും ദക്ഷിണ റെയിൽവേ മംഗളൂരുവിലേക്കുള്ള പ്രത്യേക വണ്ടികൾ ഒരു ദിവസം മുൻപ് മാത്രമാണ് അനുവദിക്കുക. പലരും തീവണ്ടി പുറപ്പെടുന്നദിവസം മാത്രമാണ് വിവരമറിയുക. അതിലൂടെ യാത്രയ്ക്ക് തയ്യാറെടുക്കാനും കഴിയാറില്ല. ചിലപ്പോൾ താംബരത്ത്നിന്ന് പാലക്കാട് വഴി ഉച്ചയ്ക്ക് 1.30-ന് മംഗളൂരുവിലേക്ക് പ്രത്യേക വണ്ടികൾ അനുവദിക്കാറുണ്ട്. ഈ തീവണ്ടിയിൽ പലപ്പോഴും സ്ലീപ്പർ കോച്ചുകളും ജനറൽ കോച്ചുകൾ മാത്രമേയുണ്ടാകാറുള്ളൂ. മാത്രമല്ല, താംബരത്ത്നിന്ന് പുറപ്പെടുന്ന വണ്ടിക്ക് നാട്ടിലേക്ക് കൂടുതൽ സമയമെടുക്കാറുമുണ്ട്. റെയിൽവേയുടെ ഈ പ്രവണത അവസാനിപ്പിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.
പാലക്കാട് വഴി കൊല്ലത്തേക്ക് പ്രത്യേകവണ്ടി 12-ന്
ചെന്നൈ : യാത്രക്കാരുടെ നിരന്തര മുറവിളിക്ക് ശേഷം ചെന്നൈയിൽനിന്ന് പാലക്കാട് വഴി കൊല്ലത്തേക്ക് പ്രത്യേക തീവണ്ടി അനുവദിച്ചു. ചെന്നൈ സെൻട്രലിൽനിന്ന് ഈ മാസം 12-നും 19-നും രാത്രി 11.20-ന് പുറപ്പെടുന്ന വണ്ടി (06113) പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം 3.30-ന് കൊല്ലത്തെത്തും. കൊല്ലത്ത് നിന്ന് 13-നും 20-നും രാത്രി 7.10-ന് തിരിക്കുന്ന വണ്ടി (06114) പിറ്റേന്ന് രാവിലെ 11.10-ന് ചെന്നൈ സെൻട്രലിലെത്തും.
ഇതിലേക്ക് വ്യാഴാഴ്ച രാവിലെ എട്ടിന് റിസർവേഷൻ ആരംഭിക്കും. വണ്ടിയിൽ എ.സി. കോച്ചുകളില്ല. 12 സ്ലീപ്പർ കോച്ചുകളും ആറ്് ജനറൽ കോച്ചുകളുമുണ്ടാകും. ആർക്കോണം, കാട്പാടി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം നോർത്ത്, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
Kannur
സ്വർണം: ഇന്ന് ഒറ്റയടിക്ക് പവന് 2,160 രൂപയുടെ വര്‍ധന

കണ്ണൂർ: സംസ്ഥാനത്ത് സ്വർണ വില ഇന്ന് അടിച്ചു കയറി. ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലെ വിലക്കുറവ് ഇല്ലാതായി. ഈ മാസത്തെ ഉയർന്ന വിലയിൽ നിന്ന് 2,680 രൂപ വരെ കുറഞ്ഞതാണ്. എന്നാൽ ഇന്നും ഇന്നലെയുമായി ആ വിലക്കുറവ് തിരിച്ചുപിടിച്ചു. ഏപ്രിൽ മൂന്നിന് കുറിച്ച റെക്കോഡ് വിലയ്ക്കൊപ്പമാണ് ഇന്ന് സ്വർണം. അന്താരാഷ്ട്രതലത്തിലും ആഭ്യന്തര തലത്തിലുമുണ്ടായ ഒറ്റദിവസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. 18 കാരറ്റ് സ്വർണ വിലയും ഇന്ന് കുതിച്ചു കയറി. ഗ്രാമിന് 255 രൂപ ഉയർന്ന് 7,050 രൂപയിലാണ് വ്യാപാരം. വെള്ളി വില ഇന്ന് ഗ്രാമിന് മൂന്ന് രൂപ വർധിച്ച് 105 രൂപയിലെത്തി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്