“കോളാമ്പികൾ’ മൗനികളായ ഏഴു വർഷം

Share our post

കണ്ണൂർ: ശബ്ദകോലാഹലങ്ങൾ ഇല്ലാത്ത ലോകത്താണിപ്പോൾ കോളാമ്പി മൈക്കുകൾ (ഉച്ചഭാഷിണി). നിയമത്തിന്റെ കർശന നിയന്ത്രണങ്ങളും ആധുനിക സൗണ്ട്‌ ബോക്‌സുകളുടെ വരവുമാണ്‌ ഇവയെ ഓർമയുടെ ഓരത്തേക്ക്‌ തള്ളിയത്‌. തെരഞ്ഞെടുപ്പ്‌ അടക്കമുള്ള പരിപാടികളിലെ വി.വി.ഐ.പികളായിരുന്ന കോളാമ്പി മൈക്കുകൾക്ക്‌ ശബ്ദമലിനീകരണത്തിന്റെ പേരിൽ കോടതി വിലക്കേർപ്പെടുത്തിയിട്ട്‌ ഏഴുവർഷമായി.

വളരെ ദൂരത്തേക്കുപോലും ശബ്ദമെത്തിക്കാൻ കഴിയുമെന്നതായിരുന്നു ഇവയുടെ പ്രത്യേകത. ഉയരമുള്ള മരങ്ങളിലും തൂണുകളിലുമായിരുന്നു മൈക്കുകൾ കെട്ടിയിരുന്നത്‌. ക്ഷേത്ര ഉത്സവങ്ങളിലും പള്ളി പെരുന്നാളിലും ഒരുപോലെ മൈക്കുകൾ ആരവമുയർത്തി.

ചെറിയ ശബ്ദത്തെ പല മടങ്ങ് ഉച്ചത്തിലാക്കുന്നതിനുള്ള ഉപാധിയായിരുന്നു ഈ ഉച്ചഭാഷിണികൾ. കൂവലിന്റെ ശബ്ദം കൂട്ടാൻ രണ്ടു കൈയും ചേർത്ത് കോളാമ്പിപോലെയാക്കി വായയോടു ചെർത്തുവച്ചതാണ് ഉച്ചഭാഷിണികളുടെ ആദ്യരൂപം. നീണ്ട കോളാമ്പി രൂപത്തിലുള്ള ലോഹക്കുഴലുകളിൽക്കൂടി ശബ്ദം കടത്തിവിട്ടായി പിന്നീടുള്ള പരീക്ഷണങ്ങൾ.

പലവിധത്തിലുള്ള പരീക്ഷണങ്ങൾ മാറിമറിഞ്ഞാണ്‌ ഇന്നത്തെ രൂപം പ്രാപിക്കുന്നത്‌. ശബ്ദതരംഗങ്ങളെ വൈദ്യുത തരംഗങ്ങളാക്കിയും തിരിച്ചും മാറ്റുന്ന തത്ത്വം ഉപയോഗിച്ചാണ് ഉച്ചഭാഷിണികളുടെ പ്രവർത്തനം. വൈദ്യുത തരംഗങ്ങളാക്കിയശേഷം അവയുടെ ശക്തി പലമടങ്ങ് കൂട്ടിയാണ്‌ വീണ്ടും ശബ്ദങ്ങളായി പുനഃസൃഷ്ടിക്കുന്നത്‌.
സൗണ്ട്‌ ബോക്‌സുകൾ വ്യാപകമാകുന്നതിനുമുമ്പ്‌ വാഹനങ്ങളിലും മറ്റും മൈക്ക്‌ കെട്ടിയായിരുന്നു പ്രചാരണം.

ആദ്യകാലങ്ങളിൽ ചെറിയ മൈക്കുകളായിരുന്നുവെങ്കിൽ പിന്നീട്‌ നീളം കൂടിയതും വന്നു. ശബ്ദത്തിനുകൂടുതൽ മിഴിവും മുഴക്കവും നൽകുന്നതായിരുന്നു നീളം കൂടിയ മൈക്കുകൾ. സ്പീക്കറുകൾ നിറച്ച ബോക്സുകൾ രംഗം കൈയടക്കിയെങ്കിലും ശബ്ദം വളരെ അകലേയ്ക്ക് എത്തിക്കുന്നതിൽ കോളാമ്പികളെ വെല്ലാൻ ബോക്‌സുകൾക്കായിട്ടില്ല.

കോളാമ്പികൾക്കുള്ളിൽ ഉൾപ്പെടുത്തിയിരുന്നത് 30 മുതൽ 40 വരെ വാട്‌സിന്റെ ശബ്ദ യൂണിറ്റുകളാണ്‌ ഉണ്ടായിരുന്നതെന്ന്‌ പെരളശേരി ബീന ലൈറ്റ്‌ ആൻഡ്‌ സൗണ്ട്‌സ്‌ ഉടമ പി ശ്രീധരൻ പറഞ്ഞു.

ഉപയോഗമില്ലാതായതോടെ ലൈറ്റ്‌ ആൻഡ്‌ സൗണ്ട്‌സ്‌ ഉടമകളിൽ ഭൂരിഭാഗം പേരും കോളാമ്പി മൈക്കുകൾ ആക്രിവിലയ്‌ക്ക്‌ കൈയൊഴിഞ്ഞു. ഒഴിവാക്കാനാവാത്ത പലരും ഗോഡൗണിന്റെ മൂലകളിലേക്ക്‌ മാറ്റി. പലയിടത്തും നഷ്ടപ്രതാപത്തിന്റെ സ്‌മാരകമായി ഇന്നും കോളാമ്പി മൈക്കുകളുണ്ട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!