കണ്ണൂരിൽ വൻ നിരോധിത പ്‌ളാസ്റ്റിക് വേട്ട

കണ്ണൂർ: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, മലിനീകരണ നിയന്ത്രണ ബോർഡ് , കോർപ്പറേഷൻ ആരോഗ്യ വിഭാഗം എന്നിവ കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ ഒറ്റത്തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി.
കണ്ണൂർ ഹാജി റോഡിലെ രഹ്നാ പ്ലാസ്റ്റിക്‌സിൽ നിന്നുമാണ്സ്‌ക്വാഡ് പ്രവർത്തനം തുടങ്ങിയതിൽ പിന്നെ ഏറ്റവും കൂടുതൽ നിരോധിത ഉൽപന്നങ്ങൾ പിടികൂടിയത്.
സുതാര്യമായ ഒറ്റത്തവണ ഉപയോഗ ഗ്ലാസുകൾ, ഗാർബേജ് കവറുകൾ, 50 മൈക്രാേണിൽ താഴെയുള്ളക്യാരി ബാഗുകൾ, വലിയ ക്യാരി ബാഗുകൾ, തെർമോകോൾ പ്ലേറ്റുകൾ, പ്ലാസ്റ്റിക് അലങ്കാര വസ്തുക്കൾ,ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് സ്പൂണുകൾ, കുറഞ്ഞ കനമുള്ള കളർ ക്യാരീ ബാഗുകൾ തുടങ്ങിയവയുടെ വൻശേഖരമാണ് പിടികൂടിയത്.
ഗോഡൗണിന്റെ രണ്ട് മുറികളിലായി സൂക്ഷിച്ചിരുന്ന നിരോധിത വസ്തുക്കളുടെ ശേഖരം കോർപ്പറേഷൻ അധികൃതർ പൂട്ടി സീൽ ചെയ്തു. പിടിച്ചെടുത്ത സാധനങ്ങൾ പിന്നിട് എണ്ണിത്തിട്ടപ്പെടുത്തി എത്ര തുക പിഴ ചുമത്തണമെന്ന കാര്യം തീരുമാനിക്കും.
ആദ്യം ഗോഡൗൺ സൗകര്യമില്ലെന്ന് പറഞ്ഞ സ്ഥാപന ഉടമ ഒടുവിൽ റൂമുകൾ തുറന്നു തരികയായിരുന്നു.കടയ്ക്ക് മുന്നിൽ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ സംഘടിച്ചപ്പോൾ സ്‌ക്വാഡ് പോലീസ് സഹായം തേടി.
റെയ്ഡിന് എൻഫോഴ്‌സ്‌മെന്റ് ടീം ലീഡർറെജി .പി .മാത്യു ,എൻഫോഴ്‌സ്‌മെന്റ് ഓഫീസർ കെ. ആർ .അജയകുമാർ,ശരീകുൽ അൻസാർ, സീനിയർ ഹെല്ത്ത്ഇൻസ്‌പെക്ടർ കെ.പി.പത്മരാജ് , രേഷ്മ രമേശൻ, രാധികാദേവി, മലിനീകരണ നിയന്ത്രണ ബോർഡ് അസി.എഞ്ചിനിയർ ഫർമിസ് രാജ്, സൂര്യ, സിവിൽ പോലീസ് ഓഫീസർ ഗിരീഷ് എന്നിവർ നേത്യത്വം നൽകി.