Kannur
ലൈഫ് മിഷനിൽ 30 ഭവന സമുച്ചയങ്ങൾ കൂടി നിർമ്മിക്കും: മുഖ്യമന്ത്രി

ലൈഫ് മിഷൻ ഭവന പദ്ധതിയിൽ സംസ്ഥാനത്ത് 30 ഭവന സമുച്ചയങ്ങൾ കൂടി നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭൂമിയും വീടുമില്ലാത്ത കുടുംബങ്ങൾക്ക് വേണ്ടി ലൈഫ് മിഷൻ മുഖേന നിർമ്മാണം പൂർത്തീകരിച്ച കടമ്പൂർ (കണ്ണൂർ), പുനലൂർ (കൊല്ലം), വിജയപുരം (കോട്ടയം), കരിമണ്ണൂർ (ഇടുക്കി) എന്നീ നാല് ഭവന സമുച്ചയങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കടമ്പൂരിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കടമ്പൂർ ഫ്‌ളാറ്റിലെ 44 ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറ്റവും മുഖ്യമന്ത്രി നിർവഹിച്ചു. ഗുണഭോക്താവ് കെ എം റംലത്തിന്റെ വീട്ടിൽ മുഖ്യമന്ത്രി പാലുകാച്ചി.സംസ്ഥാനത്ത് 25 ഭവന സമുച്ചയങ്ങളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാല് ഭവന സമുച്ചയങ്ങളിലായി 174 കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചത്.
കടമ്പൂരിൽ നാല് നിലകളിലായി 400 ചതുരശ്ര അടിയിൽ 44 ഫ്ളാറ്റുകളാണുള്ളത്. ലൈഫ് മിഷൻ പദ്ധതിയിൽ മൂന്ന് ഘട്ടങ്ങളിലായി മൂന്നര ലക്ഷത്തോളം കുടുംബങ്ങൾക്ക് ഇതിനകം വീട് നിർമ്മിച്ചുനൽകാൻ കഴിഞ്ഞു. നാല് പേരുള്ള ഒരു കുടുംബം എടുത്താൽ, 14 ലക്ഷം പേർ സ്വന്തം വീട്ടിൽ കഴിയുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം അമ്പതിനായിരത്തിലധികം വീടുകളാണ് പൂർത്തീകരിച്ചത്.
64,585 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്. ഇതിൽ 40,645 പേർ 2020ലെ ഗുണഭോക്തൃ പട്ടികയിൽ പെട്ടവരാണ്. ഈ സാമ്പത്തിക വർഷം ലൈഫ് മിഷന്റെ ഭാഗമായി 71,861 വീടുകളാണ് നിർമ്മിക്കാൻ പോവുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബജറ്റിൽ 1436.26 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. നമ്മുടെ സംസ്ഥാനത്ത് വലിയ ജനപിന്തുണ ലഭിച്ച ഒരു പരിപാടിയുടെ ശരിയായ തോതിലുള്ള പൂർത്തീകരണമാണ് നടന്നുവരുന്നത്.
ലൈഫ് മിഷൻ വീടുകൾ നിർമ്മിക്കാൻ ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയുടെ ഭാഗമായി തങ്ങളുടെ ഭൂമിയുടെ ചെറിയൊരു ഭാഗം സർക്കാറിനെ ഏൽപ്പിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാർ മുതൽ വലിയ വ്യവസായികൾ വരെ ഇതിനായി മുന്നോട്ടുവന്നിട്ടുണ്ട്. പലകാര്യങ്ങളിലും തർക്കങ്ങൾ ഉണ്ടാവാമെങ്കിലും ഇതുപോലുള്ള കാര്യങ്ങളിൽ തർക്കങ്ങളല്ല ഉണ്ടാവേണ്ടത്.
ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല ലൈഫിൽ വീടിനുള്ള അർഹത തുരുമാനിക്കുന്നത്. നമ്മുടെ നാട്ടിൽ നമ്മോടൊപ്പം ജീവിക്കുന്ന പാവപ്പെട്ടവർക്ക് ആവശ്യമായ സഹായവും പിന്തുണയും നൽകുക എന്നതിൽപരം ഒന്നും ചെയ്യാനില്ല. ഇത്തരം കാര്യങ്ങളിലും അനാരോഗ്യകരമായ ചില പ്രവണതകൾ ഉയർന്നുവരാറുണ്ട്. എന്നാൽ സമൂഹത്തിലെ ഭൂരിപക്ഷം പേരും ആരോഗ്യപരമായാണ് ചിന്തിക്കുന്നത്.
ലൈഫ് മിഷന് പുറമെ മത്സ്യത്തൊഴിലാളികളെ സുരക്ഷിത ഭവനങ്ങളിലേക്ക് മാറ്റി പാർപ്പിക്കാനുള്ള ‘പുനർഗേഹം’ പദ്ധതിയിലൂടെ 1931 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 3292 കുടുംബങ്ങൾക്ക് ഭൂമിയുടെ രജിസ്‌ട്രേഷൻ പൂർത്തീകരിച്ചു. 3921 കുടുംബങ്ങൾക്ക് ഭൂമിയുടെ വില നിശ്ചയിച്ചു. തിരുവനന്തപുരത്ത് 148 വീടുകളും മലപ്പുറം 128 വീടുകളും കൊല്ലത്ത് 114 വീടുകളുമടക്കം ആകെ 390 യൂനിറ്റുകളുള്ള ഫ്‌ളാറ്റുകൾ ഗുണഭോക്താക്കൾക്ക് കൈമാറി.
തിരുവനന്തപുരം മുട്ടത്തറയിൽ നിർമ്മാണം പൂർത്തിയാക്കി കൈമാറിയ 192 യൂനിറ്റ് ഫ്‌ളാറ്റുകൾ ഇതിന് പുറമെയാണ്. ആലപ്പുഴയിൽ 228 യൂനിറ്റ് ഫ്‌ളാറ്റുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. 956 വീടുകളുള്ള ഫളാറ്റ് നിർമ്മാണത്തിന് അനുമതി നൽകി. വലിയതുറയിലും വേളിയിലും 192 വീടുകൾ അടങ്ങുന്ന ഫ്‌ളാറ്റിനുള്ള അനുമതി വേഗം തന്നെ ലഭ്യമാക്കാൻ സാധിക്കും.
സർക്കാറിന്റെ രണ്ടാം വാർഷികത്തിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പുനർഗേഹത്തിൽ മുട്ടത്തറയിൽ 400, പൊന്നാനിയിൽ 100, വെസ്റ്റ് ഹില്ലിൽ 80, കാസർകോട് 144 വീടുകളുള്ള ഫ്‌ളാറ്റുകളുടെ നിർമ്മാണം ആരംഭിക്കാൻ പോവുകയാണ്. പ്രളയത്തിൽ വീട് തകർന്നവർക്ക് വീട് നിർമ്മിച്ചുനൽകാൻ കെയർഹോം പദ്ധതിയുമായി സഹകരണ മേഖല മാതൃകാപരമായി മുന്നോട്ടുവന്നു. ലൈഫ് മിഷനിൽ വീട് നിർമ്മിച്ചുനൽകാനും സഹകരണ മേഖല തയ്യാറായി.
മനസ്സോടിത്തിരി മണ്ണ് പദ്ധതി പ്രകാരം എരുവേശ്ശേി ഗ്രാമപഞ്ചായത്തിലെ തന്റെ ഭൂമി സൗജന്യമായി നൽകുന്ന റിട്ട. എഇഒ ജോയ് കെ ജോസഫ് സമ്മതപത്രം മുഖ്യമന്ത്രിക്ക് കൈമാറി. കടമ്പൂർ ഭവന സമുച്ചയ വളപ്പിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ, ഏക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ എന്നിവർ മുഖ്യാതിഥികളായി.
ഡോ വി ശിവദാസൻ എം.പി, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ലൈഫ് മിഷൻ സി ഇ ഒ പി ബി നൂഹ്, തദ്ദേശ വകുപ്പ് ഡയറക്ടർ എച്ച് ദിനേശൻ, കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. കെ പ്രമീള, കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി പ്രേമവല്ലി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി .ബാലൻ, ജില്ലാ പഞ്ചായത്ത് അംഗം കെ .വി ബിജു, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ കെ സുരേശൻ, കടമ്പൂർ ഗ്രാമപഞ്ചായത്ത് അംഗം എ .വിമലാദേവി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ടി ജെ അരുൺ എന്നിവർ സംസാരിച്ചു.
കണ്ണൂർ കൂത്തുപറമ്പ് സംസ്ഥാന പാതയിൽ നിന്നും ഒന്നര കി.മീ മാറി പനോന്നേരിയിൽ കടമ്പൂർ ഗ്രാമപഞ്ചായത്ത് വിട്ടു നൽകിയ 40 സെന്റ് സ്ഥലത്താണ് പ്രീഫാബ് ടെക്നോളജിയിൽ ഭവന സമുച്ചയം നിർമ്മിച്ചത്. രണ്ട് കിടപ്പുമുറി, അടുക്കള, ടോയ്ലറ്റ്, ബാത്ത്റൂം എന്നീ സൗകര്യങ്ങളോടെയുള്ള ഫ്ളാറ്റിൽ 24 മണിക്കൂറും വൈദ്യുതിയും കുടിവെള്ളവും ലഭിക്കും.
20 കിലോ വാട്ടിന്റെ സോളാർ സംവിധാനം മുഖേന കെട്ടിട സമുച്ചയത്തിലെ പൊതു ഇടങ്ങളിൽ വൈദ്യുതി വിളക്കുകൾ ഒരുക്കിയിട്ടുണ്ട്. കുഴൽക്കിണറിലൂടെയാണ് കുടിവെള്ളം ലഭ്യമാക്കുന്നത്. ഇതിന് പുറമേ ജല അതോറിറ്റി മുഖേനയും കുടിവെള്ളം എത്തിക്കുന്നു. 25,000 ലിറ്ററിന്റെ രണ്ട് ടാങ്കുകൾ ഇതിനായി ഒരുക്കിയിട്ടുണ്ട്. തുമ്പൂർമുഴി മാതൃകയിൽ എയ്റോബിക് ജൈവ മാലിന്യ സംസ്‌കരണ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഏറ്റവും താഴത്തെ നിലയിലെ ഫ്ളാറ്റുകൾ അംഗപരിമിതരുള്ള കുടുംബങ്ങൾക്കാണ് നൽകിയത്. 5.68 കോടി രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക. തൃശ്ശൂർ ജില്ലാ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രൊജക്റ്റ് മാനേജ്മെന്റ് കൺസൾട്ടൻസി. തെലങ്കാനയിലെ പെന്നാർ ഇൻഡസ്ട്രീസ് ആണ് കരാറെടുത്ത് നിർമ്മാണം പൂർത്തീകരിച്ചത്.
Kannur
പൊലീസ് മൈതാനിക്ക് ഇനി സിന്തറ്റിക് ട്രാക്കിന്റെ പ്രൗഢി

കണ്ണൂർ: കേരളത്തിന്റെ മികച്ച അത്‌ലറ്റുകൾ റെക്കോഡ് ദൂരവും വേഗവും കുറിച്ച കണ്ണൂർ പൊലീസ് മൈതാനത്തെ ട്രാക്കിന് പുതിയ മുഖം. ഇന്ത്യയുടെ കായിക ചരിത്രത്തിലിടം നേടിയ, ഒട്ടേറെ കുതിപ്പുകൾക്ക് സാക്ഷിയായ പൊലീസ് മൈതാനം സിന്തറ്റിക് ട്രാക്കിന്റെ പ്രൗഢിയിൽ മുന്നോട്ട് കുതിക്കും. 7.57 കോടി രൂപ ചെലവഴിച്ചാണ് പൊലീസ് മൈതാനിയിൽ സിന്തറ്റിക് ട്രാക്കും ഫുട്‌ബോൾ കോർട്ടും സജ്ജമാക്കിയത്. നാനൂറുമീറ്ററിൽ എട്ട് ലൈനിലാണ് സിന്തറ്റിക് ട്രാക്ക്. അത്‌ലറ്റിക് ഫെഡറേഷൻ അംഗീകരിച്ച നിലവാരത്തിലുള്ള ട്രാക്ക് മുഴുവനായും പിയുആർ ടെക്‌നോളജിയിലാണ് നിർമിച്ചത്. മഴവെള്ളം വാർന്നുപോകുന്നതിന് ശാസ്‌ത്രീയ ഡ്രെയിനേജ് സംവിധാനവും ജംപിങ് പിറ്റുകളും പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്.
ഒരു ഭാഗത്ത് പൊലീസ് സേനയ്‌ക്കും മറ്റുമായി ഉപയോഗിക്കുന്നതിന് ഹെലിപാഡുണ്ട്. ട്രാക്കിന് നടുവിലാണ് ബർമുഡ ഗ്രാസ് വിരിച്ച ഫുട്‌ബോൾ ഗ്രൗണ്ട്. മുഴുവനായും ഫ്ലഡ്‌ലിറ്റ് സൗകര്യത്തിലാണ് ട്രാക്കും ഗ്രൗണ്ടും. 16 മീറ്റർ നീളമുള്ള എട്ടു പോളുകളിലായാണ് ലൈറ്റുകൾ സ്ഥാപിച്ചത്. ട്രാക്കിനുപുറത്ത് പവിലിയൻവരെയുള്ള ഭാഗം ഇന്റർലോക്ക് ചെയ്യാൻ അരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്. നേരത്തേ പൊലീസ് മൈതാനത്ത് ഒരുക്കിയ ടർഫിന് സമീപത്തായി 1.43 കോടി രൂപ ചെലവിൽ ഒരു ഇൻഡോർകോർട്ടും സജ്ജമാക്കിയിട്ടുണ്ട്. ഒരേ സമയം രണ്ട് ബാഡ്‌മിന്റൺ മത്സരങ്ങൾ ഈ കോർട്ടിൽ നടത്താനാകും. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്‌ട്രക്‌ഷൻ കമ്പനിയാണ് നിർമാണം പൂർത്തീകരിച്ചത്.
ജില്ലയിൽ അഞ്ച് സിന്തറ്റിക് ട്രാക്കുകൾ പൊലീസ് മൈതാനത്തെ ട്രാക്കുകൂടി യാഥാർഥ്യമാകുന്നതോടെ ജില്ലയിൽ മികച്ച നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കുകൾ അഞ്ചെണ്ണമാകും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സിന്തറ്റിക് ട്രാക്കുകളുള്ള ജില്ലയും കണ്ണൂരാകും. കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാംപസ്, പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, ധർമടം ഗവ. ബ്രണ്ണൻ കോളേജ്, തലശേരി മുനിസിപ്പൽ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് സിന്തറ്റിക് ട്രാക്കുകളുള്ളത്. അത്‌ലറ്റുകളുടെ കളരി അത്‌ലറ്റിക്‌സിൽ ചരിത്രംകുറിച്ച കേരളത്തിന്റെ മുൻതലമുറയുടെ പരിശീലനക്കളരിയായിരുന്നു കണ്ണൂർ പൊലീസ് മൈതാനം. പി ടി ഉഷയും ബോബി അലോഷ്യസും കെ എം ഗ്രീഷ്‌മയും വി ഡി ഷിജിലയും ആർ സുകുമാരിയും ടിന്റു ലൂക്കയും സി ടി രാജിയുമടക്കമുള്ള കായിക കൗമാരം കണ്ണൂർ പൊലീസ് മൈതാനിയിലെ ട്രാക്കിൽ പലതവണ മിന്നൽപ്പിണരുകൾ തീർത്തു. പരിശീലനത്തിനായും ജില്ലാ –- സംസ്ഥാന കായികമേളയ്‌ക്കായും കണ്ണൂർ പൊലീസ് മൈതാനിയിലെ ട്രാക്കിൽ ഇറങ്ങാത്തവർ വിരളമാകും. കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനിലെ താരങ്ങളുടെ പരിശീലനകേന്ദ്രവും പൊലീസ് മൈതാനമായിരുന്നു.
Kannur
ഇംഗ്ലീഷ് ഡിപ്ലോമ കോഴ്‌സുകൾക്കായി പരിശീലനം

കണ്ണൂർ: റീജിണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ബെംഗളൂരു നടത്തുന്ന ഡിപ്ലോമ ഇൻ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ, പിജി ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ലാം ഗ്വേജ് ടീച്ചിങ് എന്നീ കോഴ്സ കളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ കോഴ്‌സുകൾക്കുള്ള പരി ശീലനം തലശ്ശേരിയിൽ അധ്യാപകരുടെ കൂട്ടായ്മയായ റീമേറ്റ്സ് നടത്തുന്നുണ്ട്. ഫോൺ: 9446675440,7559013412.
Kannur
ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍; മെഗാ ഡ്രൈവ് ജൂണ്‍ 14 മുതല്‍ കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍

കണ്ണൂര്‍: ജില്ലയില്‍ ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ലക്ഷ്യമിട്ട് വിജ്ഞാന കണ്ണൂര്‍ തൊഴില്‍ ഡ്രൈവ് ജൂണ്‍ 14 ന് ആരംഭിക്കുമെന്ന് വിജ്ഞാന കേരളം സംസ്ഥാന അഡൈ്വസര്‍ ഡോ. തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന മെഗാതൊഴില്‍ മേളയില്‍ 100 കമ്പനികള്‍ പങ്കെടുക്കും. ഇതിലൂടെ 50000 തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും വിജ്ഞാനകണ്ണൂര്‍ തൊഴില്‍ ഡ്രൈവര്‍ വിജയിപ്പിക്കുന്നതിനായി രജിസ്‌ട്രേഷന്‍ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി ജില്ലാ കൗണ്‍സില്‍ രൂപീകരിച്ചുവെന്നും ഡോ.തോമസ് ഐസക് പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ വാര്‍ഡുകളിലും സന്നദ്ധപ്രവര്‍ത്തകര്‍ മെയ് 23 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ ഗൃഹസന്ദര്‍ശനം നടത്തി ഉദ്യോഗാര്‍ഥികളുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സഹായം നല്‍കും. കൂടാതെ എല്ലാ ലൈബ്രറികളിലും സര്‍ക്കാര്‍ ഓഫീസുകളിലും ലഭ്യമായ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ജോബ് മേളയില്‍ പങ്കെടുക്കാന്‍ കഴിയില്ല. മെയ് 31 മുതല്‍ സന്നദ്ധപ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളെ ബന്ധപ്പെട്ട് വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ച് തൊഴിലവസരങ്ങള്‍ പരിചയപ്പെടുത്തും. താല്പര്യമുള്ളവര്‍ ഡിജിറ്റല്‍ വര്‍ക്ക് മാനേജ്‌മെന്റ് സിസ്റ്റം പ്ലാറ്റ്‌ഫോമില്‍ അപേക്ഷിക്കണം.
അസാപ്പിന്റെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാനുള്ള പരിശീലനം നല്‍കും. ജൂണ്‍ ഏഴു മുതല്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ വനിതാ കോളേജില്‍ വിഷയാധിഷ്ഠിത പരിശീലനം നല്‍കും.മെഗാ തൊഴില്‍ മേളയോടൊപ്പം പ്രാദേശിക ജോലികള്‍ക്ക് വേണ്ടിയുള്ള ചെറു മേളകളും തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കും. ഇത്തരത്തില്‍ പതിനായിരം തൊഴിലവസരങ്ങള്‍ കണ്ടെത്താനാണ് വിജ്ഞാനകേരളം ജില്ലാ മിഷന്‍ ലക്ഷ്യമിടുന്നത്.
ഇതിനു പുറമെ എല്ലാ ശനിയാഴ്ചകളിലും തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ നടത്തും. എല്ലാ കോളേജുകളിലും 50 കമ്പ്യൂട്ടര്‍ വീതമുള്ള ലാബുകള്‍ സജ്ജമാക്കുന്നത് സംബന്ധിച്ച് കിഫ്ബിയുടെ യോഗം അടുത്തമാസം ചേരും. രണ്ടുമാസം നീളുന്ന വിജ്ഞാന കണ്ണൂര്‍ തൊഴില്‍ ഡ്രൈവ് ജൂലൈ അവസാനം നടക്കുന്ന മെഗാ ഗള്‍ഫ് റിക്രൂട്ട്‌മെന്റോടുകൂടിയാണ് അവസാനിക്കുക. ഗള്‍ഫിലേക്കുള്ള ഇരുപതിനായിരം തൊഴില്‍ അവസരങ്ങളാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. ഇതിലേക്കുള്ള അപേക്ഷകള്‍ പിന്നീട് സ്വീകരിക്കും.
ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം മെയ് 21, 22 തീയതികളില്‍ പഞ്ചായത്ത്,നഗരസഭ അടിസ്ഥാനത്തില്‍ നടക്കും. ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തകര്‍, കെ.പി.ആര്‍, ഡി.പി.ആര്‍ എന്നിവര്‍ക്ക് മെയ് 16 ന് ജില്ലാപഞ്ചായത്ത് ഹാളില്‍ പരിശീലനം നല്‍കും.കെ. വി. സുമേഷ് എം എല്‍. എ, ഹാന്‍വീവ് ചെയര്‍മാന്‍ ടി. കെ. ഗോവിന്ദന്‍ മാസ്റ്റര്‍, വിജ്ഞാന കേരളം ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത്ത് എന്നിവര്‍ പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്