കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിൽ കോവിഡ് നിരക്കുകൾ ഉയരുന്നു- കേന്ദ്രആരോഗ്യമന്ത്രി

ന്യൂഡൽഹി: കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. മഹാരാഷ്ട്ര, ഡൽഹി, കർണാടക, ഹിമാചൽപ്രദേശ്, തമിഴ്നാട്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ വർധിക്കുന്നത്.
സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ആരോഗ്യമന്ത്രിമാര്‍ പങ്കെടുത്ത കോവിഡ് ഉന്നതതല അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
രോഗവ്യാപനം സംബന്ധിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആരോഗ്യമന്ത്രിമാരോട് പറഞ്ഞു.
ആസ്പത്രികളിലെ ബെഡുകൾ, അവശ്യ മരുന്നുകൾ തുടങ്ങിയവ ഉറപ്പുവരുത്തണം. കോവിഡ് പോർട്ടലിൽ രോഗനിരക്ക് സംബന്ധിച്ച് കൃത്യമായ വിവരം രേഖപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി.
മുതിർന്നവർക്കും അനുബന്ധ രോഗങ്ങൾ ഉള്ളവർക്കും വാക്സിനേഷൻ നിർദേശിക്കണമെന്നും മന്ത്രി പറഞ്ഞു. ഹോട്ട്സ്പോട്ടുകൾ രൂപപ്പെടുന്നുണ്ടെങ്കിൽ അവ നിരീക്ഷിക്കാനും ടെസ്റ്റുകൾ വർധിപ്പിക്കാനും നിർദേശമുണ്ട്.
പൊതുയിടങ്ങളിൽ മാസ്ക് ധരിക്കൽ, കൈകഴുകൽ ഉൾപ്പെടെയുള്ള വ്യക്തിശുചിത്വത്തെക്കുറിച്ച് അവബോധം നൽകണം. ഒപ്പം ഇൻഫ്ളുവൻസ രോഗങ്ങളുടെയും ശ്വാസകോശ രോഗങ്ങളുടെയും വ്യാപനവും നിരീക്ഷണമെന്ന് മന്ത്രി അറിയിച്ചു.
ലോകാരോഗ്യസംഘടന, XBB.1.5 വകഭേദത്തെ ട്രാക്ക് ചെയ്യുന്നതിനൊപ്പം BQ.1, BA.2.75, CH.1.1, XBB, XBF and XBB.1.16. എന്നീ വകഭേദങ്ങളെ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. മിക്ക വകഭേദങ്ങൾക്കും രോഗതീവ്രത കുറവാണ്.
XBB.1.16 വകഭേദം ഫെബ്രുവരിയിൽ 21.6% ആയിരുന്നത് മാർച്ചിൽ 35.8% ആയിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണമോ മരണനിരക്കോ നിലവിൽ കൂടുന്നില്ലെന്നും മൻസൂഖ് മാണ്ഡവ്യ പറഞ്ഞു.
6,155 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച്ചത്തെ നിരക്കുകൾ 6,050 ആയിരുന്നു. കഴിഞ്ഞ വർഷം സെപ്തംബറിനു ശേഷമാണ് വീണ്ടും കോവിഡ് കേസുകൾ ആറായിരം കടക്കുന്നത്.