Kerala
അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പണം അയ്ക്കാം; ‘റെമിറ്റാപ്പ് ഡി.എം.ടി’ കേരളത്തില്‍

മൊബൈല്‍ പേമെന്റ് ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്ന മുന്‍നിര സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റെമിറ്റാപ് ഫിന്‍ടെക് സൊല്യൂഷന്‍സ് ഡൊമസ്റ്റിക് മണി ട്രാന്‍സ്ഫര്‍ ആപ്ലിക്കേഷനായ ‘റെമിറ്റാപ്പ് ഡി.എം.ടി’ കേരളത്തില്‍ അവതരിപ്പിച്ചു. അതിഥി തൊഴിലാളികള്‍ക്ക് ബാങ്കില്‍ ക്യൂ നില്‍ക്കാതെ നാട്ടിലേക്ക് പണം അയ്ക്കാനും സ്വീകരിക്കാനും സഹായിക്കുന്ന സേവനമാണിത്.
കൊച്ചി ഗ്രാന്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ റെമിറ്റാപ് ഫിന്‍ടെക് സൊല്യൂഷന്‍സ് സ്ഥാപകന്‍ അനില്‍ശര്‍മ്മ ‘റെമിറ്റാപ്പ് ഡി.എം.ടി’ പുറത്തിറക്കി. കമ്പനിയുടെ സഹസ്ഥാപകന്‍ അഭിഷേക് ശര്‍മ്മ,എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിജയത ശര്‍മ്മ, അസ്സോസിയേറ്റ് പാര്‍ട്ട്ണര്‍മാരായ കിംങ്റിച്ച് ഫിന്‍ടെക്ക് മാനേജിംഗ് ഡയറക്ടര്‍ പി.സി.ആസിഫ്, ഡയറക്ടര്‍മാരായ റബീഷ് റഹ്‌മാന്‍, മുഹമ്മദ് ഷബാബ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
യെസ് ബാങ്കിന്റെയും കിങ്ങ്റിച്ച് ഫിന്‍ടെക്കിന്റെയും സഹകരണത്തോടെ വികസിപ്പിച്ചെടുത്ത ‘റെമിറ്റാപ്പ് ഡി.എം.ടി’ ഇന്ത്യയിലെവിടെയും എളുപ്പത്തില്‍ പണം കൈമാറാന്‍ സാധിക്കുന്ന വിധമാണ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് അനില്‍ ശര്‍മ്മയും അഭിഷേക് ശര്‍മ്മയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതിഥി തൊഴിലാളികള്‍ക്കാണ് റെമിറ്റാപ്പ് ഏറെ പ്രയോജനം ചെയ്യുക. കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്ക് കൂടുതല്‍ സുഗമവും സുരക്ഷിതവുമായി അവരുടെ ഉറ്റവര്‍ക്ക് പണം അയക്കുന്നതിന് റെമിറ്റ് ആപ്പ് സഹായകമാകും. ദിവസ വേതനമായോ ആഴ്ച്ചക്കൂലിയായോ ലഭിക്കുന്ന പണം അവധി ലഭിക്കുന്ന ഞായറാഴ്കളിലാണ് ഇവര്‍ക്ക് നാട്ടിലേക്ക് അയക്കാന്‍ സാധിക്കുക. എന്നാല്‍ അന്ന് ബാങ്കുകള്‍ അവധിയായതിനാല്‍ മറ്റൊരു ദിവസത്തെ ജോലിയും ആ ദിവസത്തെ കൂലിയും നഷ്ടപ്പെടുത്തി വേണം ബാങ്കില്‍ പോയി പണം അയക്കാന്‍. ഇതിനൊരു ശാശ്വത പരിഹാരമായിട്ടാണ് റെമിറ്റാപ്പ് ഡി.എം.ടി. അവതരിപ്പിക്കുന്നതെന്നും അനില്‍ ശര്‍മ്മ പറഞ്ഞു.
റെമിറ്റാപ്പിന് വേണ്ടി കേരളത്തില്‍ എല്ലായിടത്തും ഏജന്‍സികളും സൂപ്പര്‍ ഏജന്‍സികളും ആരംഭിച്ചിട്ടുണ്ട്. പണം നാട്ടിലേയ്ക്ക് അയക്കേണ്ടവര്‍ അവരുടെ ഏറ്റവും അടുത്തുള്ള റെമിറ്റാപ്പ് ഏജന്‍സിയെ സമീപിച്ച് അവര്‍ അയക്കാന്‍ ഉദ്ദേശിക്കുന്ന പണം ഏജന്‍സിക്ക് കൈമാറുക. ഏജന്‍സി ചെറിയ ഒരു തുക സര്‍വ്വീസ് ചാര്‍ജ് ഈടാക്കി അപ്പോള്‍ തന്നെ ഉപഭോക്താവ് ആവശ്യപ്പെടുന്ന ആള്‍ക്ക് പണം അയക്കും. കേരളത്തിലെ ചെറുകിട ഇടത്തരം വ്യാപാരികള്‍ക്ക് സേവനത്തോടൊപ്പം വരുമാന വര്‍ധനവിനുള്ള വലിയ സാധ്യത കൂടിയാണ് ‘റെമിറ്റാപ്പ് ഡി.എം.ടി’യിലൂടെ തുറക്കുന്നതെന്ന് അഭിഷേക് ശര്‍മ്മ പറഞ്ഞു.
ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം തങ്ങളുടെ മൊബൈലില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും റെമിറ്റാപ്പ് ഡി.എം.ടി’ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് നിര്‍ദ്ദേശിച്ചിട്ടുള്ള നടപടിക്രമങ്ങളിലൂടെ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച് ഇ-വാലറ്റിന് രൂപം നല്‍കാം.
തുടര്‍ന്ന് തങ്ങള്‍ ഉദ്ദേശിക്കുന്ന തുക റെമിറ്റാപ്പ് ഡി.എം.ടി’യുടെ ബാങ്കില്‍ നിക്ഷേപിക്കണം. തുടര്‍ന്ന് ഉപഭോക്താക്കള്‍ക്കായി ചെറിയ തുക സര്‍വ്വീസ് ചാര്‍ജായി ഈടാക്കി ബാങ്കിംഗ് സേവനം ആരംഭിക്കാവുന്നതാണ്.
റെമിറ്റാപ്പ് ഡി.എം.ടി ഏജന്റിന് മറ്റൊരു ഏജന്റിനോ, ഉപഭോക്താവിനോ പണം അയക്കാവുന്നതാണ്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഭാഷ തിരഞ്ഞെടുത്ത് ഇടപാടുകള്‍ നടത്താം. സുരക്ഷയുടെ ഭാഗമായി ഓരോ ഇടപാടിനും ആറ് അക്ക ഒ.ടി.പി.യും ഉണ്ടായിരിക്കും. ഏജന്റ് മുഖേന അയക്കുന്ന പണം അപ്പോള്‍ തന്നെ ഉപഭോക്താവിന്റെ ബാങ്കില്‍ നിക്ഷേപിക്കപ്പെടും. ഇത് അപ്പോള്‍തന്നെ പരിശോധിച്ച് ഉറപ്പാക്കനും സാധിക്കും.
എല്ലാ ഇടപാടിന്റെയും വിശദമായ വിവരങ്ങള്‍ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററിയില്‍ ലഭ്യമാണ്. റെമിറ്റ് ഡി.എം.ടി ആപ്പ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് റിവാര്‍ഡ്ുകളും ക്യാഷ് ബാക്ക് ഓഫറുകളും നേടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമീപ ഭാവിയില്‍ വൈദ്യുതി ബില്‍, ഫോണ്‍ ബില്‍, ഇന്‍ഷുറന്‍സ് പ്രീമിയം, ഫ്ളൈറ്റ് ടിക്കറ്റ്, ഇന്റര്‍നെറ്റ് ബില്‍ അടക്കമുള്ളവ റെമിറ്റാപ്പിലൂടെ വേഗത്തിലും എളുപ്പത്തിലും അടയ്ക്കുന്നതിനും ഇന്ത്യന്‍ രൂപയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളുടെ കറന്‍സികളില്‍ ഇടപാട് നടത്തുന്നതിനും സാധിക്കുന്ന വിധം പുതിയ ഫീച്ചര്‍ അവതരിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു.
Kerala
തണ്ണിമത്തനിലെ മാരക മായം എങ്ങനെ അറിയാം? ഇതാ ഒരു എളുപ്പ ക്രിയ

ചൂടുകാലം തണ്ണിമത്തന്റെ കാലംകൂടിയാണ്. എല്ലാവർക്കും ഇഷ്ടപ്പെട്ട ഈ പഴവർഗം ഉഷ്ണമകറ്റാൻ ഏറ്റവും നല്ലതാണ്. എന്നാൽ, കാഴ്ചയിൽ നല്ലതെന്ന് കരുതി പലപ്പോഴും വാങ്ങിക്കുടുങ്ങാറുണ്ട്. ഇന്ന് തണ്ണിമത്തിനിലും വ്യാപകമായ മായം കണ്ടുവരുന്നു. അപകടകരമായ ‘എരിത്രോസിൻ’ എന്ന രാസവസ്തുവാണ് കൃത്രിമ നിറത്തിനായി സർവ സാധാരണമായി ഉപയോഗിക്കുന്നത്. ഭക്ഷ്യവസ്തുക്കളിൽ കടുത്ത നിറത്തിനായി ‘ഈ പിങ്ക് ഡൈ’ ഉപയോഗിക്കുന്നു. ഇത് അൽപം വെള്ളത്തിൽ കലർത്തി സിറിഞ്ചു വഴി തണ്ണിമത്തന്റെ അകത്തേക്ക് കുത്തിവെച്ചാണ് നിറം നൽകുന്നത്. തണ്ണിമത്തൻ ഇത്തരത്തിൽ മായം ചേർത്തതാണോ എന്നറിയാൻ ഒരു എളുപ്പ വഴിയുണ്ട്. ആദ്യം രണ്ടായി മുറിക്കുക. ശേഷം ഒരു വൃത്തിയുള്ള വെള്ള കോട്ടൺ അല്ലെങ്കിൽ ടിഷ്യൂ എടുത്ത് അതിന്റെ ഉപരിതലത്തിൽ വെച്ച് ഒപ്പുക. കോട്ടന്റെ നിറം ചുവപ്പായി മാറുകയാണെങ്കിൽ അതിന്റെ അർഥം മായം ചേർന്നതാണെന്നാണ്. നിറം മാറുന്നില്ല എങ്കിൽ അത് വ്യാജനല്ല, ഒറിജിനൽ ആണെന്ന് ഉറപ്പിക്കാം.
Kerala
ചിക്കന്‍ഗുനിയ;കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേര്‍ന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കന്‍ഗുനിയ ബാധ ഉണ്ടായത്. അന്ന് റീയൂണിയന്‍ ദ്വീപുകളില്‍ തുടങ്ങി നമ്മുടെ നാട് ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു. എണ്ണത്തില്‍ അത്രത്തോളം ഇല്ലെങ്കിലും റീയൂണിയന്‍ ദ്വീപുകളില്‍ ഇപ്പോള്‍ ചിക്കന്‍ഗുനിയയുടെ വ്യാപനമുണ്ട്. പതിനയ്യായിരത്തോളം ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും നവജാതശിശുക്കള്‍ ഉള്‍പ്പെടെ ഒട്ടേറെ ആളുകള്‍ ആശുപത്രികളില്‍ അഡ്മിറ്റ് ആവുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന വിദഗ്ധരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ പ്രതിരോധം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈഡിസ് ഈജിപ്തി/ആല്‍ബോപിക്റ്റസ് കൊതുകുകളാണ് ചിക്കന്‍ഗുനിയ പരത്തുന്നത്. അതിനാല്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും വ്യക്തിഗത സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലും മഴക്കാലപൂര്‍വ ശുചീകരണ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. മഴക്കാലപൂര്‍വ ശുചീകരണം എല്ലാ തദ്ദേശ സ്ഥാപനങ്ങളും കൃത്യമായി ചെയ്യണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. പെട്ടെന്നുള്ള കഠിനമായ പനി, സന്ധികളില്‍ (പ്രത്യേകിച്ച് കൈകള്‍, കണങ്കാലുകള്‍, കാല്‍മുട്ടുകള്‍) അതികഠിനമായ വേദന, പേശിവേദന, തലവേദന, ക്ഷീണം, ചില ആളുകളില്‍ ചര്‍മ്മത്തില്‍ തടിപ്പുകള്‍ എന്നിവയാണ് ചിക്കന്‍ഗുനിയയുടെ രോഗലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടേണ്ടതാണ്. സ്വയം ചികിത്സ ഒഴിവാക്കുക. നീണ്ട് നില്‍ക്കുന്ന പനിയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. മുന്‍പ് ചിക്കന്‍ഗുനിയ വന്നിട്ടുള്ളവര്‍ക്ക് പ്രതിരോധശക്തി ഉണ്ടാകാനാണ് സാധ്യത. അതിനാല്‍ രോഗം ചെറുപ്പക്കാരെയും കൊച്ചുകുട്ടികളെയും കൂടുതല്‍ ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. യൂണിയന്‍ ദ്വീപുകളില്‍ നവജാത ശിശുക്കള്‍ ഉള്‍പ്പെടെ ബാധിക്കപ്പെട്ടു എന്ന അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചു കുഞ്ഞുങ്ങളെ കൊതുകു വലയ്ക്കുള്ളില്‍ തന്നെ കിടക്കുന്ന കാര്യം ശ്രദ്ധിക്കണം.
Kerala
ചേരയെ കൊന്നാൽ മൂന്നുവർഷംവരെ തടവ് ശിക്ഷ; ഉൾപ്പെടുന്നത് ഒന്നാം ഷെഡ്യൂളിൽ

കൊല്ലം: ചേരയെ കൊല്ലുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്നുവർഷത്തിൽ കുറയാത്ത തടവു ലഭിക്കാവുന്ന കുറ്റം. വനംവകുപ്പ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് വന്യജീവികളെ നാല് ഷെഡ്യൂളുകളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ചേരയും നീർക്കോലിയും മുതൽ മൂർഖൻ, അണലി, രാജവെമ്പാല, പെരുമ്പാമ്പ് തുടങ്ങിയ ഇനം പാമ്പുകളെല്ലാം ഏറ്റവും പ്രാധാന്യമുള്ള ഒന്നാം ഷെഡ്യൂളിലാണ്. ആനയും സിംഹവും കടുവയും കുരങ്ങുമെല്ലാം ഇതോടൊപ്പമുണ്ട്. ഇവയെ കൊന്നാൽ മൂന്നുവർഷത്തിൽ കുറയാതെ, ഏഴുവർഷംവരെ തടവുശിക്ഷ ലഭിക്കാം. 25,000 രൂപ പിഴശിക്ഷയും ലഭിക്കും. ചേരയെ കൊന്നതിന്റെ പേരിൽ ആരെയെങ്കിലും ശിക്ഷിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർക്കും ധാരണയില്ല.
എന്നാൽ കൊല്ലുന്നത് കുറ്റകരമാണെന്ന് അവർ പറയുന്നു. സാധാരണ കാണുന്ന എലികൾ, വാവൽ, പേനക്കാക്ക (ബലിക്കാക്ക അല്ല) എന്നിവയെ കൊന്നാൽ ശിക്ഷയില്ല. ചിലയിനം എലികളും വാവലുകളും ആക്ടിന്റെ പട്ടികകളിൽപ്പെടുന്നുണ്ട്. കാട്ടുപന്നിയടക്കമുള്ളവ രണ്ടാം ഷെഡ്യൂളിലാണ്. നീലക്കാള, പുള്ളിമാൻ, ചിലയിനം പക്ഷികൾ തുടങ്ങിയവ ഈ ഷെഡ്യൂളിലുണ്ട്. നാട്ടിലിറങ്ങി ശല്യമുണ്ടാക്കുന്ന കാട്ടുപന്നിയെ ഇപ്പോൾ വെടിവെക്കാൻ അനുമതിയുണ്ടെങ്കിലും ഈ ഷെഡ്യൂളിലെ മറ്റുമൃഗങ്ങളെ കൊന്നാൽ മൂന്നുവർഷംവരെ തടവോ 25,000 രൂപ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാം.തേനീച്ച, കടന്നൽ എന്നിവയെ സംസ്ഥാന സർക്കാർ 2024-ൽ വന്യജീവികളുടെ കൂട്ടത്തിൽപ്പെടുത്തിയെങ്കിലും ഇവയെ വന്യജീവി സംരക്ഷണനിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇവയെ നീക്കംചെയ്യേണ്ട ചുമതല വനംവകുപ്പിനില്ല. ഈ ജീവികളുടെ കുത്തേറ്റ് മരണം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകുന്ന നടപടികൾ ലഘൂകരിക്കാൻ വേണ്ടിയാണ് ഇവയെ വന്യജീവിപ്പട്ടികയിലാക്കിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്