സംസ്ഥാനത്തെ മൂന്ന് ആസ്പത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ആസ്പത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്‌റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് എഫ്.എച്.സി ചെക്കിയാട് 92 ശതമാനം സ്‌കോറും, പത്തനംതിട്ട എഫ്.എച്.സി ചന്ദനപ്പള്ളി 90 ശതമാനം സ്‌കോറും, കൊല്ലം എഫ്.എച്.സി അഴീക്കൽ 93 ശതമാനം സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ 160 ആസ്പത്രികൾക്കാണ് എൻക്യുഎ.എസ് അംഗീകാരം നേടിയെടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി.
അഞ്ച് ജില്ലാ ആസ്പത്രികൾ, നാല് താലൂക്ക് ആശുപത്രികൾ, എട്ട് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 39 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 104 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെ 10 ആസ്പത്രികൾക്ക് ലക്ഷ്യ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ കൂടുതൽ സർക്കാർ ആസ്പത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയർത്തി മികച്ച സംവിധാനങ്ങളും സേവനങ്ങളുമൊരുക്കാൻ ആരോഗ്യ വകുപ്പ് കർമ്മ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു.
എല്ലാ ജില്ലാ ആസ്പത്രികളിലും ഗുണനിലവാരം ഉറപ്പാക്കാനായി മന്ത്രിയുടെ നേതൃത്വത്തിൽ എം.എൽ.എമാരുൾപ്പെടെയുള്ള ജനപ്രതിനിധികളെ ഉൾപ്പെടുത്തി യോഗങ്ങൾ ചേർന്ന് നടപടി സ്വീകരിച്ചു വരുന്നു.
എം.എൽ.എമാരുടെയും മറ്റ് ജനപ്രതിനിധികളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സർക്കാർ ആസ്പത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം.