ഭര്‍ത്താവിന് ചെലവിന് നല്‍കാന്‍ മോഷണം; ഭാര്യമാര്‍ പിടിയില്‍

Share our post

കോയമ്പത്തൂര്‍: ബസിലെ യാത്രയ്ക്കിടയില്‍ മോഷ്ടിച്ച എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് പണംതട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് യുവതികളെ അറസ്റ്റുചെയ്തു. കൃഷ്ണഗിരിജില്ലാ സ്വദേശിയായ ഭഗവതിയുടെ ഒന്നാംഭാര്യ കാളിയമ്മയും രണ്ടാംഭാര്യ ചിത്രയുമാണ് റേസ്‌കോഴ്സ് പോലീസിന്റെ പിടിയിലായത്.

സിങ്കാനല്ലൂര്‍ സ്വദേശി കലൈസെല്‍വിയുടെ എ.ടി.എം. കാര്‍ഡാണ് മോഷണംപോയത്. ഞായറാഴ്ച അമ്മയോടൊപ്പം ബസില്‍ വരികയായിരുന്ന കലൈസെല്‍വി സര്‍ക്കാര്‍ വനിതാ പോളിടെക്നിക് കോളേജ് സ്റ്റോപ്പിലിറങ്ങി. പണമെടുക്കാനായി എ.ടി.എം. കാര്‍ഡ് നോക്കിയപ്പോഴാണ് നഷ്ടപ്പെട്ട വിവരമറിഞ്ഞത്.

അപ്പോള്‍ത്തന്നെ മൊബൈലില്‍ 84,000 രൂപ പിന്‍വലിച്ചതായുള്ള സന്ദേശവും ലഭിച്ചു. കലൈസെല്‍വി നിന്നസ്ഥലത്തിനു തൊട്ടടുത്ത എ.ടി.എമ്മില്‍നിന്നാണ് പണം വലിച്ചതെന്നറിഞ്ഞതോടെ അവിടേക്ക് ഓടിയെത്തിയപ്പോള്‍ രണ്ടുസ്ത്രീകള്‍ പണവുമായി ഇറങ്ങുന്നതുകണ്ടു. പ്രദേശവാസികളുടെ സഹായത്തോടെ ഇരുവരെയും തടഞ്ഞുനിര്‍ത്തിയശേഷം പോലീസിനെ വിളിച്ചുവരുത്തി പരിശോധന നടത്തിയപ്പോഴാണ് ഇരുവരും കുറ്റം സമ്മതിച്ചത്.

ഇവരെ ചോദ്യംചെയ്തതില്‍ ഭര്‍ത്താവിന് ചെലവിന് നല്‍കാനുള്ള തുകയ്ക്കായാണ് ഇരുവരുംചേര്‍ന്ന് സ്ഥിരമായി മോഷണം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ജയിലിലടച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!