കാഞ്ഞിരപ്പുഴയിലെ കോൺ ക്രീറ്റ് തടയണ അപകടാവസ്ഥയിൽ;പേരാവൂരിലെ ശുദ്ധജല വിതരണം തടസ്സപ്പെട്ടേക്കും

പേരാവൂർ: കഴിഞ്ഞ ഉരുൾപൊട്ടലിലുണ്ടായ പ്രളയത്തിൽ മരത്തടികൾ വന്നു തങ്ങി നിൽക്കുന്ന പേരാവൂർ കാഞ്ഞിരപ്പുഴയിലെ കോൺക്രീറ്റ് തടയണ അപകടാവസ്ഥയിൽ.തടയണ തകർന്നാൽ പേരാവൂർ പ്രദേശത്തെ ശുദ്ധജലവിതരണം തടസ്സപ്പെടാനും സാധ്യതയുണ്ട്.
2022 ആഗസ്തിലുണ്ടായ പ്രളയത്തിൽ ഒലിച്ചുവന്ന ചേർമരങ്ങളും ഉരുളൻ കല്ലുകളും തടയണയിൽ തങ്ങിനിൽക്കുകയാണ്.മാസങ്ങളായിട്ടും ഇവ മാറ്റാൻ അധികൃതർ തയ്യാറായിട്ടില്ല.തടയണക്ക് സമീപം വ്യാപകമായി മണലും അടിഞ്ഞുകൂടിയിട്ടുണ്ട്.
പേരാവൂരിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്ന ശുദ്ധജലവിതരണ പദ്ധതിയുടെ ടാങ്ക് ഈ തടയണക്ക് സമീപത്താണ്.ഇവിടെ കെട്ടിനിൽക്കുന്ന വെള്ളമാണ് ടാങ്കിലേക്ക് ലഭിക്കുന്നത്.എന്നാൽ,തടയണയിൽ തടഞ്ഞ് നിൽക്കുന്ന ചേർ മരങ്ങൾ മലിനമക്കുന്ന വെള്ളമാണ് നിലവിൽ ശുദ്ധജല വിതരണ ടാങ്കിലേക്ക് ഒഴുകിയെത്തുന്നത്.
അടിയന്തരമായി ഈ മരങ്ങൾ മാറ്റിയില്ലെങ്കിൽ കുടിവെള്ളത്തിൽ അണുബാധയുണ്ടാവുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.തടയണക്കും ഇത് ബലക്ഷയമുണ്ടാക്കുന്നുണ്ട്.കുടിവെള്ള വിതരണ സ്ഥലത്തെ അപകടാവസ്ഥ ആരോഗ്യവകുപ്പധികൃതരും കാണാത്ത മട്ടാണ്.