‘പഴയിടം പരമസാത്വികൻ, പാവപ്പെട്ടവർക്കൊപ്പം നിന്നു’: പിന്തുണയുമായി മന്ത്രി വാസവൻ

കോട്ടയം: കലോത്സവ ഭക്ഷണ വിവാദം നിലനിൽക്കെ, പഴയിടം മോഹനൻ നമ്പൂതിരിയെ സന്ദർശിച്ച് മന്ത്രി വി.എൻ. വാസവൻ. മനുഷ്യനന്മയും ധാർമികതയും ഉയർത്തിപ്പിടിക്കുന്ന ആളാണ് പഴയിടമെന്നും സർക്കാർ അദ്ദേഹത്തിനൊപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു. കലോത്സവത്തിലേക്കു തിരിച്ചുവരുന്ന കാര്യത്തിൽ അദ്ദേഹം നല്ല മനസ്സോടെ ചിന്തിക്കുമെന്നാണ് കരുതുന്നതെന്ന് സന്ദർശനത്തിനുശേഷം മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. സിപിഎമ്മിന്റെ ഗൃഹസന്ദർശനത്തിന്റെ ഭാഗമായാണ് വാസവൻ പഴയിടത്തിന്റെ വീട്ടിലെത്തിയത്.
‘‘ഓണത്തിനും വിഷുവിനും ഈസ്റ്ററിനുമെല്ലാം നല്ല പായസം ഉണ്ടാക്കിത്തന്നിട്ടുണ്ട്. മഹാമാരിയുടെ കാലത്ത് നാട്ടിലെ പാവപ്പെട്ട രോഗികളെ സഹായിക്കാൻ ഞങ്ങളോടൊപ്പംനിന്ന തിരുമേനിയെ എങ്ങനെ മറക്കാനാകും. ഏതെങ്കിലും തരത്തിൽ മറന്നാൽ അതു വലിയ അധാർമികതയാകും. നിരവധി സന്ദർഭങ്ങളിൽ ഞങ്ങൾ അഭ്യർഥിച്ചിട്ട് പാവപ്പെട്ടവർക്കു സഹായം നൽകുകയും കല്യാണങ്ങൾ നടത്തുകയും ഒക്കെ ചെയ്തിട്ടുണ്ട്. അതൊക്കെ നന്മ നിറഞ്ഞ അദ്ദേഹത്തിന്റെ മനസ്സാണ്.
സർക്കാരുമായോ വിദ്യാഭ്യാസ വകുപ്പുമായോ അദ്ദേഹത്തിന് പിണക്കമില്ല. ആരെക്കുറിച്ചും പരദൂഷണം പറയാനോ വഴക്കുണ്ടാക്കാനോ പോകില്ല. പരമസാത്വികനായ തിരുമേനിയാണ്. കലോത്സവത്തിലേക്കു തിരിച്ചുവരുന്ന കാര്യത്തിൽ അദ്ദേഹം നല്ല മനസ്സോടെ ചിന്തിക്കുമെന്നാണ് കരുതുന്നത്’’ – വാസവൻ പറഞ്ഞു.
അതേസമയം, സർക്കാരിന്റെ പ്രതിനിധി ആയല്ല മന്ത്രി കാണാൻ വന്നതെന്ന് പഴയിടം മോഹനൻ നമ്പൂതിരി പ്രതികരിച്ചു. വി.എൻ. വാസവനെ സഹോദരനെപ്പോലെയാണ് കാണുന്നത്. കലോത്സവത്തിലേക്കു മടങ്ങിയെത്തില്ലെന്ന തീരുമാനം മാറ്റുന്നതിനെക്കുറിച്ചു പറയാൻ സമയമായിട്ടില്ലെന്നും പഴയിടം കൂട്ടിച്ചേർത്തു.
കലോത്സവത്തിന് മാംസാഹാരം വിളമ്പാത്തതിനു പഴയിടത്തിനുനേരെ ഒരു വിഭാഗം വിമർശനം ഉയർത്തിയിരുന്നു. അതോടെ ഇനി മുതൽ കലോത്സവങ്ങൾക്കു പാചകം ചെയ്യാനില്ലെന്ന് പഴയിടം നിലപാടെടുത്തു.