Connect with us

Breaking News

തെയ്യം നിറഞ്ഞാടുന്ന കണ്ണൂരിലെ രാപ്പകലുകൾ; ഞങ്ങൾക്കിത് ജീവിതമാണ്, ജീവനുമാണെന്ന് കോലധാരികൾ

Published

on

Share our post

ഡിസംബറിലെ ഒരു വ്യാഴാഴ്ച രാവിലെ ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ പ്ലാറ്റ്ഫോമിൽ നിറയെ മനുഷ്യരുണ്ടായിരുന്നു. ആരും ആരെയും ഗൗനിച്ചില്ല, കുശലം ചോദിച്ചില്ല, എന്തിന് ഒരു പുഞ്ചിരി പോലും പരസ്പരം കൈമാറിയില്ല. എട്ട് മുപ്പതിന് ഏറനാട് എക്സ്പ്രസ് കിതച്ചെത്തിയപ്പോൾ യാത്രക്കാർ ധൃതിപ്പെട്ട് അവരവരുടെ കമ്പാർട്ടുമെന്റുകൾ കണ്ടെത്തി അതിലേക്ക് ഊളിയിട്ടു.

ആറ് മണിക്കൂറിന് ശേഷം അതേ ട്രെയിൻ തലശേരി സ്റ്റേഷനിലെത്തിയപ്പോഴും പ്ലാറ്റ്ഫോമിൽ ആലുവയിലെപ്പോലെ മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്ത മനുഷ്യരുടെ കൂട്ടമുണ്ടായിരുന്നു. പക്ഷേ അവർക്കിടയിൽ മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലെങ്കിലും നിറഞ്ഞ ചിരിയോടെ ഓടിവന്ന് കെട്ടിപിടിക്കാനും യാത്ര സുഖമായോ എന്ന് ചോദിക്കാനും കൂട്ടിക്കൊണ്ട് പോകാനും രണ്ട് മനുഷ്യർ വേറെയുണ്ടായിരുന്നു. ധന്യയും അനിയൻ ബൈജുവും. യാത്രയിൽ ഒപ്പമുണ്ടായിരുന്ന സുരേന്ദ്രൻ ചേട്ടന്റെയും ഭാര്യ ഷാനിതയുടെയും ബന്ധുക്കളാണ്. പക്ഷേ ഒറ്റ മിനിറ്റ് കൊണ്ട് അവരെനിക്കും ഉറ്റവരായി.

എന്തുകൊണ്ടാണ് കോടാനുകോടി മനുഷ്യർക്കിടയിൽ ചിലർ മാത്രം സൗഹൃദത്തിലാകുന്നത്, പരസ്പരം ഹൃദയബന്ധുക്കളാകുന്നത്. ആരൊക്കെ ആർക്കൊക്കെ പ്രിയപ്പെട്ടവരാകണമെന്ന നിയമം ആരുടെ നിശ്ചയമാണ്. പലപ്പോഴും ആശയക്കുഴപ്പത്തിലാക്കിയ ആ ചോദ്യവുമായാണ് തലശേരിക്കടുത്ത് ആറാംമൈലിലെ ധന്യയുടെ വീടിന് മുന്നിലെത്തിയത്.

കാറിൽ നിന്നിറങ്ങും മുൻപേ കണ്ടു, ഏറെക്കാലമായി കാത്തിരുന്ന ആരോ തിരിച്ചെത്തിയ സന്തോഷത്തോടെ വരവേൽക്കാനൊരുങ്ങി നിൽക്കുന്ന ഒരു കുടുംബത്തെ. സ്വന്തം വീട്ടിൽപ്പോലും ലഭിക്കാനിടയില്ലാത്ത കരുതലും കാത്തിരിപ്പും കണ്ടപ്പോൾ മനസൊന്ന് തുടിച്ചു. ജീവിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഈ വീടാകെ നിറഞ്ഞുനിൽക്കുന്നുണ്ടല്ലോ എന്ന് ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചു.

തെയ്യങ്ങളെക്കുറിച്ച് കേട്ടുതുടങ്ങിയിട്ട് എത്രയോ കാലങ്ങളായിരിക്കുന്നു. മാറിമാറിയെത്തിയ തെയ്യങ്ങൾക്ക് പിന്നാലെ ഓടിയും നിന്നും രൗദ്രതയിൽ പേടിച്ചും സൗമൃതയിൽ കുളിർത്തും അനുഗ്രഹത്തിൽ തളിർത്തും രാവെളുക്കുവോളം കഴിച്ചിട്ടുണ്ട്. ദൈവത്തറയിലെ തെയ്യക്കോലത്തിനുള്ളിലെയും പുറത്തെയും നേരനുഭവങ്ങൾ കേൾക്കാനും കാണാനുമായിരുന്നു ഇത്തവണത്തെ കണ്ണൂർ യാത്ര. തെയ്യം കെട്ടുന്നവർ വേഷമഴിച്ചു കഴിഞ്ഞാൽ കണ്ണൂരുകാർക്ക് കോലധാരികളാണ്. രാവെളുക്കുവോളം നിറഞ്ഞാടി ആയുസും ആരോഗ്യവും ഹോമിച്ചവരാണ് മിക്കവരും. പ്രായമാകും മുന്‍പ് വാർദ്ധക്യം ബാധിക്കുന്ന ശരീരത്തിനുള്ളിൽ പക്ഷേ കൊട്ടും പാട്ടുമായി നിറഞ്ഞാടിയ യൗവനം ഇരമ്പുന്ന ഒരു മനസുണ്ടാകുമെന്ന് പുറപ്പെടും മുന്‍പ് കണ്ണൂരുകാരനായ ഒരു സുഹൃത്ത് പറഞ്ഞിരുന്നു.

എഴാം വയസിൽ അണ്ടല്ലൂർ കാവിൽ ലവകുശൻമാരുടെ വേഷം കെട്ടിതുടങ്ങിയതാണ് പിണറായി കിഴക്കുംഭാഗം സ്വദേശിയായ പ്രദീപൻ പിണറായി. പെരുവണ്ണാൻ സമുദായത്തിൽ പരമ്പരാഗതമായി തെയ്യം കെട്ടുന്നവരുടെ തറവാടാണ് പ്രദീപിന്റേത്. മുത്തശ്ശൻ ചാത്തു അണ്ടല്ലൂരിൽ നാൽപത് വർഷത്തോളം ദൈവത്താറായി. തെയ്യം കലാകാരൻമാർക്ക് മരുമക്കത്തായ സംവിധാനമായതിനാൽ മുഖ്യവേഷങ്ങൾ ചെയ്യുന്നത് ആ വഴിക്കുള്ളവരാണ്. അച്ഛൻ കുഞ്ഞിക്കണ്ണൻ ബിസിനസിനൊപ്പം സമയം പോലെ തെയ്യം കെട്ടാനും പോകുമായിരുന്നു. തെയ്യം കെട്ടുന്നതും ആടുന്നതുമൊക്കെ കണ്ട് വളർന്നതിനാൽ തനിക്ക് പ്രത്യേക പരിശീലനമൊന്നും ആവശ്യമുണ്ടായിരുന്നില്ലെന്ന് പ്രദീപൻ പറയുന്നു.

ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് പ്രദീപൻ തിരക്ക് കുറച്ചെങ്കിലും മകൻ വിശാൽ പിണറായി സജീവമായി രംഗത്തുണ്ട്. വിശാൽ മൂന്നാംക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി തെയ്യം കെട്ടുന്നത്. അമ്മാവൻമാരുടെ കൂടെയായിരുന്നു ഇറങ്ങിത്തുടങ്ങിയത്. പിന്നീട് തെക്കൻകരിയാത്തിന്റെ കൂടെയുള്ള കുട്ടിത്തെയ്യമായ കൈക്കോടനായി. വണ്ണാൻ സമുദായത്തിലുള്ളവർ മാത്രം കെട്ടുന്ന തെയ്യങ്ങളിലൊന്നാണ് തെക്കൻ കരിയാത്ത്. ഒമ്പതാം ക്ലാസ്സ് വരെ കുട്ടിത്തെയ്യമായി തുടർന്നു. കുട്ടിത്തെയ്യമാണെങ്കിലും തെയ്യമിറങ്ങുന്നതിനുള്ള പുറപ്പാടുകളൊക്കെ സമാനമാണ്. പിന്നീട് തിരുവപ്പനും മുത്തപ്പനും മണത്തറപ്പോതിയുമൊക്കെയായി ദൈവത്തറകളിൽ നിറഞ്ഞാടി.

23 വയസേയുള്ളു വിശാലിന്. പക്ഷേ തെയ്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഒരു അറുപതുകാരന്റെ ഗൗരവത്തോടെയാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്. തെയ്യത്തിന് പിന്നിൽ അടിയുറച്ച വിശ്വാസമുണ്ടെന്ന് ഈ ചെറുപ്പക്കാരൻ ചൂണ്ടിക്കാണിക്കുന്നു. വിട്ടുവീഴ്ച ചെയ്യാനൊന്നുമില്ല, അത് പൂർണമായും കീഴടങ്ങലാണ്, സമർപ്പിക്കലാണ്. കാണികളിൽ പരിചയക്കാരുണ്ടെങ്കിലും ആരും മനസിലേക്ക് കടക്കില്ല.

കളിയാട്ടത്തിനിറങ്ങിയാൽ മനസ് മറ്റൊരു തലത്തിലാകുമെന്നും അതങ്ങനെ സംഭവിക്കുകയാണെന്നും വിശാൽ പറയുന്നു. തെയ്യങ്ങളോട് സങ്കടങ്ങൾ പറയാനെത്തുന്നവർ ഒരുപാടുണ്ട്. അവരെ അനുഗ്രഹിച്ച് സമാധാനിപ്പിച്ചയച്ചാണ് തെയ്യം പിൻവാങ്ങേണ്ടത്. പിറ്റേവർഷം അതേ ആൾക്കാർ സന്തോഷത്തോടെ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായെന്ന് അറിയിക്കുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ടെന്ന് പ്രദീപനും വിശാലും ഒരുപോലെ പറയുന്നു. ആദ്യമായി തെയ്യം കാണാനെത്തുന്ന ഒരാൾക്ക് ഒന്നും മനസിലായെന്ന് വരില്ല. ഓരോ തെയ്യത്തിന്റെ വരവിലും ഓരോ കഥയുണ്ട്.

മറ്റ് ക്ഷേത്രകലകളിലെപ്പോലെ പരസ്പരസംഭാഷണങ്ങളില്ല. ഒരു തെയ്യമിറങ്ങിക്കഴിഞ്ഞ് പിന്നാലെ അടുത്ത തെയ്യമെത്തും. അതോടെ ആദ്യമിറങ്ങിയ തെയ്യം ഭക്തരെ അനുഗ്രഹിച്ച് പിൻവാങ്ങും. നവംബർ പകുതിയോടെയാണ് വടക്കൻ കേരളത്തിൽ കളിയാട്ടങ്ങൾ തുടങ്ങുന്നത്. ഫെബ്രുവരി പകുതിയോടെ അവസാനിക്കുമെങ്കിലും ചിലയിടങ്ങളിൽ ഏപ്രിൽ മെയ് വരെ അത് നീളും.തെയ്യത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ കാര്യങ്ങൾ മുതൽ പ്രദീപനും മകൻ വിശാലും വിശദീകരിച്ചു. കൂടുതൽ യുവാക്കൾ തെയ്യം കെട്ടാനെത്തണമെന്നും പഴയ ആൾക്കാർ വിശ്രമിക്കട്ടെ എന്നുമാണ് അറുപതിലെത്തുന്ന പ്രദീപൻ പിണറായിയുടെ അഭിപ്രായം.

പ്രദീപൻ എന്ന അച്ഛന് മകനെക്കുറിച്ച് അഭിമാനമുണ്ട്, പാരമ്പര്യത്തിൽ ഊന്നിനിന്നുകൊണ്ട് തെയ്യക്കോലത്തിലേക്ക് അവൻ സ്വയം ഇറങ്ങിവന്നതിന്.. വിശാലിന് പ്രദീപൻ എന്ന അച്ഛനും അമ്മാവൻമാരുമടങ്ങുന്ന കുടുംബത്തെയോർത്തും അഭിമാനമുണ്ട്. തെയ്യം കെട്ടിയിറങ്ങുക എന്നത് തങ്ങളുടെ അവകാശമാണെന്നും അതൊരു നിയോഗമാണെന്നും എല്ലാ തെയ്യം കലാകാരൻമാരെയും പോലെ വിശാലും വിശ്വസിക്കുന്നു. കാരണം അവർക്കത് ജീവിതമാണ്, അവരുടെ ജീവനുമാണ്.

ആചാരവിധിപ്രകാരം ഗുരുക്കൻമാരെയും ദൈവങ്ങളെയും വണങ്ങിയിറങ്ങിയാൽ പിന്നെ അതുവരെയുണ്ടായിരുന്ന വ്യക്തിയില്ല. അമാനുഷികമായ ഒരു ശക്തിയാൽ നിയന്ത്രിക്കപ്പെടുകയാണ് തങ്ങളെന്ന് പ്രദീപനും വിശാലും ഉൾപ്പെടുന്ന തെയ്യം കലാകാരൻമാർ പറയുന്നു. കാഴ്ചക്കാർക്ക് തെയ്യങ്ങൾ അദ്ഭുതതശക്തികളുള്ള പ്രത്യക്ഷദൈവങ്ങളാണ്. അതവരുടെ ഗ്രാമദേവതകളാണ്.

മണിക്കൂറുകളോളം തെയ്യക്കോലത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന ഒരു മനുഷ്യനെക്കുറിച്ച് കണ്ടിരിക്കുന്നവർ പക്ഷേ ചിന്തിക്കാറില്ല. നേരത്തോട് നേരമായാലും ഭക്ഷണം കഴിക്കാതെ പ്രാഥമികകൃത്യങ്ങൾ പോലും ചെയ്യാതെ ഉയർത്തിക്കെട്ടിയ കൈകളൊന്നഴിച്ച് താഴ്ത്താതെ തങ്ങൾക്ക് മുന്നിൽ നിറഞ്ഞ് നിന്നാടാൻ ദൈവങ്ങൾക്കല്ലാതെ ആർക്ക് കഴിയുമെന്ന് അവർ ചോദിക്കുന്നു.

അതുകൊണ്ട് തന്നെ വിശപ്പും ദാഹവും ഉറക്കവുമില്ലാത്ത മുത്തപ്പന്റെയും പോതിയുടെയും മുച്ചിലോട്ട് ഭഗവതിയുടെയും ഗുളികന്റെയും പൊട്ടന്റെയും മുന്നിൽ ഒരു പിടി ആവശ്യങ്ങളുമായി എപ്പോഴും ആൾക്കൂട്ടമുണ്ടായിരിക്കും. അങ്ങനെ രാവും പകലുമില്ലാതെ നീളുന്ന കളിയാട്ടക്കളരികളിൽ തെയ്യങ്ങളും മനുഷ്യരും ഉത്സവം തീർത്തുകൊണ്ടേയിരിക്കും.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!