ശബരിമല വിമാനത്താവളം ഉടൻ, 2750 ഏക്കർ സ്ഥലം ഏറ്റെടുക്കും; സർക്കാർ ഉത്തരവിറങ്ങി

പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിനായുള്ള സ്ഥലമേറ്റെടുപ്പിന് ഉത്തരവിറക്കി സർക്കാർ. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കർ സ്ഥലമേറ്റെടുക്കും. 3500 മീറ്റർ നീളമുള്ള റൺവെ അടക്കം മാസ്റ്റർപ്ലാൻ അംഗീകരിച്ചിട്ടുണ്ട്.സംസ്ഥാനത്തിന്റെ വലിയ വികസന സ്വപ്നങ്ങളിലൊന്നാണ് ഈ പദ്ധതി. കാലങ്ങളായി പല പ്രതിസന്ധികളിൽ കാരണം വൈകിയ പദ്ധതിയാണിത്.
തുടർ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. കേന്ദ്രസർക്കാരിന്റെയും വ്യോമയാന മന്ത്രാലത്തിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്. ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഉടമസ്ഥതയിലാണെന്ന വാദവുമായി പദ്ധതിയുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ വിമാനത്താവളം പദ്ധതിക്കായി നീക്കിവച്ചിരുന്നു.
പദ്ധതിക്ക് കേന്ദ്ര പാർലമെന്ററി സമിതിയുടെ അടക്കം അംഗീകാരം ലഭിച്ചിരുന്നു. ശബരിമല തീർത്ഥാടക ടൂറിസത്തിന് വൻ വളർച്ച നൽകുന്നതാണ് പദ്ധതിയെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. കൊച്ചി, തിരുവനന്തപുരം ടൂറിസം സർക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. വിമാനത്താവളത്തിന് വ്യോമസേനയുടെ അനുമതി ലഭിച്ചിട്ടുണ്ട്.
അമേരിക്കയിലെ ലൂയിസ് ബർജറാണ് വിമാനത്താവള പദ്ധതിയുടെ കൺസൾട്ടന്റ്. കെഎസ്ഐഡിസിയാണ് ഇവർക്ക് ചുമതല നൽകിയത്. സാങ്കേതിക – സാമ്പത്തിക ആഘാത പഠനം നടത്താൻ ഓഗസ്റ്റ് വരെയാണ് കമ്പനിക്ക് സമയം നൽകിയിരിക്കുന്നത്.
മണിമല വില്ലേജിലാണ് ഏറ്റവും കൂടുതൽ സ്ഥലം ഏറ്റെടുക്കുക. പരിസ്ഥിതി ലോല മേഖലയാണിത്. 2263 ഏക്കർ സ്ഥലം ഏറ്റെടുക്കാനായിരുന്നു നേരത്തെ ഡിപിആർ തയ്യാറാക്കിയത്.