സർക്കാർ ആസ്പത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞു: വീണാ ജോര്‍ജ്

തിരുവനന്തപുരം: നിരന്തരം സർക്കാർ ആസ്പത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരു ലിഫ്റ്റും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പ്രമുഖ ചനല്‍ വാര്‍ത്ത നല്‍കിയിരിക്കതുന്നതെന്ന് മന്ത്രി വിമര്‍ശിച്ചു.വാര്‍ത്തയുടെ യാഥാര്‍ത്ഥ്യം എന്തെന്ന് ചോദിച്ച മന്ത്രി മെഡിക്കല്‍ കോളേജില്‍ ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നതിന്റെ വീഡിയോ തന്റെ ഫെയ്‌സ്‌ബുക്കില്‍ പങ്കുവെച്ചു.
അത്യാഹിത വിഭാഗത്തില്‍ നാല് ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പല ബ്ലോക്കുകളായി 20 ഓളം ലിഫ്റ്റുകളുണ്ടെന്നും മന്ത്രി കുറിച്ചു.
ഫെയ്‌സ്‌ബുക്ക് കുറിപ്പ്
നിരന്തരം സർക്കാർ ആസ്പത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞു. ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിനെ കുറിച്ചാണ് വാർത്ത. അത്യാഹിത വിഭാഗത്തിൽ നിന്ന് കാത്ത് ലാബിലേക്കും കാർഡിയോളജിയിലേക്കും ലിഫ്റ്റില്ലായെന്നും ഒരു ലിഫ്റ്റും അവിടെ പ്രവർത്തിക്കുന്നില്ല എന്നുമാണ് ഒരു പ്രമുഖ ചാനൽ കൊടുത്തിരിക്കുന്ന വാർത്ത.
എന്താണ് യാഥാർത്ഥ്യം? ഇന്ന് അൽപം മുമ്പ് എമർജൻസി മെഡിസിൻ വിഭാഗം മേധാവി അയച്ചു തന്ന വീഡിയോയാണിത്. ഇത് പരിശോധിക്കാം. അത്യാഹിത വിഭാഗത്തിൽ 4 ലിഫ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പല ബ്ലോക്കുകളായി 20 ഓളം ലിഫ്റ്റുകളുണ്ട്.
നെഞ്ചുവേദനയുമായെത്തുന്ന രോഗികൾക്ക് ഒട്ടും വൈകാതെ കാത്ത് ലാബ് പ്രൊസീജിയറിന് കൊണ്ട് പോകുന്നതിനും കാർഡിയോളജിസ്റ്റുകളുടെ സേവനം ഉറപ്പാക്കുന്നതിനുമാണ് ചെസ്റ്റ് പെയിൻ ക്ലിനിക്ക് 6 മാസം മുമ്പ് അത്യാഹിത വിഭാഗത്തിൽ തന്നെ പ്രവർത്തനം ആരംഭിച്ചത്.
അവിടെ നിന്ന് നേരിട്ട് കാത്ത് ലാബിലേക്കും ഐസിയുവിലേക്കും കൊണ്ട് പോകുന്നതിനാണ് ലിഫ്റ്റ് പ്രവർത്തിക്കുന്നത്. നിലവിൽ ഈ ലിഫ്റ്റ് കേടല്ല. അഥവാ ലിഫ്റ്റ് കേടായാൽ മറ്റൊരു ലിഫ്റ്റ് കൂടി ആ നിലയിലേക്കുണ്ട്. 4 ലിഫ്റ്റുകളാണ് അത്യാഹിത വിഭാഗത്തോടനുബന്ധിച്ചുള്ളത്.