പാതയോരങ്ങളിൽ അനധികൃത കൊടികൾ; തദ്ദേശ സെക്രട്ടറിമാർ ഉത്തര വാദികളാകും

കൊച്ചി: പാതയോരങ്ങളിലെ അനധികൃത കൊടിതോരണങ്ങളും ബോർഡുകളും ബാനറുകളും നീക്കംചെയ്യുന്നതിൽ വീഴ്ചയുണ്ടായാൽ തദ്ദേശസ്ഥാപനത്തിലെ സെക്രട്ടറിക്കും സമിതിയംഗങ്ങൾക്കും വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്തുമെന്ന് ഹൈക്കോടതി.
പ്രിന്റ് ചെയ്തവരുടെയും സ്ഥാപിച്ചവരുടെയും വിവരങ്ങൾ ബാനറുകളിലും ബോർഡുകളിലും വേണം. ഇല്ലെങ്കിൽ ഏജൻസികളുടെ ലൈസൻസ് റദ്ദാക്കണമെന്നും ഇതുസംബന്ധിച്ച ഹർജികൾ പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. വിഷയം ഫെബ്രുവരി രണ്ടിന് വീണ്ടുംപരിഗണിക്കും.
അനധികൃത കൊടിതോരണങ്ങളും ബാനറുകളും നീക്കംചെയ്യാൻ പ്രദേശിക-ജില്ലാതലങ്ങളിൽ സമിതികളുണ്ടാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ഡിസംബർ 12-ന് സർക്കാർ ഉത്തരവുമിറക്കി. ഈ ഉത്തരവ് കർശനമാക്കിയാലെ ഫലംകാണൂവെന്ന് അമിക്കസ് ക്യുറി അറിയിച്ചു. ഇതുംപരിഗണിച്ച് കോടതി പുതിയ നിർദേശങ്ങളും നൽകി. അവയിങ്ങനെ-
* പുതിയ ഉത്തരവ് തദ്ദേശസ്ഥാപന സെക്രട്ടറിമാർ പൊതുജനങ്ങൾ അറിയാനായി പ്രസിദ്ധീകരിക്കണം
* ഉത്തരവിന്റെ വിശദാംശങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിർക്ക് നൽകണം. ഇതുവരെ അറിയിച്ചിട്ടില്ലെങ്കിൽ ഒരാഴ്ചയ്ക്കകം അറിയിക്കണം.
* അനധികൃതമായി സ്ഥാപിച്ച ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിച്ചവർക്കു തിരിച്ചുനൽകണം. ഇവ പൊതുമാലിന്യ സംസ്കരണസംവിധാനങ്ങളിൽ സംസ്കരിക്കാൻ അനുവദിക്കരുത്.