ഖാദി ആഗോളവത്കരണ കാലത്തെ ബദൽ: സ്പീക്കർ

ആഗോളവത്കരണ കാലത്ത് മികച്ച ബദലുകൾ ഉണ്ടെന്നതിൻ്റെ തെളിവാണ് ഖാദിയെന്ന് നിയമസഭാ സ്പീക്കർ അഡ്വ.എ എൻ ഷംസീർ പറഞ്ഞു. കേരള ഖാദിഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദിസ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിച്ച ഓണം ഖാദി മേള – 2022 ലെ സ്വർണ സമ്മാന പദ്ധതിയുടെ സംസ്ഥാനതല സമ്മാനദാനച്ചടങ്ങ് കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖാദി കേവലം വസ്ത്രമല്ലെന്നും ചൂഷണത്തിനെതിരെ നടത്തിയ ചെറുത്തു നിൽപ്പിൻ്റെ രാഷ്ട്രീയമാണെന്നും സ്പീക്കർ പറഞ്ഞു. പ്രാദേശിക ഉൽപന്നമാണെങ്കിലും വിപണിയിൽ പിടിച്ചു നിൽക്കുക പ്രയാസകരമാണ്. കൊവിഡ് കാലത്തെ പ്രതിസന്ധികളെ അതിജീവിച്ച് മികച്ച വിൽപന കൈവരിക്കാൻ ഖാദിക്ക് സാധിച്ചു. ഖാദി വസ്ത്രങ്ങളെ കൂടുതൽ മേഖലകളിലേക്ക് പ്രചരിപ്പിക്കണം.
തദ്ദേശ ഉപ്പന്നങ്ങളെ ഏറ്റവും മികച്ച രീതിയിൽ നിർമിച്ച് വിപണി കണ്ടെത്താൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അധ്യക്ഷത വഹിച്ചു. ഈ സാമ്പത്തിക വർഷം 150 കോടി രൂപയുടെ വിൽപനയാണ് ഖാദിബോർഡ് ലക്ഷ്യമിട്ടതെന്നും അതിൻ്റെ മൂന്നിലൊന്ന് വില്പന നേട്ടം ഇതുവരെ കൈവരിച്ചതായും പി ജയരാജൻ പറഞ്ഞു. ഖാദി ബോർഡിലെ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട കുപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും പാവപ്പെട്ട തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഓണം 2022 ഖാദി മേളയോടനുബന്ധിച്ച് നടത്തിയ ഓണസമ്മാന പദ്ധതിയിൽ ഒന്നാം സമ്മാനത്തിനർഹനായ തളിപ്പറമ്പ് മുതുകുട സ്വദേശി സി എം രമേശന് 10 പവൻ സ്വർണനാണയം സ്പീക്കർ സമ്മാനിച്ചു. രണ്ടാം സമ്മാനമായ അഞ്ച് പവൻ തൃശൂർ കീഴില്ലം സ്വദേശിനി കെ രാജിക്ക് നൽകി. എല്ലാ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്ക് മൂന്നാം സമ്മാനമായ ഓരോ പവൻ വീതം വിതരണം ചെയ്തു. ഖാദി മേളയിൽഏറ്റവും കൂടുതൽ വിൽപന നടത്തിയ വി വി രമേശന് പുരസ്കാരം നൽകി.
ചലച്ചിത്ര താരം അഡ്വ.സി ഷുക്കൂർ മുഖ്യാതിഥിയായി. ഖാദി ബോർഡ് മെമ്പർ സെക്രട്ടറി കെ എ രതീഷ്, ബോർഡ് അംഗം എസ് ശിവരാമൻ, പയ്യന്നൂർ ഫർക്ക സർവോദയ സംഘം പ്രസിഡണ്ട് ഇ എ ബാലൻ, ഖാദി ആൻ്റ് വില്ലേജ് ഇൻഡസ്ട്രീസ് അസോസിയേഷൻ അഡ്മിനിസ്ട്രേറ്റർ എ ജെ പൗലോസ്, ഖാദി ബോർഡ് മാർക്കറ്റിംഗ് ഡയറക്ടർ സി സുധാകരൻ എന്നിവർ സംസാരിച്ചു. ഖാദി ബോർഡ് ജീവനക്കാർ, തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.