ഓൺലൈൻ ട്രേഡിംഗില്‍ പണം നഷ്ടപ്പെട്ടു; കോഴിക്കോട് വിദ്യാർത്ഥി ഒന്‍പതാം നിലയില്‍ നിന്ന് ചാടി മരിച്ചു

കോഴിക്കോട്: കോഴിക്കോട് എൻഐടി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വിദ്യാർത്ഥി ചാടി മരിച്ചു. തെലങ്കാന സ്വദേശി യശ്വന്ത് ആണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്നുമാണ് യശ്വന്ത് താഴേക്ക് ചാടിയത്. എൻ. ഐ .ടിയില്‍ രണ്ടാം വർഷ ബിടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ആണ് യശ്വന്ത്.
ഓൺലൈൻ ട്രേഡിംഗ് ഉൾപ്പെടെ നടത്തി പണം നഷ്ടപ്പെട്ടത്തിലെ മനോവിഷമം മൂലമാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കിയുള്ള ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ റമ്മിയടക്കമുള്ള ചൂതാട്ടങ്ങളില്‍ വിദ്യാര്‍ത്ഥി പങ്കെടുത്തിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതിനിടെ പണം ഈടാക്കുന്ന എല്ലാതരം ഓൺലൈൻ ഗെയിമുകൾക്കും നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ അധികം വൈകാതെ നയം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പണമീടാക്കുന്ന എല്ലാതരം ഓൺലൈൻ ഗെയിമുകള്‍ക്ക് കടിഞ്ഞാണിടാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട് ൻ നിർദേശിച്ചതായാണ് വാർത്താ ഏജൻസികളുടെ റിപ്പോർട്ട്.
വൈദഗ്ധ്യമുപയോഗിച്ച് കളിക്കുന്നതും, ഭാഗ്യം പരീക്ഷിക്കുന്നതുമായ രണ്ട് തരം ഓൺലൈൻ ഗെയിമുകൾക്കും നിയന്ത്രണമേർപ്പെടുത്താനാണ് കേന്ദ്ര നീക്കം. നേരത്തെ സർക്കാർ നിയോഗിച്ച സമിതി തയാറാക്കിയ നിയമത്തിൽ സ്കില്‍ ഗെയിമുകൾക്ക് മാത്രമാണ് നിയന്ത്രണമേർപ്പെടുത്താൻ ശുപാർശ ചെയ്തിരുന്നത്. എന്നാൽ ഒക്ടോബറിൽ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് എല്ലാ ഓൺലൈൻ ഗെയിമുകൾക്കും നിയമന്ത്രണമേർപ്പെടുത്താൻ നിർദേശിച്ചതായാണ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട്.