കടയില്‍നിന്ന് പണം കവര്‍ന്ന സംഭവം: പോലീസുകാരന് സസ്‌പെന്‍ഷന്‍

Share our post

പീരുമേട്: കടയില്‍നിന്ന് പണംകവരുകയും പിടിയിലായപ്പോള്‍ തിരികെനല്‍കി ഒത്തുതീര്‍പ്പാക്കുകയുംചെയ്ത സംഭവത്തില്‍ പോലീസുകാരനെ സസ്പെന്‍ഡുചെയ്തു.

പീരുമേട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സാഗര്‍ പി. മധുവിനെയാണ് ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡുചെയ്തത്. കേരള പോലീസ് അസോസിയേഷന്‍ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റാണ് സാഗര്‍. സംഭവത്തില്‍ അന്വേഷണം തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നവംബര്‍ 24-നാണ് സംഭവം. പാമ്പനാര്‍ ടൗണിലെ ഈ കടയില്‍നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചിരുന്നു. അതിനുശേഷം പോലീസുകാരന്‍ കടയില്‍ സ്ഥിരമായി എത്തിത്തുടങ്ങി.
പണപ്പെട്ടിയില്‍നിന്ന് പതിവായി പണം നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട കടയുടമ എല്ലാവരേയും നിരീക്ഷിച്ചുവരുകയായിരുന്നു.

24-ന് പോലീസുകാരന്‍ കടയിലെത്തി നാരങ്ങാവെള്ളം ആവശ്യപ്പെട്ടു. ഉടമ ഇത് എടുക്കാന്‍ തിരിഞ്ഞസമയത്ത് പണപ്പെട്ടിയില്‍നിന്ന് പണം കവരുകയുമായിരുന്നു. കടക്കാരന്‍ ഇയാളെ പിടിച്ചുനിര്‍ത്തി. ആള്‍ക്കാര്‍ കൂടിയതോടെ, പോലീസുകാരന്‍ 40,000 രൂപ നല്‍കാമെന്ന ഉറപ്പില്‍ സംഭവം ഒത്തുതീര്‍പ്പാക്കി. 5000 രൂപ അപ്പോള്‍ത്തന്നെ നല്‍കി.

കടയുടമ പരാതി നല്‍കാഞ്ഞതിനാല്‍ കേസ് എടുത്തില്ല. പരാതി നല്‍കാതിരിക്കാന്‍ പോലീസ് ഇടപെടല്‍ ഉണ്ടായെന്നും ആരോപണമുണ്ട്.

സമാനരീതിയില്‍ കുട്ടിക്കാനത്തെ വ്യാപാരസ്ഥാപനത്തിലും മോഷണം നടന്നിരുന്നു. ഇവിടെയും ഇതേ പോലീസുകാരനാണ് പണം മോഷ്ടിച്ചതെന്നുകാട്ടി മറ്റൊരു വ്യാപാരിയും രംഗത്തെത്തി. എന്നാല്‍, ഈ വ്യാപാരിയും പരാതി നല്‍കിയില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവി നടപടിയെടുത്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!