പറശ്ശിനി മുത്തപ്പൻ മടപ്പുരയിൽ പുത്തരി തിരുവപ്പന മഹോത്സവം രണ്ടിന് തുടങ്ങും

തളിപ്പറമ്പ്: പറശ്ശിനി മുത്തപ്പൻ മടപ്പുരയിൽ ഈ വർഷത്തെ പുത്തരി തിരുവപ്പന മഹോത്സവത്തിന് ഡിസംബർ രണ്ടിന് കൊടിയേറും. രാവിലെ 9.50നും 10.26 നുമിടയിൽ പി.എം സതീശൻ മടയന്റെ സാന്നിദ്ധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ തമ്പ്രാക്കൾ കൊടി ഉയർത്തുമെന്ന് ക്ഷേത്ര ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 3 ന് മലയിറക്കൽ ചടങ്ങ് നടക്കുന്നതോടുകൂടി കാഴ്ച വരവ് തുടങ്ങും.
കണ്ണൂർ തയ്യിൽ കുടുംബക്കാരുടെ കാഴ്ചവരവാണ് ആദ്യം നടക്കുക.തുടർന്ന് കോഴിക്കോട് വിവിധ ഭാഗത്തുള്ള പതിനഞ്ചോളം ഭജനസംഘങ്ങളുടെ വർണ്ണശബളമായ കാഴ്ചവരവ്. സന്ധ്യയോടെ മുത്തപ്പൻ വെള്ളാട്ടം തുടങ്ങും. 11 മണിക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടു കൂടിയാണ് കലശം എഴുന്നള്ളത്തിനായി മടപ്പുരയിൽനിന്നും കുന്നുമ്മൽ തറവാട്ടിലെക്ക് പുറപ്പെടുക. രാത്രി 12 മണിയോടെ കരിമരുന്ന് പ്രയോഗത്തിന് ശേഷം കലശവുമായി തിരിച്ചെഴുന്നള്ളത്ത് നടക്കും.
ഡിസംബർ 3ന് പുലർച്ചെ 5.30ന് പുത്തരി തിരുവപ്പന ആരംഭിക്കും. രാവിലെ 10 മണിയോടുകൂടി ഭജനസംഘങ്ങളെ മുത്തപ്പൻ അനുഗ്രഹിച്ച് യാത്രയയക്കും. ഡിസംബർ 6 ന് കലശാട്ടത്തോടെ ഉത്സവത്തിന് കൊടിയിറക്കം 5, 6 തീയതികളിൽ കേരളത്തിലെ പ്രഗൽഭരും പ്രശസ്തരുമായ കലാകാരന്മാരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള കഥകളിയും ഉണ്ടായിരിക്കും. തുടർന്ന് എല്ലാദിവസവും തിരുവപ്പനയും, വെള്ളാട്ടവും ഉണ്ടായിരിക്കുമെന്നും പി.എം വിനോദ് കുമാർ, പി.എം സുജിത്ത് കുമാർ, പി.എം സജീവ്, പി.എം സുജിത്ത്, പി.എം അജിതൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.