Breaking News
സ്‌റ്റേഡിയത്തിൽ പ്രഭാതസവാരിക്ക് ഫീസ്; നഗരസഭക്കെതിരെ വ്യാപക പ്രതിഷേധം

തലശ്ശേരി: നവീകരണം കഴിഞ്ഞ തലശ്ശേരി നഗരസഭയുടെ നിയന്ത്രണത്തിലുളള ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മെമോറിയൽ സ്റ്റേഡിയത്തിൽ പ്രഭാത സവാരിക്കാരിൽനിന്ന് 500 രൂപ മാസവാടക ഈടാക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. സമൂഹമാധ്യമങ്ങളിലടക്കം തീരുമാനത്തിനെതിരെ പ്രതിഷേധ ട്രോൾ പരക്കുകയാണ്.
സ്റ്റേഡിയത്തിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്ത സ്പോർട്സ് കേരള ഫൗണ്ടേഷൻ അധികൃതരുടെ യോഗത്തിലാണ് വാടക ഈടാക്കാനുള്ള തീരുമാനമുണ്ടായത്. സവാരി നടത്തുന്നവരിൽനിന്ന് 250 രൂപ മെംബർഷിപ്പും മാസ ഫീസായി 500 രൂപയും വാങ്ങാനാണ് അധികൃതരുടെ തീരുമാനം.
ഇത് നഗരത്തിൽ വ്യാപക ചർച്ചക്കും പ്രതിഷേധത്തിനും വഴിയൊരുക്കിയിരിക്കുകയാണ്. കളിക്കളത്തിൽ പ്രഭാത നടത്തത്തിന് എത്തുന്നവരിൽനിന്ന് വാടക ഈടാക്കാനുള്ള നീക്കം ശക്തിയുക്തം എതിർക്കുമെന്ന് യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി.
തലശ്ശേരി നിയോജകമണ്ഡലം മുസ്‍ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ബുധനാഴ്ച മുനിസിപ്പൽ ഓഫിസിലേക്ക് മാർച്ച് നടത്തി. ഏഴ് വർഷത്തോളമായി നവീകരണ പ്രവൃത്തിയുടെ പേരിൽ അടച്ച സ്റ്റേഡിയം സിന്തറ്റിക് ട്രാക്കായി ഉപയോഗിക്കുന്ന വിധത്തിലാണ് പ്രവൃത്തി പുരോഗമിച്ചത്. മറ്റു കായിക ഇനങ്ങൾ സംഘടിപ്പിക്കുന്നവരിൽനിന്ന് നഗരസഭ വാങ്ങുന്ന ദിവസ ഫീസ് ഏകപക്ഷീയമായി വർധിപ്പിക്കാനുള്ള തീരുമാനവും വിവാദമായിരിക്കുകയാണ്.
ജനറൽ ആസ്പത്രി പരിസരത്ത് നിന്നാരംഭിച്ച മാർച്ച് നഗരസഭ ഗേറ്റിന് സമീപം പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പൊലീസ് വലയം ഭേദിച്ച് നഗരസഭ കാര്യാലയത്തിലേക്ക് ഓടിക്കയറാൻ തുനിഞ്ഞത് നേരിയ സംഘർഷമുണ്ടാക്കി.
നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ തടഞ്ഞു. തുടർന്ന് പ്രവർത്തകർ മുദ്രാവാക്യവുമായി നിലയുറപ്പിച്ചു. ലീഗ് ജില്ല സെക്രട്ടറി അഡ്വ. കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് റഷീദ് തലായി അധ്യക്ഷത വഹിച്ചു.
‘സ്റ്റേഡിയത്തിന് ഫീസ് ഈടാക്കുന്നത് ആലോചനകൾക്കുശേഷം’
തലശ്ശേരി: വി.ആർ. കൃഷ്ണയ്യർ സ്റ്റേഡിയത്തിലെ നിരക്കുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ വരുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് സ്പോർട്സ് കേരള ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ആൻഡ് സി.ഇ.ഒ.
നിലവിൽ സ്പോർട്സ് കേരള ഫൗണ്ടേഷനിൽനിന്ന് സമർപ്പിച്ച നിർദേശത്തിൽ പരമാവധി 500 രൂപ വരെയാകാം എന്ന നിർദേശം മാത്രമാണ് സമർപ്പിച്ചിട്ടുള്ളത്. കായികമന്ത്രി, നിയമസഭ സ്പീക്കർ, തലശ്ശേരി നഗരസഭ അധികൃതർ, ജില്ല സ്പോർട്സ് കൗൺസിൽ അധികൃതർ തുടങ്ങിയവരുമായി ആലോചിച്ചശേഷം മാത്രമേ ഉചിതമായ നിരക്ക് നിർണയിക്കുകയുള്ളൂവെന്നും സി.ഇ.ഒ അറിയിച്ചു.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്