കണ്ണൂരിലെ ചിറക്കൽ ബാങ്കിനുണ്ട് സ്വന്തമായൊരു സ്‌കൂൾ

ചിറക്കൽ: സഹകരണമേഖലയിൽ കോളേജുകൾ നിരവധിയുണ്ട് ജില്ലയിൽ. തലയെടുപ്പുള്ളൊരു സ്‌കൂൾ ഏറ്റെടുത്താണ് ചിറക്കൽ ബാങ്ക് അക്ഷരവഴിയിലേക്കിറങ്ങിയത്. നൂറ്റാണ്ടുപഴക്കമുള്ള ചിറക്കൽ രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ ഏറ്റെടുക്കുക വഴി നാടിന്റെ പുതുതലമുറയെത്തന്നെ ഏറ്റെടുക്കുകയായിരുന്നു ഈ സഹകരണ സ്ഥാപനം.രാജാസ് ഹയർസെക്കൻഡറി സ്‌കൂളിന്റെ നവീകരണം ലക്ഷ്യമിട്ട് ചിറക്കലിനെ സമ്പൂർണ നിക്ഷേപ സൗഹൃദ പഞ്ചായത്താക്കാനുള്ള വിപുലമായ കർമപരിപാടികളിലാണ് ചിറക്കൽ സർവീസ് സഹകരണ ബാങ്ക്.
ചരിത്രത്തിൽ ചിറക്കലിനെ അടയാളപ്പെടുത്തിയ വിദ്യാലയത്തെ കാലത്തിനൊത്ത മാറ്റത്തിലേക്ക് ഉയർത്താനുള്ള പരിശ്രമങ്ങൾക്കാണ് തുടക്കമാകുന്നത്. ചിറക്കൽ പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും ബാങ്കിൽ സേവിങ്സ് അക്കൗണ്ട് തുടങ്ങിയാണ് നിക്ഷേപസമാഹരണം. ഈ തുക ഉപയോഗിച്ചായിരിക്കും ചിറക്കൽ രാജാസ് ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളായ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, രാജാസ് യുപി സ്കൂൾ എന്നിവയുടെ നവീകരണം നടത്തുക.1916 ൽ ചിറക്കൽ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമ്മ വലിയരാജയാണ് രാജാസ് സ്കൂൾ സ്ഥാപിച്ചത്.
ചിറക്കൽ രാജവംശത്തിന്റെ അധീനതയിലായിരുന്ന സ്കൂൾ 2016ലാണ് ബാങ്ക് ഏറ്റെടുത്തത്. ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന ഈ വിദ്യാലയത്തിന്റെ വികസനം ലക്ഷ്യമിട്ട് നടത്തുന്ന നിക്ഷേപ സമാഹരണ യജ്ഞത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പദ്ധതിക്കായി പഞ്ചായത്തുതലത്തിലും മുഴുവൻ വാർഡുകളിലും സംഘാടകസമിതി രൂപീകരിച്ചിരുന്നു. പൊതുപ്രവർത്തകർ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ, പഞ്ചായത്തംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ നിക്ഷേപസമാഹരണം നടത്തിവരികയാണ്. തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നുനൽകിയ വിദ്യാലയത്തിന്റെ നവീകരണം നാടിന്റെ പൊതു ആവശ്യമായി ഏറ്റെടുത്ത് പൂർവവിദ്യാർഥികളും നാട്ടുകാരും നിക്ഷേപസമാഹരണം വിജയിപ്പിക്കാൻ രംഗത്തുണ്ട്.
നല്ല പ്രതികരണമാണ് പദ്ധതിക്ക് ലഭിക്കുന്നതെന്നും ഭാവിയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ ആരംഭിച്ച് ചിറക്കലിനെ ഒരു വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ബാങ്ക് പ്രസിഡന്റ് പി പ്രശാന്തൻ പറഞ്ഞു. ചിറക്കൽ പഞ്ചായത്തിലെ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ ഒട്ടനവധി സംരംഭങ്ങൾ ബാങ്ക് മുൻകൈയെടുത്ത് നടത്തുന്നുണ്ട്. ഹെഡ് ഓഫീസ് കെട്ടിടത്തിൽ നീതി മെഡിക്കൽ സ്റ്റോറും ഫിസിയോതെറാപ്പി സെന്ററും പുതിയതെരു ഹൈവെയിൽ വളം ഡിപ്പോയുമുണ്ട്. ആറാംകോട്ടം നരിക്കുണ്ട് വയലിൽ നെൽകൃഷിയിറക്കി ‘ചിറക്കലരി’ പേരിൽ അരി വിപണിയിലെത്തിച്ചിരുന്നു