മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ കഥകളി മഹോത്സവത്തിന് തിരിതെളിഞ്ഞു
ഇരിട്ടി : മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ 34 ദിവസം നീണ്ടുനിൽക്കുന്ന യാനം-2022 കഥകളി മഹോത്സവത്തിന് തിരിതെളിഞ്ഞു. മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശ്രീകോവിലിൽനിന്നും ക്ഷേത്രം മേൽശാന്തി കൊളുത്തി കൊണ്ടുവന്ന ദീപത്തിൽനിന്നും വേദിയിലെ നിലവിളക്കിലേക്ക് മന്ത്രി അഗ്നി പകരുകയായിരുന്നു.
സണ്ണി ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. യാനം ഫെസ്റ്റിവെൽ ഡയറക്ടർ കലാമണ്ഡലം മനോജ് പദ്ധതി വിശദീകരിച്ചു. കഥകളിയിലെ സമഗ്ര സംഭാവനയ്ക്കുള്ള യാനം-2022 ശ്രീ പോർക്കലി പുരസ്കാരം കലാമണ്ഡലം ഗോപിയാശാനും കോട്ടയത്ത് തമ്പുരാൻ സ്മൃതി മൃദംഗ ശൈലേശ്വരി പുരസ്കാരം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്കും സമർപ്പിച്ചു.
ഗോകുലം ഗോപാലൻ, മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ എ.എൻ.നീലകണ്ഠൻ, കേരളം കലാമണ്ഡലം വൈസ് ചാൻസലർ ഡോ. എം.വി.നാരായണൻ, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി, മലബാർ ദേവസ്വം ബോർഡ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. മധു, തലശ്ശേരി ഏരിയാ കമ്മിറ്റി ചെയർമാൻ ടി.കെ.സുധി, ബോർഡ് തലശ്ശേരി അസി. കമ്മിഷണർ ബൈജു, സതീശൻ തില്ലങ്കേരി, എ.കെ. മനോഹരൻ, കൺവീനർ രേണുകാ രവിവർമ ചിറക്കൽ കോവിലകം എന്നിവർ സംസാരിച്ചു.
ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് സരസ്വതി മണ്ഡപത്തിനോട് ചേർത്തൊരുക്കിയ വിശാലമായ പന്തലിലാണ് യാനം കഥകളി മഹോത്സവം അരങ്ങേറുന്നത്. കഥകളി കൂടാതെ ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ, നങ്ങ്യാർകൂത്ത് തുടങ്ങിയ കേരളത്തിലെ തനത് കലാരൂപങ്ങൾക്കും മഹോത്സവം വേദിയാകും. സെപ്‌റ്റംബർ 16ന് മഹോത്സവം സമാപിക്കും.
