ശരിയായി നികുതി അടയ്ക്കുന്ന വ്യാപാരികൾക്ക് മികവ് സർട്ടിഫിക്കറ്റ്

Share our post

തൃശ്ശൂർ : നികുതി ശരിയായ രീതിയിൽ അടയ്ക്കുന്ന വ്യാപാരികൾക്ക് മികവ് സർട്ടിഫിക്കറ്റ് കൊടുക്കുന്ന കാര്യം ആലോചിക്കുന്നതായി മന്ത്രി കെ.എൻ. ബാലഗോപാൽ. ഇ-വേ ബിൽ പരിധി ഉയർത്തണമെന്ന സ്വർണമേഖലയുടെ നിർദേശം ജി.എസ്.ടി. കൗൺസിലിൽ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുകിടവ്യാപാരികളെ ദ്രോഹിക്കുന്ന ഒരു നടപടിയും സർക്കാർ സ്വീകരിക്കില്ല. കേരളത്തിലെ നികുതി ഉദ്യോഗസ്ഥരുടെ പുനഃസംഘടന പൂർത്തിയാകുന്നതോടെ സ്വർണ വ്യാപാരികളുടെ ആശങ്കയ്ക്ക് പരിഹാരമാകും-മന്ത്രി അറിയിച്ചു.

അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് ഡോ. ബി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേന്ദ്രൻ, ഖജാൻജി അഡ്വ. എസ്. അബ്ദുൾ നാസർ, ഓൾ ഇന്ത്യ ജെം ആൻഡ് ജൂവലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ചെയർമാൻ ആശിഷ് പെതെ, ജെം ആൻഡ് ജൂവലറി എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ ഗോൾഡ് പാനൽ കൺവീനർ എമറാൾഡ് ശ്രീനിവാസൻ, എക്‌സിബിഷൻ കൺവീനർ മൻസൂക്ക് കോത്താരി, എ.കെ.ജി.എസ്.എം.എ. സംസ്ഥാന വർക്കിങ് പ്രസിഡന്റുമാരായ റോയ് പാലത്തറ, പി.കെ. അയമുഹാജി, വർക്കിങ് ജനറൽ സെക്രട്ടറി സി.വി. കൃഷ്ണദാസ്, എൻ.ടി.കെ. ബാപ്പു തുടങ്ങിയവർ പ്രസംഗിച്ചു.

സ്വർണവ്യാപാരരംഗത്തെ അവാർഡുകൾ ധനമന്ത്രി നൽകി. സ്വർണാഭരണ പ്രദർശനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്റെ നേതൃത്വത്തിൽ ജൂവലറി പാർക്ക് തുടങ്ങുന്നതിന് എല്ലാവിധ സഹായവും സർക്കാർ നൽകുമെന്ന് മന്ത്രി പറഞ്ഞു. 50 ലക്ഷം രൂപ മുതൽമുടക്കുന്ന സ്ഥാപനങ്ങൾക്ക് മൂന്നുവർഷത്തേക്ക് ഒരു ലൈസൻസും ഇല്ലാതെ പ്രവർത്തിക്കാനുള്ള അനുമതി ഏകജാലകമായി നൽകുമെന്ന് മന്ത്രി ഉറപ്പുനൽകി. 300-ഓളം സ്റ്റാളുകളാണ് പ്രദർശനത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. സ്വർണാഭരണ പ്രദർശനം തിങ്കളാഴ്ച സമാപിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!