Breaking News
കണ്ണൂരിൽ ഹരിത കർമ്മസേനയും സ്മാർട്ടാവുന്നു; ഇനി എല്ലാം ‘കാണും’

കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹരിത കര്‍മ്മസേന സ്മാർട്ടാകുന്നതോടെ ഇനി എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കപ്പെടും. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും വിലയിരുത്താനും സഹായകരമായ ‘സ്മാര്‍ട്ട് ഗാര്‍ബേജ്’ മൊബൈല്‍ ആപ്ലിക്കേഷന്‍റെ അവസാനഘട്ട പരിശീലനം അടുത്തയാഴ്ച ആരംഭിക്കും.
ഹരിതകര്‍മ്മസേനയെ കൂടുതല്‍ സുതാര്യവും ജനകീയവുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആദ്യഘട്ടത്തിൽ ജില്ലയിലെ 34 പഞ്ചായത്തുകളിലെയും ആന്തൂർ, മട്ടന്നൂർ നഗരസഭകളിലെയും പ്രവര്‍ത്തനങ്ങള്‍ സ്മാർട്ടാക്കുന്നത്. ഹരിത കർമസേനാംഗങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച പരാതികളും ക്രമക്കേടും ഇതുവഴി ഒഴിവാക്കാനാവും. വീടുകളിൽ പതിപ്പിക്കുന്ന ക്യു.ആർ കോഡ് ഉപയോഗിച്ച് സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്ലിക്കേഷൻ മുഖേന വിവരങ്ങൾ ശേഖരിക്കും.
വീടുകളിൽനിന്ന് ശേഖരിക്കുന്ന സാധനങ്ങളുടെ അളവും തൂക്കവും ഒടുക്കിയ യൂസർഫീയും അതത് സ്ഥലത്തുവെച്ചുതന്നെ അപ് ലോഡ് ചെയ്യും. മാലിന്യം ശേഖരിച്ച് സൂക്ഷിക്കുന്ന കേന്ദ്രങ്ങളിലെ സൗകര്യവും ആപ്പിൽ ലഭ്യമാകും. ഈ വിവരങ്ങൾ ജില്ലതലത്തിലെയും തദ്ദേശസ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർക്കും പരിശോധിക്കാനാവും. ഓരോ ദിവസവും ശേഖരിച്ച മാലിന്യവും ലഭിച്ച തുകയും സംബന്ധിച്ച വിവരവും ലഭിക്കും. ഹരിതകർമസേനയോട് സഹകരിക്കാത്തവരുടെ വിവരങ്ങൾ ശേഖരിക്കാനും രേഖയായി സൂക്ഷിക്കാനും സൗകര്യമുണ്ട്. ജി.പി.എസ് സംവിധാനമുള്ളതിനാൽ ഹരിതകർമ സേനാംഗങ്ങളുടെ പ്രവർത്തനവും നിരീക്ഷിക്കപ്പെടും.
മൊബൈൽ ആപ് ഉപയോഗിക്കാനും വിവരങ്ങൾ അപ് ലോഡ് ചെയ്യാനും ക്യു.ആർ കോഡ് സ്കാൻ ചെയ്യാനുമുള്ള പരിശീലനമാണ് അടുത്തയാഴ്ച നൽകുക. കിലയുടെ സഹകരണത്തോടെയാണ് പരിശീലനം നല്‍കുന്നതെന്ന് ഹരിതകേരള മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരന്‍ പറഞ്ഞു. ഏപ്രിലിൽ ക്യു.ആർ കോഡ് പതിപ്പിക്കലും മറ്റ് പ്രവർത്തനങ്ങളും പൂർത്തിയാക്കും.
സ്വന്തമായി മൊബൈൽഫോൺ സൗകര്യമില്ലാത്ത സേനാംഗങ്ങൾക്ക് സ്പോൺസർഷിപ്പിലൂടെയോ സി.എസ്.ആർ ഫണ്ടുപയോഗിച്ചോ ഫോൺ വാങ്ങിക്കാൻ തദ്ദേശസ്ഥാപനങ്ങൾ സൗകര്യമൊരുക്കാൻ സർക്കാർ നിർദേശമുണ്ട്. സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയാത്തവർക്ക് കെൽട്രോൺ മുഖേന വിദഗ്ധ പരിശീലനം നൽകും. ക്യു.ആർ കോഡ് പ്രിന്‍റിങ്, ലാപ്ടോപ് വാങ്ങൽ, ഫോൺ റീചാർജിങ് എന്നിവക്ക് വകയിരുത്തിയ തുക തദ്ദേശസ്ഥാപനങ്ങൾക്ക് ചട്ടപ്രകാരം നേരിട്ട് ചെലവഴിക്കാമെന്ന് ഉത്തരവായി.
വിവരശേഖരണം ഉടൻ തുടങ്ങും. ഓരോ തദ്ദേശസ്ഥാപനവും ശുചിത്വമിഷനും പദ്ധതി വികസിപ്പിച്ച കെൽട്രോണുമായി അടുത്തഘട്ടത്തിൽ ത്രിതല കരാറിൽ ഒപ്പുവെക്കും.
പയ്യന്നൂർ, ഇരിട്ടി, തലശ്ശേരി, പാനൂർ തുടങ്ങിയ നഗരസഭകളിൽ സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് നേരത്തെ തന്നെ സ്മാര്‍ട്ട് ഗാര്‍ബേജ് പദ്ധതി നടപ്പാക്കിയിരുന്നു. ഇത്തരം സ്വകാര്യ ആപ്പുകളിലെ വിവരങ്ങൾകൂടി സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിലേക്ക് മാറ്റും. സ്മാര്‍ട്ട് ഗാര്‍ബേജ് പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ ജില്ലതല ഉദ്യോഗസ്ഥർക്കും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പരിശീലനം നൽകിയിരുന്നു.
Breaking News
കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Breaking News
ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.
Breaking News
സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login