Connect with us

Breaking News

താമസിച്ച്‌ പഠിക്കാം; ആദിവാസി വിദ്യാർഥികൾക്കായി 
ആറളത്ത്‌ ഹൈടെക്‌ വിദ്യാലയം

Published

on


ഇരിട്ടി : ആറളത്ത്‌ ആദിവാസി വിദ്യാർഥികൾക്ക്‌ താമസിച്ച്‌ പഠിക്കാനുള്ള ഹൈടെക്‌ പൊതുവിദ്യാലയം ഒരുങ്ങി. കിഫ്‌ബി ഫണ്ടിൽ 17.39 കോടി രൂപ മുടക്കി നിർമിച്ച ആറളം മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കോംപ്ലക്‌സാണ്‌ പൂർത്തിയാകുന്നത്‌. എൽ.ഡി.എഫ്‌. സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ഈ എം.ആർ.എസ്‌. സമുച്ചയം കണ്ണൂർ ജില്ലയിൽ രണ്ടാമത്തേതാണ്‌. ആറളം ഫാം ഏഴാം ബ്ലോക്കിലാണിത്‌. സംസ്ഥാന കൺസ്‌ട്രക്‌ഷൻ കോർപ്പറേഷനാണ്‌ നിർമാണച്ചുമതല. ഹിൽട്രാക്ക്‌ കൺസ്‌ട്രക്‌ഷൻസാണ്‌ കരാറുകാർ.

2018 നവംബർ രണ്ടിനാണ്‌ പണി തുടങ്ങിയത്‌. സെപ്‌തംബർ 15നുമുമ്പ്‌ നിർമാണം പൂർത്തിയാക്കാനായിരുന്നു തീരുമാനം. കോവിഡ്‌ കാരണം രണ്ട്‌ മാസം വൈകി. നവംബർ അവസാനത്തോടെ നിർമാണം പൂർത്തിയാക്കി കെട്ടിടസമുച്ചയം പട്ടികവർഗ ക്ഷേമവകുപ്പിന്‌ കൈമാറും.

രാജ്യത്തെ ഏറ്റുവും വലിയ ആദിവാസി പുനരധിവാസമേഖലയായ ആറളം ഫാമിൽ നിലവിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളുണ്ട്‌. ഇതിനുപുറമെയാണ്‌ മോഡൽ റസിഡൻഷ്യൽ സ്‌കൂളും ഹോസ്‌റ്റലും. യു.പി. സ്‌കൂൾ മുതൽ ഹയർസെക്കൻഡറി വരെ താമസിച്ച്‌ പഠിക്കാം എന്നതാണ്‌ പ്രത്യേകത. 350 വിദ്യാർഥികൾക്ക്‌ താമസിച്ചുപഠിക്കാൻ എംആർഎസിൽ സൗകര്യമുണ്ടാവും. ആധുനിക അടുക്കള, ഭക്ഷണശാല, ശുചിമുറി ബ്ലോക്ക്‌, പഠനമുറികൾ, ലൈബ്രറി, ലബോറട്ടറി, കംപ്യൂട്ടർ ശൃംഖല, കളിസ്ഥലം തുടങ്ങി വിപുല സൗകര്യങ്ങളുണ്ടാവും. ക്ലാസ്‌ മുറികളെല്ലാം സ്‌മാർട്ടാകും. യു.പി. മുതൽ ഹയർ സെക്കൻഡറിവരെയുള്ള പഠനസംവിധാനം എം.ആർ.എസിൽ ഒരുക്കും. പട്ടുവത്താണ്‌ നിലവിൽ ജില്ലയിലെ എസ്‌.ടി. മോഡൽ റസിഡൻഷ്യൽ സ്‌കൂളുള്ളത്. ഏറെ അകലെയായതിനാൽ മലയോരത്തെ ഊരുകൂട്ടങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക്‌ ഇവിടെയെത്തി പഠിക്കാനായിരുന്നില്ല.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!