Connect with us

Breaking News

പാൽ ചുരം പറയും ; പഴയ പന്തയ കഥ

Published

on


കൊട്ടിയൂര്‍:മൂന്ന് പതിറ്റാണ്ട് മുന്‍പ് സൗഹൃദ സദസ്സിനിടെ നടന്ന പന്തയത്തിലൂടെ ഒരു നാട് വികസന പര്‍വ്വമേറിയ ചരിത്രം ഓര്‍ത്തെടുക്കുമ്പോള്‍ നരിപ്പാറ മാത്യൂ ആശാനും കുരുടികുളം ജോയിയും അഭിമാനത്തേരിലേറും. മാത്യൂ ആശാനും ജോയിയുമായിരുന്നു പന്തയത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
1988 സെപ്റ്റംബര്‍ മാസം അവസാനമായിരുന്നു പാല്‍ച്ചുരം പുതിയങ്ങാടിയില്‍ പ്രദേശവാസികളുടെ ആ സൗഹൃദ സംഗമം നടന്നത്. ഇത്തിരി നാടനൊക്കെ വീശി വെറുതെ സൊറപറഞ്ഞിരിക്കാറുള്ള പതിവു സമ്മേളനത്തിനിടെ അമ്പായത്തോട് – ബോയ്സ് ടൗണ്‍ റോഡിന്റെ വിഷയം സ്വാഭാവികമായി കടന്നുവന്നു.
കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മലയോരത്തെ കുടിയേറ്റ ജനതയ്ക്ക്, പുല്‍ത്തൈലം ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും, മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ക്കും ആശ്രയിക്കാവുന്ന തൊട്ടടുത്ത പട്ടണമായിരുന്നു മാനന്തവാടി. അവിടേക്ക് എത്തിപ്പെടണമെങ്കില്‍ ജീപ്പുകള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ദുര്‍ഘടമായ ചുരം റോഡായിരുന്നു ഏക ആശ്രയം. അതും വര്‍ഷാവര്‍ഷം നാട്ടുകാര്‍ ശ്രമദാനം നടത്തിയാല്‍ മാത്രം. ജീപ്പ് സൗകര്യം പരിമിതമായതിനാല്‍ പലരും കിലോമീറ്ററുകള്‍ ചെങ്കുത്തായ മലകള്‍ താണ്ടി കാല്‍നടയായാണ് വയനാട്ടിലേക്ക് പോകുക. ചെകുത്താന്‍ തോടിനടുത്ത് വലിയ പാറക്കെട്ട് ഉള്ളതിനാല്‍ വലിയ വാഹനങ്ങള്‍ ഒരിക്കലും ഇതുവഴി പോകില്ലെന്ന് എഞ്ചിനീയര്‍മാര്‍ വിധിയെഴുതിയിരുന്നു. ഇക്കാര്യങ്ങളൊക്കെ സുഹൃദ് സംഗമത്തിൽ ചർച്ചയായി.
ഏതെങ്കിലും കാലത്ത് ഈ റോഡിലൂടെ ബസ്സുകള്‍ ഓടുമായിരിക്കും എന്ന് ഒരാളും ഒരു ബസ്സില്‍ കയറി ഇരുന്ന് ഈ വഴിയിലൂടെ മാനന്തവടിയിലേക്ക് യാത്ര ചെയ്യാനുള്ള യോഗം ഈ ജന്മത്തിലുണ്ടാകുമോ എന്ന ആശങ്ക മറ്റൊരാളും പങ്കുവെച്ചു.
ചെകുത്താന്‍ തോടിനടുത്തുള്ള പാറക്കെട്ടാണ് പ്രധാന തടസ്സം എന്നും അവിടെ വീതികൂട്ടി പണിയാന്‍ പറ്റുമോന്ന് അറിയില്ല എന്നുമൊക്കെ അഭിപ്രായപ്രകടനം നടന്നു. അതിനുള്ള മറുപടിയെന്നോണം കുരുടികുളം ജോയി ഈ വഴിക്ക് ബസ്സു കയറണമെങ്കില്‍ ആ പാറക്കെട്ട് വെടിപൊട്ടിച്ചു കളഞ്ഞ് റോഡിന് വേണ്ട വീതിയുണ്ടാക്കണമെന്നും അതിന് അഞ്ചു ലക്ഷം രൂപയെങ്കിലും വേണ്ടി വരുമെന്നും പറഞ്ഞു. അത് കേട്ട നരിപ്പാറ മാത്യു ആശാന് വാശിയായി. ‘അഞ്ചു ലക്ഷമൊന്നും വേണ്ട. അയ്യായിരം രൂപ തന്നാല്‍ മൂന്നു മാസത്തിനകം ഞാന്‍ ആ വഴിയിലൂടെ ബസ്സോടിക്കാം’എന്നായിരുന്നു ബസ് ഡ്രൈവർ കൂടിയായ ആശാന്റെ പ്രഖ്യാപനം. അഞ്ചു ലക്ഷം എന്ന മതിപ്പുചെലവ് പ്രഖ്യാപിച്ച ജോയിക്കും വാശിയായി. ‘അയ്യായിരം രൂപയും മൂന്ന് മാസത്തെ സമയവും തരാം. ചങ്കൊറപ്പുണ്ടെങ്കില്‍ നീ ആ റോഡ് പണി ഒന്ന് ചെയ്തു കാണിക്ക്’ എന്നായി ജോയി. മൂന്നു മാസത്തിനുള്ളില്‍ ആ പാറക്കെട്ട് പൊട്ടിച്ച് മാറ്റി റോഡുപണി പൂര്‍ത്തിയാക്കി ബസ്സോടിച്ചില്ലെങ്കില്‍ പതിനായിരം രൂപ ഞാന്‍ തിരികെ തരാമെന്ന് ആശാനും. അവിടെയുണ്ടായിരുന്നവരെ സാക്ഷികളാക്കി അവര്‍ തമ്മിലുള്ള പന്തയം ഉറപ്പിച്ചു. ആ പന്തയമാണ് കൊട്ടിയൂര്‍ – ബോയ്സ്ടൗണ്‍ റോഡിന്റെ ജാതകം തിരുത്തി എഴുതിയത്.
പന്തയമേറ്റെടുത്ത മാത്യു ആശാന്‍ അമ്പായത്തോട് പള്ളി വികാരി ഫാ സ്റ്റീഫന്‍ കോട്ടക്കലിനെയാണ് ആദ്യം സമീപിച്ചത്. വെടിമരുന്നിനും ഉപകരണങ്ങള്‍ക്കുമുള്ള ചെലവിലേക്ക് രണ്ടായിരം രൂപ സംഭാവനയായി അദ്ദേഹം നല്‍കി. ആ തുകയുമായി കല്‍പ്പറ്റയില്‍ പോയി അവശ്യ സാമഗ്രികള്‍ സംഘടിപ്പിച്ചു. പാറപൊട്ടിക്കുന്ന പണി അറിയുന്ന ചില സുഹൃത്തുക്കളുടെ സഹകരണത്തോടെ പണികള്‍ ആരംഭിച്ചു. പന്തയത്തിന്റെ കഥയും പാറപൊട്ടിക്കലിന്റെ വാര്‍ത്തയും കേട്ടറിഞ്ഞ നാട്ടുകാര്‍ ആവേശഭരിതരായി ശ്രമദാനത്തിനിറങ്ങി. വിശപ്പകറ്റാൻ കപ്പപുഴുങ്ങിയതും കാന്താരി ചമ്മന്തിയും. പതിനഞ്ചാം ദിവസം ഒരു ലോറി ആ വഴിയിലിടെ ഓടിച്ചുകൊണ്ട് ആശാന്‍ ചരിത്രം കുറിച്ചപ്പോള്‍, കൊട്ടിയൂര്‍ നിവാസികളുടെ പ്രതീക്ഷ പൂവണിയുന്നതിന്റെ സന്തോഷം പിന്തുണയും പ്രോത്സാഹനവും സംഭാവനയുമൊക്കെയായി ഒഴുകിത്തുടങ്ങി. ബസ്സിന് കടന്നുപോകാന്‍ വേണ്ട വീതികൂട്ടാനായി ചെകുത്താന്‍ തോടിനടുത്തുള്ള പാറ പൊട്ടിക്കുമ്പോള്‍ തന്നെ മറ്റു ഭാഗങ്ങളിലെ റോഡില്‍ ശ്രമദാനം ആരംഭിച്ചു കഴിഞ്ഞിരുന്നു. കൊട്ടിയൂരിലെ ജനങ്ങള്‍ക്കൊപ്പം വയനാട്ടിലെ ബോയ്‌സ് ടൗണ്‍ നിവാസികളും പണിക്കിറങ്ങി. ഒറ്റ ദിവസം എണ്ണൂറിലധികം ആളുകള്‍ ശ്രമദാനത്തിനിറങ്ങി. സുമനസുകളുടെ സംഭാവനകള്‍ കൂടിയായപ്പോള്‍ സംഗതി കുശാല്‍. പന്തയം ഉറപ്പിച്ച് ഒരു മാസം തികയുന്ന ദിവസം ആയിരങ്ങളെ സാക്ഷിയാക്കി കൊട്ടിയൂരിന്റെ ചിരകാല സ്വപ്നം പൂവണിഞ്ഞു. അകത്തും പുറത്തുമായി എഴുപതിലധികം യാത്രക്കാരുമായി ഒരു ബസ്സ് ആ റോഡിലൂടെ വയനാട്ടിലേക്ക് കന്നി സഞ്ചാരം നടത്തി. ബസ് തിരികെ അമ്പായത്തോട് എത്തിയപ്പോൾ അമ്പായത്തോട്ടിൽ നടന്ന പൊതു സമ്മേളനത്തിൽ വച്ച് മാത്യൂ ആശാൻ കുരുടികുളം ജോയിയിൽ നിന്നും പന്തയ തുക ഏറ്റുവാങ്ങി.
സാങ്കേതിക വിദ്യാഭ്യാസം നേടിയ എന്‍ജിനീയര്‍മാരുടെ കാഴ്ചയില്‍ അസാധ്യമെന്നു കരുതിയ പാറക്കെട്ടാണ് നാടന്‍ വിദ്യകള്‍ അഭ്യസിച്ച മാത്യു ആശാനും കൂട്ടരും പൊട്ടിച്ചു നീക്കി വിജയക്കൊടി നാട്ടിയത്. അതിനെല്ലാം പ്രേരണയായതാവട്ടെ കുരുടികുളം ജോയിച്ചേട്ടന്റെ വാതുവെപ്പും. വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ വേട്ടയാടുന്നുണ്ടെങ്കിലും പഴയ പുലികൾ ഇടയ്ക്ക് ഒന്നിയ്ക്കും . പഴയ ഓര്‍മ്മകള്‍ പങ്കുവയ്ക്കുമ്പോള്‍ ഇരുവരും പഴയ പന്തയക്കാരായി മാറും.

 


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!