ഹൈവേയിൽ ടോൾ പിരിക്കാൻ എഐ, അടുത്ത വർഷത്തോടെ
ന്യൂഡൽഹി: രാജ്യത്തുടനീളം റോഡുകളിൽ ടോൾ പിരിക്കാൻ മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (MLFF) ടോൾ സംവിധാനം ഏർപ്പെടുത്തുന്നു. ഇതിനായുള്ള സംവിധാനങ്ങൾ സ്ഥാപിക്കുന്നത് പൂർത്തിയാക്കുന്ന മുറയ്ക്ക് അടുത്ത വർഷം അവസാനത്തോടെ ഫാസ്റ്റ് ടാഗ് എ ഐ സംവിധാനത്തിലേക്ക് മാറും. 1,500 കോടി രൂപയുടെ ഇന്ധനം ലാഭിക്കാനും സർക്കാർ വരുമാനത്തിൽ 6,000 കോടി രൂപ ചേർക്കാനും സഹായിക്കുമെന്ന് കരുതപ്പെടുന്ന പരിഷ്കരണമാണ്. ഇതോടൊപ്പം എ ഐ -ഡ്രൈവൺ ഹൈവേ മാനേജ്‌മെന്റ് സംവിധാനവും നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ബുധനാഴ്ച രാജ്യസഭയിൽ അവകാശപ്പെട്ടു. മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ ടോൾ (MLFF) പൂർണ്ണമാവുന്നതോടെ ടോളിൽ തന്നെ പണമടയ്ക്കേണ്ടി വന്നിരുന്ന പ്രശ്നത്തെയും സമയ നഷ്ടത്തെയും ഇന്ധന നഷ്ടത്തെയും കുറയ്ക്കും.
നേരത്തെ ടോൾ പിരിവിന് ഒരു വാഹനത്തിന് 3 മുതൽ 10 മിനിറ്റ് വരെ എടുക്കുമായിരുന്നു. പിന്നീട്, ഫാസ്റ്റ് ടാഗ് സംവിധാനം വന്നതോടെ സമയം 60 സെക്കൻഡോ അതിൽ കുറവോ ആയി. എന്നാൽ എംഎൽഎഫ്എഫ് വരുന്നതോടെ ഒരു കാറിൽ മണിക്കൂറിൽ പരമാവധി 80 കിലോമീറ്റർ വേഗതയിൽ വരെ ടോൾ കടക്കാൻ കഴിയും. “2026 ആകുമ്പോഴേക്കും ഞങ്ങൾ ഈ ജോലി 100 ശതമാനം പൂർത്തിയാക്കും എന്നാണ് മന്ത്രി അവകാശപ്പെട്ടത്. ദേശീയ പാതകൾക്ക് മാത്രമായിരിക്കും തുടക്കത്തിൽ ഇത് ബാധകമാവുക. നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI), അതിന്റെ അനുബന്ധ സ്ഥാപനമായ ഇന്ത്യൻ ഹൈവേസ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് (IHMCL) വഴിയാണ് പദ്ധതി പൂർത്തിയാക്കുക. ഏകദേശം ഏകദേശം 25 നാഷണൽ ഹൈവേ ഫീ പ്ലാസകളിൽ MLFF വിന്യസിച്ചുള്ള പരീക്ഷണം നടത്തിയിട്ടുണ്ട്.
