തളിപ്പറമ്പിൽ ബിരുദ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം
•സീനിയർ വിദ്യാർഥികളുടെ മർദനത്തിൽ പരിക്കേറ്റ തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയുടെ പുറത്തെ പാട്
തളിപ്പറമ്പ് : സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയും കാട്ടാമ്പള്ളി സ്വദേശിയുമായ പതിനെട്ടുകാരന് ക്രൂരമർദനം. കോളേജിന് പുറത്തേക്ക് വിളിച്ചുവരുത്തി ഇരുചക്രവാഹനത്തിൽ കയറ്റിക്കൊണ്ടുപോയി അക്രമികളിൽ ഒരാളുടെ വീടിനകത്ത് മുറിയിൽ പൂട്ടിയിട്ട് അടിച്ചുപരിക്കേൽപ്പിച്ചതായാണ് പരാതി. മൊബൈൽ ഫോൺ റീചാർജ് കേബിൾ, ബെൽറ്റ് എന്നിവ കൊണ്ടാണ് അടിച്ചത്. സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ വിദ്യാർഥികളായ തളിപ്പറമ്പിലെ ബാസിൽ, ഫാഷീസ് എന്നിവർ ചേർന്ന് മർദിച്ചതായാണ് കേസ്. തിങ്കളാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം. അടിയുടെ വേദനയിൽ പുളഞ്ഞ വിദ്യാർഥി നിലവിളിച്ചിട്ടും പ്രതികൾ വഴങ്ങിയില്ല. വൈകീട്ട് മുന്നോടെയാണ് തുറന്നുവിട്ടത്. ഭയന്നുപോയ വിദ്യാർഥി ആക്രമിക്കപ്പെട്ടത് വീട്ടിൽ പറഞ്ഞില്ല. വീട്ടിൽ കിടന്നുറങ്ങുന്നതിനിടെ ശരീരത്തിലെ പാട് കണ്ടു കാര്യമന്വേഷിച്ചപ്പോഴാണ് സംഭവം രക്ഷിതാക്കളറിഞ്ഞത്. ഉടനെ ജില്ലാ ആസ്പത്രിയിൽ ചികിത്സ തേടിയിരുന്നു.
