ആരോഗ്യ വകുപ്പിൽ 202 ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിക്കും, മന്ത്രിസഭായോഗം അനുമതി നൽകി
തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്കായി 202 ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സൂപ്പർസ്പെഷ്യാലിറ്റി ഡോക്ടർമാരുടേയും സ്പെഷ്യാലിറ്റി ഡോക്ടർമാരുടേയും മറ്റ് ഡോക്ടർമാരുടേയും ഉൾപ്പെടെയാണ് 202 തസ്തികകൾ സൃഷ്ടിച്ചത്. ആശുപത്രികളിൽ കൂടുതൽ മികച്ച വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുന്നതാണ്. കൺസൾട്ടന്റ് തസ്തികയിൽ കാർഡിയോളജി 20, ന്യൂറോളജി 9, നെഫ്രോളജി 10, യൂറോളജി 4, ഗ്യാസ്ട്രോഎൻട്രോളജി 1, കാർഡിയോ തൊറാസിക് സർജൻ 1, അസിസ്റ്റന്റ് സർജൻ 8, ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ 48 എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിച്ചത്. ജൂനിയർy കൺസൾട്ടന്റ് തസ്തികയിൽ ജനറൽ മെഡിസിൻ 12, ജനറൽ സർജറി 9, ഒബി ആന്റ് ജി 9, പീഡിയാട്രിക്സ് 3, അനസ്തേഷ്യ 21, റേഡിയോ ഡയഗ്‌നോസിസ് 12, റേഡിയോതെറാപ്പി 1, ഫോറൻസിക് മെഡിസിൻ 5, ഓർത്തോപീഡിക്സ് 4, ഇഎൻടി 1 എന്നിങ്ങനെയും തസ്തികകൾ സൃഷ്ടിച്ചു. കാഞ്ഞങ്ങാട്, വൈക്കം എന്നിവിടങ്ങളിലായി പുതുതായി അനുവദിച്ച സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികൾ പ്രവർത്തനക്ഷമമാക്കുന്നതിന് സിഎംഒ 8, അസി. സർജൻ 4, കൺസൾട്ടന്റ് ഒബി ആന്റ് ജി 1, ജൂനിയർ കൺസൾട്ടന്റ് ഒബി ആന്റ് ജി 3, ജൂനിയർ കൺസൾട്ടന്റ് പീഡിയാട്രിക്സ് 3, ജൂനിയർ കൺസൾട്ടന്റ് അനസ്തീഷ്യ 4, ജൂനിയർ കൺസൾട്ടന്റ് റേഡിയോളജി 1 എന്നിങ്ങനേയും തസ്തികകൾ സൃഷ്ടിച്ചു.
