കേരള ബാങ്കിൽ 409 ക്ലർക്ക്/കാഷ്യർ : പിഎസ്‌സി നിയമന ശുപാർശയായി

കൊല്ലം: കേരളബാങ്കിൽ 409 ക്ലർക്ക്/കാഷ്യർ തസ്‌തികകളിൽ നിയമനത്തിന് പിഎസ്‌സി നിയമന ശുപാർശയായി. ജനറൽ വിഭാഗത്തിൽ 207, സഹകരണസംഘം ജീവനക്കാർക്ക് സംവരണം ചെയ്‌തതിൽ 202 ഒഴിവുകളിലേക്കുമാണിത്. കേരള ബാങ്കിന്റെ ചരിത്രത്തിൽ ആദ്യമാണ് ഇൗ തസ്‌തികകളിൽ പിഎസ്‌സി നിയമനം. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ദേശസാൽകൃത, കൊമേഴ്‌സ്യൽ ബാങ്കുകൾ നിയമന നിരോധനവും പല തസ്‌തികകളിലും കരാർ നിയമനങ്ങളുമായി മുന്നോട്ടുപോകുമ്പോഴാണ് സംസ്ഥാന സർക്കാരിന്റെയും ഭരണസമിതിയുടേയും ഇച്ഛാശക്‌തിയിൽ കേരളബാങ്കിന്റെ കുതിപ്പ്. അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ തസ്‌തികയിൽ 200 ഒഴിവുകളിലും ലാസ്റ്റ്‌ഗ്രേഡ് തസ്‌തികയിൽ 250 ഓളം നിയമനങ്ങളും കേരളബാങ്കിൽ ഉടൻ നടക്കും. അസിസ്‌റ്റന്റ് ബ്രാഞ്ച് മാനേജർ തസ്‌തികകളിൽ ചുരുക്കപ്പട്ടികയ്‌ക്കുശേഷമുള്ള അഭിമുഖം അന്തിമഘട്ടത്തിലാണ്. ഉടൻ നിയമന നടപടികളാകും. ലാസ്റ്റ്‌ഗ്രേഡ് തസ്‌തികയിൽ ഇരുന്നൂറ്റമ്പതോളം പേരുടെ നിയമനത്തിനും പിഎസ്‌സി ചുരുക്കപ്പട്ടിക ആയിട്ടുണ്ട്. 2019ൽ നിലവിൽവന്ന കേരളബാങ്കിൽ അയ്യായിരത്തിലധികം ജീവനക്കാർ ഇപ്പോഴുണ്ട്. 50,000 കോടിരൂപയുടെ വായ്‌പാ വിതരണം നടത്തിയ സംസ്ഥാനത്തെ അഞ്ചാമത്തെ ബാങ്ക് എന്ന റെക്കാർഡിലാണിപ്പോൾ. ആർബിഐ അംഗീകാരമുള്ള 45 ഓളം ബാങ്കുകൾ കേരളത്തിലുണ്ട്. സഹകരണമേഖലയിൽ ഏഷ്യയിൽ ഒന്നാമതും ലോകത്തിൽ എട്ടാമതുമാണ് കേരളബാങ്കിന്റെ സ്ഥാനം.