കൺസ്യൂമർഫെഡ് ഓണം വിപണി 26 മുതൽ സെപ്തംബർ നാല് വരെ

കൊച്ചി: കൺസ്യൂമർഫെഡ് സഹകരണ ഓണം വിപണി 26 മുതൽ സെപ്‌തംബർ നാലുവരെ നടക്കും. സംസ്ഥാന ഉദ്‌ഘാടനം 26ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സഹകരണമന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. സംസ്ഥാനത്ത് ത്രിവേണി സ്റ്റോറുകളിലും സഹകരണ സംഘങ്ങളുടെ സ്റ്റോറുകളിലുമായി 1800 ഓണം വിപണികൾ പ്രവർത്തിക്കും. 13 ഇന നിത്യോപയോഗസാധനങ്ങൾ സർക്കാർ സബ്‌സിഡിയോടെ സപ്ലൈകോ നിരക്കിൽ നൽകുമെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ പി എം ഇസ്‌മയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അവശ്യ നിത്യോപയോഗസാധനങ്ങൾ (നോൺ- സബ്സിഡി ഇനങ്ങൾ) പൊതുമാർക്കറ്റിനേക്കാൾ 10 മുതൽ 40 ശതമാനംവരെ വിലക്കുറവിൽ ലഭ്യമാക്കും. പച്ചക്കറി ഉൾപ്പെടെയുള്ള എല്ലാ സാധനങ്ങളും ഒരുകുടക്കീഴിൽ ലഭിക്കും. വിപണനകേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കാൻ മുൻകൂർ കൂപ്പണും നൽകും. ഇതിനായി സമയക്രമവും അനുവദിക്കും. കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ നേരിട്ട് ഉൽപ്പാദിപ്പിക്കുന്ന, 75 കോടി രൂപയുടെ വെളിച്ചെണ്ണ ഗുണനിലവാരം ഉറപ്പാക്കി ഓണവിപണികളിൽ എത്തിച്ചു. കൺസ്യൂമർഫെഡ് ഓണക്കാലത്ത് 300 കോടിയുടെ വിൽപ്പനയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചെയർമാൻ വി കെ രാജൻ, എംഡി ആർ ശിവകുമാർ, പർച്ചേസ് മാനേജർ കെ കെ രൂപേഷ് എന്നിവരും പങ്കെടുത്തു.”