മാലിന്യം വലിച്ചെറിഞ്ഞയാൾക്ക് 25,000 രൂപ പിഴ; കൊളച്ചേരി പഞ്ചായത്തിന്റെ ശക്തമായ നടപടി

കൊളച്ചേരി: കരുമാരത്തില്ലം റോഡ് കനാലിൽ മാലിന്യങ്ങൾ നിക്ഷേപിച്ചവർക്കെതിരെ കൊളച്ചേരി ഗ്രാമപഞ്ചായത്ത് വിജിലൻസ് സ്ക്വാഡ് പിഴചുമത്തി. ഭക്ഷണവശിഷ്ടങ്ങൾ ഉൾപ്പെടെ ജൈവ, ജൈവമാലിന്യങ്ങൾ ഇരുപതോളം ചാക്കുകളിൽ ആയി നിക്ഷേപിച്ചതിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞയാളെ കണ്ടെത്തി. സംഭവസ്ഥലത്ത് വിളിച്ചുചേർക്കുകയും അവിടെ വെച്ച് തന്നെ മാലിന്യം നിക്ഷേപിച്ചത് സമ്മതിക്കുകയും ചെയ്‌തതിനെ തുടർന്ന് 25000 രൂപ പിഴ ചുമത്തി മാലിന്യങ്ങൾ നീക്കം ചെയ്യിക്കുകയും ചെയ്തു. നൂറിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ചടങ്ങുകൾ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും ഭക്ഷണ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കേണ്ടതാണെന്നുമുള്ള നിർദ്ദേശം പഞ്ചായത്ത് അധികൃതർ അറിയിച്ചു. കൂടാതെ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.