Kerala
നോർക്ക റൂട്ട്സ് പ്രവാസി ഐഡി കാർഡുകളുടെ ഇൻഷുറൻസ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി

നോർക്ക റൂട്ട്സിന്റെ പ്രവാസി തിരിച്ചറിയൽ കാർഡ്, എൻആർകെ ഇൻഷുറൻസ് കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ് എന്നിവയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി. നിലവിൽ നാലു ലക്ഷം രൂപയായിരുന്നു അപകട മരണ ഇൻഷുറൻസ് തുക. പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസിയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷ തുക നിലവിലെ രണ്ടു ലക്ഷം രൂപയെന്നത് മൂന്നു ലക്ഷം രൂപയാക്കി വർധിപ്പിച്ചു.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്കും ഇനി മുതൽ പ്രവാസി രക്ഷ ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വം ലഭിക്കും. മെഡിക്കൽ കോഴ്സുകളിലേക്ക് എൻആർഐ സീറ്റിൽ പ്രവേശനത്തിന് അപേക്ഷിക്കുന്ന കുട്ടികൾക്ക് അവരുടെ സ്പോൺസറുടെ തിരിച്ചറിയൽ രേഖയായി നോർക്ക പ്രവാസി ഐഡി കാർഡ് സമർപ്പിക്കാമെന്നും നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു.
പ്രവാസി ഐഡി കാർഡ്, എൻആർകെ ഇൻഷുറൻസ് കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ്, പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസി എന്നീ സേവനങ്ങളുടെ നിരക്കുകളും പുതുക്കിയിട്ടുണ്ട്. പ്രവാസി തിരിച്ചറിയൽ കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ്, എൻആർകെ ഇൻഷുറൻസ് കാർഡ് എന്നിവയുടെ പുതിയ നിരക്ക് ജിഎസ്ടി ഉൾപ്പെടെ 408 രൂപ വീതമാണ്(പഴയ നിരക്ക് 372 രൂപ വീതം). പ്രവാസി രക്ഷ ഇൻഷുറൻസ് പോളിസിയുടെ പുതിയ നിരക്ക് ജിഎസ്ടി ഉൾപ്പെടെ 661 രൂപയാണ്(പഴയ നിരക്ക് 649 രൂപ).
2025 ഏപ്രിൽ ഒന്നു മുതൽ ഐഡി കാർഡ്/ എൻപിആർഐ പോളിസി എടുക്കുന്ന പ്രവാസിക്ക് അപകടമരണം സംഭവിക്കുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിന് 50,000 രൂപയും ഇന്ത്യയ്ക്ക് അകത്തുനിന്നാണെങ്കിൽ 30,000 രൂപയും ധനസഹായം ലഭിക്കും. കാർഡുകൾ അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനും sso.norkaroots.kerala.gov.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9567555821, 0471-2770543.
Kerala
വ്യാജ ഇൻസ്റ്റഗ്രാം അകൗണ്ട് ഉണ്ടാക്കി വയനാട് ദുരന്തത്തിന് ഇരയായ സ്ത്രീകൾക്കെതിരെ ലൈംഗികാധിക്ഷേപം; യുവാവ് അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിൽ വ്യാജ അകൗണ്ട് ഉണ്ടാക്കി മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ ഇരയായ സ്ത്രീകൾക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി ചെതലയത്തിന് സമീപം താമസിക്കുന്ന നായ്ക്കമാവുടിയിൽ ബാഷിദ് (28) ആണ് വയനാട് സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വർഷം ജൂലൈ 30 ആം തിയതി നടന്ന ചൂരൽമല ദുരന്തത്തിന് ഇരയായ സ്ത്രീകളെ കുറിച്ചാണ് പിറ്റേ ദിവസം ഇയാൾ ലൈംഗിക പരാമർശങ്ങൾ അടങ്ങിയ അധിക്ഷേപം ഇൻസ്റ്റാഗ്രാം വഴി നടത്തിയത്. എറണാകുളം സ്വദേശിയും കൽപ്പറ്റയിൽ ബിസിനസ് നടത്തുന്ന മറ്റൊരു യുവാവിന്റെ ഫോട്ടോയും പേരും ഉപയോഗിച്ചാണ് ഇയാൾ വ്യാജ അക്കൗണ്ട് നിർമിച്ചു പോസ്റ്റുകൾ നടത്തിയത്.
കൽപ്പറ്റ SKMJ സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പിൽ സേവനം ചെയുന്നതിനിടയിലാണ് തന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആരോ ഇത്തരം പോസ്റ്റുകൾ നടത്തുന്നതെന്ന് യുവാവ് അറിയുന്നത്. തുടർന്ന് വയനാട് സൈബർ പോലീസ് സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയിൽ കേസ് എടുത്ത പൊലീസ് മാസങ്ങൾ നീണ്ടു നിന്ന അന്വേഷണത്തിന് ഒടുവിലാണ് പ്രതിയിലേക്ക് എത്തിയത്. വിപിഎൻ സംവിധാനം ഉപയോഗിച്ച് ഐപി മേൽവിലാസം മാസ്ക് ചെയ്താണ് പ്രതി സ്ത്രീകൾക്ക് നേരെ ഇത്തരം വ്യാപക അതിക്രമം നടത്തിയത്. നൂറുകണക്കിന് ഐ.പി മേൽവിലാസങ്ങൾ വിശകലനം ചെയ്താണ് വയനാട് സൈബർ പൊലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടിയത്.
Kerala
വാക്സിന്‍ എടുത്തിട്ടും പേവിഷ ബാധ മരണം എന്തുകൊണ്ട്? റാബീസിനെ അറിയാം, കരുതലോടെ പ്രതിരോധിക്കാം

മലപ്പുറത്ത് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും ആറു വയസുകാരി സിയ ഫാരിസ് പേ വിഷ ബാധയെ തുടര്‍ന്ന് മരിച്ച സംഭവം ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. മാര്‍ച്ച് 29നാണു സിയ അടക്കം ആറ് പേരെ തെരുവുനായ ആക്രമിച്ചത്. പട്ടികടിയേറ്റ് രണ്ട് മണിക്കൂറിനകം പ്രതിരോധ കുത്തിവയ്‌പ്പെടുത്തു. എല്ലാ ഡോസുകളും പൂര്‍ത്തിയാക്കിയെങ്കിലും ഒരാഴ്ച മുന്‍പു പനിയെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് സിയയ്ക്ക് പേ വിഷബാധ സ്ഥിരീകരിക്കുന്നത്. കഴുത്തിന് മുകളിലുണ്ടായിരുന്ന പരിക്ക് ഗുരുതരവും ആഴത്തിലുള്ളതുമായതിനാലാണ് വാക്‌സിന്‍ ഫലപ്രദമാകാത്ത സാഹചര്യം ഉണ്ടായതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
ഏകദേശം 20000 റാബിസ് മരണങ്ങളാണ് ഇന്ത്യയില്‍ ഒരു വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇത് ലോകത്താകമാനമുള്ള റാബിസ് മരണങ്ങളുടെ 36 ശതമാനം വരും. ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളില്‍ ഒന്നാണ് പേവിഷബാധ. റാബ്‌ഡോവിറിഡോ കുടുംബത്തില്‍പെട്ട ആര്‍എന്‍എ വൈറസാണ് പേ വിഷബാധയക്ക് കാരണമായ റാബിസ് വൈറസ്.
റാബിസ് മാരകമാകുന്നതെങ്ങനെ
മനുഷ്യരിലേക്ക് ഈ വൈറസ് മൃഗങ്ങളുടെ തുപ്പല്‍ വഴിയോ, അവ കടിക്കുമ്പോഴോ, മുറിവില്‍ നക്കുമ്പോഴോ പ്രവേശിക്കാം. രോഗം പ്രധാനമായും ബാധിക്കുന്നത് തലച്ചോറിനെയാണ്. മുറിവില്‍ നിന്ന് നാഡികള്‍ വഴി രോഗാണുക്കള്‍ തലച്ചോറില്‍ എത്തുകയും അവിടെ വെച്ച് വൈറസ് പെരുകുകയും ചെയ്യുന്നു.
ഏകദേശം 20 മുതല്‍ 90 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാം. ചിലപ്പോള്‍ രോഗലക്ഷണം പ്രകടമാകാന്‍ ഒരു വര്‍ഷം വരെ സമയമെടുത്തെന്നും വരാം. രോഗ ലക്ഷണങ്ങള്‍ പ്രകടമായാല്‍ പിന്നെ അസുഖം ചികിത്സിച്ചു ഭേദമാക്കുക പ്രയാസമാണ്. അങ്ങനെ രക്ഷപ്പെട്ടുള്ളവര്‍ ലോകത്ത് തന്നെ ചുരുക്കമാണ്.
ലക്ഷണങ്ങള്‍
സാധാരണ പനി ലക്ഷണങ്ങളായ ശരീരത്തിന് ചൂട്, തലവേദന, ക്ഷീണം, ഓക്കാനം, തുടങ്ങിയവയാണ് റാബിസിന്റെ പ്രാരംഭ ലക്ഷണം. കടിയേറ്റ ഭാഗത്ത് തരിപ്പ്, വേദന, ചൊറിച്ചില്‍ എന്നിവയുണ്ടാകുന്നത് വൈറസ് ബാധ നാഡികളെ ബാധിക്കുന്നതിന്റെ സൂചനയാണ്.
ഏതൊക്കെ മൃഗങ്ങളില്‍ നിന്ന് റാബിസ് പകരാം
90 ശതമാനം കേസുകളിലും രോഗം പടരുന്നത് നായകളില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നായകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മനുഷ്യരില്‍ പേവിഷ ബാധയ്ക്ക് കാരണമാകുന്ന മറ്റൊരു മൃഗം പൂച്ചയാണ്. മരപ്പട്ടി, കുരങ്ങ്, വവ്വാല്‍, അണ്ണാന്‍ എന്നീ ജീവികളുടെ കടിയേല്‍ക്കുന്നതും അപകടമാണ്.
പ്രതിരോധം മൂന്ന് തരത്തില്‍
മൃഗങ്ങളെ തൊടുകയോ, ഭക്ഷണം നല്‍കുന്നതിനിടെ അവ മുറിവില്ലാത്ത തൊലിപ്പുറത്ത് നക്കുക തുടങ്ങിയ സാഹചര്യങ്ങളാണ് ഒന്നാമത്തെ കാറ്റഗറി. ഇത്തരം സാഹചര്യങ്ങളില്‍ ഒഴുകുന്ന ടാപ്പ് വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകാം.
പ്രതിരോധ മരുന്ന് വേണ്ട.
തൊലിപ്പുറത്ത് മാന്തുകയോ, പോറല്‍ ഉണ്ടാക്കുകയോ ചെയ്യുന്നതാണ് രണ്ടാമത്തെ കാറ്റഗറി. ഒഴുകുന്ന ടാപ്പ് വെള്ളത്തില്‍ മുറിവു നന്നായി കഴുകണം. കൂടാതെ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കേണ്ടത് പ്രധാനമാണ്.
മുറിവില്‍ നക്കുക, ആഴത്തിലുള്ള മുറിവുണ്ടാക്കുക, ചുണ്ടിലോ വായിലോ നാക്കിലോ നക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ മുറിവ് നന്നായി ഒഴുകുന്ന വെള്ളത്തില്‍ കഴുകിയ ശേഷം മുറിവില്‍ ആന്റി റാബിസ് ഇമ്യൂണോഗ്ലോബുലിനും ഒപ്പം പ്രതിരോധ കുത്തിവെപ്പും ഉടന്‍ തുടങ്ങണം.
ശ്രദ്ധിക്കേണ്ട കാര്യം
കൈ കൊണ്ട് മുറിവില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. കയ്യില്‍ മുറിവുകള്‍ ഉണ്ടെങ്കില്‍ വിഷബാധ പകരാന്‍ ഇത് കാരണമാകും.
കടിച്ച നായയ്ക്ക് വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കിലും അതിന്റെ ഇമ്യൂണിറ്റിയെ കുറിച്ച് ഉറപ്പില്ലാത്തതു കൊണ്ട് വാക്‌സില്‍ തീര്‍ച്ചയായും എടുക്കണം.
Kerala
ഹയർ സെക്കന്ററി അധ്യാപക സ്ഥലംമാറ്റം: വിവിധ ജില്ലകളിലെ ഒഴിവുകൾ അറിയാം

ഹയർസെക്കന്ററി അധ്യാപക സ്ഥലമാറ്റത്തിന് അപേക്ഷ നൽകാനുള്ള സമയം മെയ് 3ന് അവസാനിക്കും. സർക്കാർ ഹയർ സെക്കന്ററി അധ്യാപകരുടെ സ്ഥലംമാറ്റത്തിന് http:// dhsetransfer.kerala.gov.in പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കണം. ഏകദേശം 7,817 ഒഴിവുകളാണ് ട്രാസ്ഫറിനായി നിലവിലുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ ഒഴിവുകൾ മലപ്പുറം ജില്ലയിൽ (1,124) ആണ്. കണ്ണൂർ (944), കോഴിക്കോട് (747) ജില്ലകളാണ് തൊട്ടടുത്ത്. ഏറ്റവും കുറവ് ഒഴിവുകൾ പത്തനംതിട്ട (134), ഇടുക്കി (184), കോട്ടയം (232) ജില്ലകളിലാണ്.
വിഷയങ്ങളിൽ ഏറ്റവും കൂടുതൽ ഒഴിവുകൾ ഇംഗ്ലീഷ് (859) അധ്യാപകരുടേതാണ്. ഇക്കണോമിക്‌സും (527), മാത്തമാറ്റിക്‌സും (482) ആണ് തൊട്ടടുത്ത്. അതേ സമയം ജർമൻ, മ്യൂസിക്, ജിയോളജി വിഷയങ്ങളിൽ ഒരു ഒഴിവ് വീതമേ സംസ്ഥാനാടിസ്ഥാനത്തിലുള്ളു.
ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. സംസ്ഥാന – ജില്ലാ തലത്തിൽ വിഷയങ്ങൾ തിരിച്ചുള്ള തത്സമയ ഒഴിവുകൾ പോർട്ടലിൽ ലഭ്യമാണ്.
നേരത്തെ അധ്യാപകരുടെ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യാനും, അത് പ്രിൻസിപ്പൽമാർക്ക് തിരുത്താനും, കൃത്യമായ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും കൈറ്റിന്റെ നേതൃത്വത്തിൽ സംവിധാനം ഒരുക്കിയിരുന്നു.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രാൻസ്ഫർ നടത്തുക എന്നതിനാൽ തെറ്റായ വിവരങ്ങൾ നൽകുന്നത് നടപടികൾക്ക് വിധേയമാക്കും എന്നും ഇത്തരം അധ്യാപകരെ സ്ഥലംമാറ്റും എന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം തെറ്റുകൾ അടുത്ത തിങ്കൾ, ചൊവ്വ (ഏപ്രിൽ 28, 29) ദിവസങ്ങളിൽ ബന്ധപ്പെട്ട രേഖകളോടെ ഹയർ സെക്കന്ററി ഡയറക്ടറേറ്റിൽ നേരിട്ട് വന്ന് തിരുത്താൻ അവസരം നൽകിയിട്ടുണ്ട്.
പരിരക്ഷിത വിഭാഗം, മുൻഗണനാ വിഭാഗം എന്നിവയ്ക്കായി സമർപ്പിക്കുന്ന രേഖകളുടെ ആധികാരികത ഈ വർഷം വിജിലൻസ് പരിശോധനയ്ക്കും വിധേയമാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്