Connect with us

Kerala

മഴ ശക്തമാകുന്നു: അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത ​ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഞ്ഞ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള- കന്യാകുമാരി തീരങ്ങളിൽ നാളെ രാത്രി 11.30 വരെ 0.8 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഇടിമിന്നൽ ജാ​ഗ്രത നിർദേശങ്ങൾ

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

പട്ടം പറത്തുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌. വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിയ്ക്കാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം. അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല, കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക. ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.

മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.


Share our post

Kerala

കുടുംബശ്രീ മത്സരപരീക്ഷാ പരിശീലനം; പട്ടികവർഗത്തിലെ 113പേർക്ക്‌ സർക്കാർജോലിയായി

Published

on

Share our post

തിരുവനന്തപുരം: കുടുംബശ്രീ പിന്തുണയിൽ പട്ടികവർഗ വിഭാഗത്തിൽനിന്ന്‌ സർക്കാർ, അർധ സർക്കാർ മേഖലയിൽ ജോലി നേടിയത്‌ 113 പേർ. എൽഡി ക്ലർക്ക്, പൊലീസ്, ഫോറസ്റ്റ് ബീറ്റ് ഓഫീസർ തുടങ്ങിയ തസ്തികകളിലേക്കാണ് അധികം നിയമനങ്ങളും. 364 പേർ വിവിധ റാങ്ക് പട്ടികകളിലുണ്ട്‌. കുടുംബശ്രീ സംഘടിപ്പിച്ച മത്സരപരീക്ഷാ പരിശീലനങ്ങളിലൂടെയാണ്‌ ഇവർ തയ്യാറെടുത്തത്‌. 2893 പേർക്കാണ്‌ വിദഗ്ധ പരിലശീലനം നൽകിയത്‌. പട്ടികവർഗ വിഭാഗക്കാർ കൂടുതലുള്ള ജില്ലകളിൽ പിഎസ്‌സി ഒറ്റത്തവണ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചായിരുന്നു തുടക്കം. ആദ്യഘട്ടത്തിൽ ബിരുദം, പ്ലസ്‌ടു യോഗ്യതയുള്ളവരെയുമാണ് ഉൾപ്പെടുത്തിയത്. പിന്നീട് ബീറ്റ് ഫോറസ്റ്റ് ഓഫീസർ പോലുള്ള തസ്തികകളിലേക്ക് പരിശീലനം ലഭ്യമാക്കി. ജില്ലാമിഷന്റെ നേതൃത്വത്തിലും സ്വകാര്യകേന്ദ്രങ്ങളുമായി ചേർന്നും അതത് കുടുംബശ്രീ സിഡിഎസുകളുടെ പിന്തുണയോടെയാണ് പ്രവർത്തനം.


Share our post
Continue Reading

Kerala

ഗ്രാമപഞ്ചായത്തിൽ 471 വനിതാ പ്രസിഡന്റുമാർ; കോർപറേഷനിൽ മൂന്ന്: അധ്യക്ഷ സംവരണമായി

Published

on

Share our post

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനത്തേക്കുള്ള സംവരണം നിശ്ചയിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിപ്പിച്ചു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുൻസിപ്പാലിറ്റികൾ, കോർപ്പറേഷൻ എന്നിവയിലെ അധ്യക്ഷരുടെ സംവരണമാണ് തീരുമാനിച്ചത്. 941 ഗ്രാമപഞ്ചായത്തുകളിൽ 471 പേർ വനിതാ പ്രസിഡന്റുമാരായിരിക്കും. വനിതാ- പൊതുവിഭാഗം 417, പട്ടികജാതി 46, പട്ടിക വർഗം 8 എന്നിങ്ങനെയാണ് സംവരണം. പൊതുവിഭാഗത്തിൽ 416 പേരാണ് പ്രസിഡന്റാവുക. പട്ടികജാതിയിൽ നിന്ന് 92 പേരും പട്ടിക വർഗത്തിൽ നിന്ന് 16 പേരും പ്രസിഡന്റാവും.

ബ്ലോക്ക് പഞ്ചായത്ത്

152 ബ്ലോക്ക് പഞ്ചായത്തിൽ 77 പേർ വനിതാ പ്രസിഡന്റാവും. വനിതാ- പൊതുവിഭാഗം 67, പട്ടിക ജാതി 8, പട്ടിക വർഗം 2. പൊതുവിഭാഗത്തിൽ 67 പേർ പ്രസിഡന്റാകും. പട്ടിക ജാതിയിൽ 15, പട്ടിക വർഗം 3 എന്നിങ്ങനെയാണ് സംവരണം.

ജില്ലാ പഞ്ചായത്ത്

14 ജില്ലാ പഞ്ചായത്തിൽ ഏഴ് വനിതകൾ പ്രസിഡന്റാകുമ്പോൾ പൊതുവിഭഗത്തിൽ നിന്ന് ആറു പേരും പട്ടികജാതി വിഭാഗത്തിൽ നിന്ന് ഒരാളും പ്രസിഡന്റാവും.

മുൻസിപ്പാലിറ്റി

87 മുൻസിപ്പാലിറ്റിയിൽ 44 വനിതകൾ ചെയർപേഴ്‌സണാവും. വനിതാ പൊതുവിഭാഗം 41, പട്ടിക ജാതി മൂന്ന്. പൊതുവിഭാഗത്തിൽ 39 പേരും പട്ടികജാതിയിൽ ആറും പട്ടിക വർഗത്തിൽ നിന്ന് ഒരാളും ചെയർമാനാകും.

കോർപ്പറേഷൻ

ആറ് കോർപറേഷനിൽ മൂന്ന് പേർ വനിതാ മേയർമാരാകും. പൊതുവിഭാഗം മൂന്ന്.


Share our post
Continue Reading

Kerala

‘നാട്ടുമാഞ്ചോട്ടിൽ’ വരൂ, മധുരമാമ്പഴക്കഥ കേൾക്കാം, രുചി കൊണ്ട് മനസ് നിറയ്ക്കാം

Published

on

Share our post

കണ്ണപുരത്തെ ആ മാവിൻചുവട്ടിൽ നിറയെ മാമ്പഴങ്ങളായിരുന്നു. തണലൊരുക്കി നിൽക്കുന്ന ആ മാവിൽനിന്ന് കൊഴിഞ്ഞുവീണതല്ല ആ മാമ്പഴങ്ങൾ‍. അടുത്ത് ചെന്നാൽ തന്നെ മണം മൂക്കിലെത്തും. പിന്നെ അതിയായ ആ​ഗ്രഹമായി കൊതിയുടെ മാമ്പഴ രുചി അറിയാൻ. കണ്ണപുരം ചുണ്ട കറുവക്കാവിന് സമീപത്തായിരുന്നു ഈ മാമ്പഴക്കാഴ്ച രുചി വൈവിധ്യം തീർത്തത്.

കത്തുന്ന വേനൽച്ചൂടിൽ മാമ്പഴക്കാലം എക്കാലവും ഉണർവ് പകരാറുണ്ട്. പഴങ്ങളുടെ ഈ രാജാവിന് ആരാധകരും ഏറെയാണ്. എന്നാൽ നാട്ടുമാവിനങ്ങളിൽ മിക്കതും തൊടിയിൽ നിന്നും അപ്രത്യക്ഷമായിത്തുടങ്ങി. കൊതിയൂറും മാമ്പഴ രുചി വിസ്മൃതിലാണ്ടു തുടങ്ങിയപ്പോൾ തിരികെപിടിക്കാനുള്ള ശ്രമത്തിലാണ് കണ്ണപുരത്തെ ‘നാട്ടുമാഞ്ചോട്ടിൽ’ കൂട്ടായ്മ. കേരളത്തിലെ നാട്ടുമാവ് സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് നാഷണൽ പ്ലാന്റ് ജിനോം സേവിയർ അവാർഡ് ലഭിച്ച ഈ കൂട്ടായ്മയാണ് മാമ്പഴക്കാലത്തിന്റെ പഴമയും രുചി വൈവിധ്യവും വിളിച്ചോതി ‘മാഞ്ചിഫെറ 2025’ സംഘടിപ്പിച്ചത്.

മാമ്പഴ പ്രദർശനവും മാമ്പഴ വിഭവങ്ങളും

140 ഓളം മാമ്പഴ ഇനങ്ങളുടെ പ്രദർശനത്തിനൊപ്പം മാമ്പഴം കൊണ്ടുള്ള വിഭവങ്ങൾ ആസ്വദിക്കാനും അവസരമൊരുക്കിയിരുന്നു. പച്ചമാങ്ങ പാൽപ്പായസവും പഴുത്ത മാങ്ങാ പ്രഥമനും അടക്കം വിഭവ സമൃദ്ധമായ മാമ്പഴ സദ്യത്തന്നെ സംഘാടകർ ഒരുക്കി. അറിഞ്ഞും കേട്ടുമെത്തിയവരിൽ കുട്ടികളും യുവതയും പ്രായമായവരുമെല്ലാം ഉൾപ്പെടുന്നു. എന്നോ നഷ്ടപ്പെട്ട മാമ്പഴക്കാലത്തിന്റെ ​ഗൃഹാതുരത്വം ഓർത്തെടുത്തവരും നിരവധിയാണ്.

പേരില്ലാത്ത നാടൻ മാമ്പഴങ്ങളായിരുന്നു കൂടുതലും. മധുരത്തിൽ വീട്ടുവീഴ്ച തെല്ലുമില്ലാത്ത അവയോടായിരുന്നു കാണികൾക്ക് കൂടുതൽ പ്രിയവും. ഇവ കൂടാതെ കുറ്റ്യാട്ടൂർ മാങ്ങ, ഗോമാങ്ങ, പണ്ടാരക്കണ്ടി, നീലപ്പറങ്കി, മഹാരാഷ്ട്രയിൽ നിന്നുള്ള അൽഫോൺസ, ഗോവയിൽ നിന്നുള്ള മൻ കുറാത് തുടങ്ങി നിരവധി മാമ്പഴങ്ങൾ രുചിച്ചറിയാനുള്ള അവസരവും ഒരുക്കിയിരുന്നു.

മാഞ്ചിഫെറ ഇൻഡിക്ക

മാവിന്റെ ശാസ്ത്രീയ നാമമായ മാഞ്ചിഫെറ ഇൻഡിക്കയിൽ നിന്നാണ് പരിപാടിക്ക് ’മാഞ്ചിഫെറ 2025’ എന്ന പേര് നൽകിയത്. ‘നാട്ടുമാഞ്ചോട്ടിൽ’ കൂട്ടായ്മയുടെ ഒൻപതാമത് വാർഷികത്തിന്റെ ഭാ​ഗമായാണ് പ്രദർശനം ഒരുക്കിയത്. പത്താം വർഷത്തിലേക്ക് കടക്കുന്ന കൂട്ടായ്മ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന നാട്ടു മാവിനങ്ങളുടെ സംരക്ഷണ പ്രവൃത്തിക്കാണ് പദ്ധതിയിടുന്നത്. നാട്ടുമാവിനങ്ങളെ ഒറ്റ കേന്ദ്രത്തിൽ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തോട്ടം തയ്യാറാക്കുന്നുണ്ടെന്നും കോ-ഓർഡിനേറ്റർ ഷൈജു മാച്ചാത്തി പറഞ്ഞു.

കർഷകരും ​ഗവേഷകരും മാമ്പഴസ്നേഹികളും

നാട്ടുമാവ് സംരക്ഷകരെയും കൃഷിക്കാരെയും നാട്ടുമാമ്പഴസ്നേഹികളെയും കാർഷികഗവേഷകരെയും വിദ്യാർഥികളെയും എല്ലാം ഉൾപ്പെടുത്തിയാണ് മാഞ്ചിഫെറ 2025 സംഘടിപ്പിച്ചത്. കർണ്ണാടക, തമിഴ്നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നുവരെ നാട്ടുമാവുകളെ സ്നേഹിക്കുന്നവരും സംരക്ഷിക്കുന്നവരും പരിപാടിയുടെ ഭാഗമായി.

ഓരോ മാമ്പഴത്തിന്റെയും രുചിയിൽ പഴയകാല ഓർമ്മകൾ ചികഞ്ഞവരും ആദ്യമായി രുചിച്ചറിഞ്ഞ മാധുര്യത്തെ കുറിച്ച് വാതോരാതെ സംസാരിച്ചവരും വരും കാലത്തേക്ക് ഈ രുചി സംരക്ഷിക്കണ്ടതിനെ കുറിച്ച് ചിന്തിയിലാഴ്ന്നവരുമെല്ലാം കവിളും ചുണ്ടും നിറയ്ക്കുന്ന മധുരക്കഥ സ്നേഹത്തിന്റെ ഭാഷയിൽ പറഞ്ഞുക്കൊണ്ടേയിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!