Connect with us

Kerala

സ്കൂൾ സമയം മാറുമോ? പ്രധാന തീരുമാനത്തിന് തയ്യാറെടുപ്പ്

Published

on

Share our post

തിരുവനന്തപുരം: സ്കൂൾ പ്രവൃത്തിസമയം 45 മിനുട്ട് വർധിപ്പിക്കുന്നത് പരിഗണനയിൽ. ഇതുമായി ബന്ധപ്പെട്ട് അടുത്ത അധ്യയനവർഷത്തെ അക്കാദമിക് കലണ്ടറിന് രൂപം നൽകാൻ നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഉടൻ പുറത്തിറങ്ങും. സ്കൂൾ പ്രവൃത്തിസമയം രാവിലെ 9. 30 മുതൽ വൈകീട്ട് 4.15 വരെയാക്കുന്നതിലൂടെ 45 മിനുട്ട് അധികം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ഈ നടപടിയിലൂടെ ശനിയാഴ്ച പ്രവൃത്തിദിനം ഒഴിവാക്കാനുമാകും. അടുത്ത അധ്യയനവർഷത്തെ അക്കാദമിക് കലണ്ടറുമായി ബന്ധപ്പെട്ട് സമഗ്രമായ പഠനം നടത്താൻ സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി പ്രവൃത്തിസമയം വർധിപ്പിക്കുകയെന്ന പരിഹാര നടപടി മുന്നോട്ടുവയ്ക്കാനുള്ള സാധ്യതയാണ് കൂടുതലുള്ളത്. പഠന-പഠനാനുബന്ധ പ്രവർത്തനങ്ങൾ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന രീതിയിൽ പഠിപ്പിക്കുന്നതിന് ആവശ്യമായ മണിക്കൂറുകൾ കണക്കാക്കുന്നതിനും അതനുസരിച്ചുള്ള പഠനദിനങ്ങൾ എത്രയെന്ന് കണക്കാക്കുന്നതിനുമാണ് സമിതിയെ നിശ്ചയിച്ചത്.

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ സമഗ്രമായ പഠനമാണ് സമിതി നടത്തിയത്. നിലവിലെ അധ്യയനവർഷത്തെ വിദ്യാഭ്യാസ കലണ്ടറിൽ 25 ശനിയാഴ്ചകൾ പ്രവർത്തിദിനമാക്കിയത് വിദ്യാഭ്യാസ അവകാശനിയമം കണക്കിലെടുത്ത് പുനഃപരിശോധിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് കണക്കിലെടുത്താണ് കഴിഞ്ഞ ജനുവരിയിൽ ഇതുമായി ബന്ധപ്പെട്ട സമഗ്ര പഠനത്തിനായി അഞ്ചംഗ സമിതിയെ സർക്കാർ നിയമിച്ചത്. സമിതി രണ്ടുമാസത്തിനകം സർക്കാരിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നിർദേശം. ഉത്തരവ് തീയതി മുതൽ രണ്ടുമാസത്തെ സമയമാണ് അനുവദിച്ചത്. അതനുസരിച്ചു 11നകം റിപ്പോർട്ട് സമർപ്പിക്കേണ്ടതായിരുന്നു. പത്ത് ദിവസം പിന്നിട്ടെങ്കിലും സമിതിയുടെ റിപ്പോർട്ട് ഉടൻ ഇറങ്ങുമെന്നാണ് അറിയുന്നത്. ശനിയാഴ്ച പ്രവൃത്തിദിനമാക്കുന്നതിനോട് അധ്യാപക സംഘടനകൾ വിയോജിപ്പ് പ്രകടിപ്പിച്ച സ്ഥിതിക്ക് പ്രവൃത്തിസമയം വർധിപ്പിക്കുക എന്നതിൽ എത്തിച്ചേരാനാണ് സാധ്യത.


Share our post

Kerala

വന്യമൃഗ ശല്യത്തെ നേരിടാന്‍ ആധുനിക സാങ്കേതിക വിദ്യയുമായി വനംവകുപ്പ്

Published

on

Share our post

തിരുവനന്തപുരം: വന്യമൃഗ ശല്യത്തെ നേരിടാന്‍ ആധുനിക സാങ്കേതിക വിദ്യയുമായി വനംവകുപ്പ്. കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ ഏതെന്ന് തിരിച്ചറിഞ്ഞ് ആര്‍ആര്‍ടി സംഘത്തിന് മുന്നറിയിപ്പ് നല്‍കാന്‍ ശേഷിയുള്ള എഐ അധിഷ്ഠിത ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. വയനാട്, പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിച്ചത്. കടുവ, പുലി, ആന, കാട്ടുപോത്ത്, കരടി തുടങ്ങിയ വന്യമൃഗങ്ങള്‍ കാടിറങ്ങിയാല്‍ അപ്പോള്‍ വനം വകുപ്പിന് വിവരം ലഭിക്കും. വയനാട് ജില്ലയിലെ പുല്‍പ്പള്ളിയിലും പാലക്കാട്ടെ പരുത്തിപ്പാറയിലും മായാപുരത്തുമാണ് നിര്‍മിതബുദ്ധി ഉപയോഗിച്ച ആധുനിക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വയനാട്ടില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഉപയോഗിച്ചാണ് സെന്‍സറിങ് നടക്കുന്നത്. പാലക്കാട്ടെ ഒലവക്കോട് വനംവകുപ്പ് ഓഫീസിലാണ് നിരീക്ഷണ സംവിധാനത്തിന്റെ നിയന്ത്രണകേന്ദ്രം. 17 ക്യാമറകളാണ് വയനാട് പാലക്കാട് ജില്ലകളിലായി സ്ഥാപിച്ചിട്ടുള്ളതെന്ന് ദിനേശ് ഐടി സിസ്റ്റംസ് മാനേജര്‍ ആര്‍ അഭിലാഷ് പറഞ്ഞു. മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ചുവടുവയ്പ്പാണ് ഇത്. വനംവകുപ്പ് സഹകരണത്തോടെ കണ്ണൂര്‍ ആസ്ഥാനമായുള്ള ദിനേശ് ഐടി വിഭാഗമാണ് ക്യാമറാനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്.


Share our post
Continue Reading

Kerala

സമരം കടുപ്പിച്ച് ആശപ്രവർത്തകർ; 50-ാം ദിവസം മുടിമുറിച്ചു പ്രതിഷേധിക്കും

Published

on

Share our post

തിരുവനന്തപുരം: ആശപ്രവർത്തകരുടെ സമരത്തിനോട് സംസ്ഥാന സർക്കാർ മുഖം തിരിക്കുന്ന സാഹചര്യത്തിൽ സമരം കടുപ്പിക്കാനൊരുങ്ങി പ്രവർത്തകർ. സമരത്തിന്റെ അടുത്ത ഘട്ടമായി 50-ാം ദിവസം മുടിമുറിച്ചു പ്രതിഷേധിക്കുമെന്ന് സമരസമിതി നേതാവ് എസ്. മിനി വ്യക്തമാക്കി.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ ആശമാർ നത്തുന്ന സമരം 47 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. സമരം തുടങ്ങി 38 ദിവസങ്ങൾ പിന്നിട്ടിട്ടും സർക്കാർ തലത്തിൽനിന്ന് യാതൊരുവിധ അനുകൂല നിലപാടുകളും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ആശ പ്രവർത്തകർ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് നീങ്ങിയത്. നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴും അനുകൂല നിലപാട് സർക്കാർ തലത്തിൽ നിന്ന് ലഭിക്കാത്തതിനെ തുടർന്നാണ് ശക്തമായ സമരമുറകളിലേക്ക് ആശ പ്രവർത്തകർ കടക്കുന്നത്. സമരം തുടങ്ങി പതിനെട്ടാം ദിവസമാണ് ആശമാരുടെ ആറ് ആവശ്യങ്ങളിൽ ഒന്നായ കുടിശ്ശിക തീർക്കാൻ സർക്കാർ തയാറായത്. 7000 രൂപയിൽ നിന്ന് 21000 രൂപയായി ഓണറേറിയം വർധിപ്പിക്കുക, വിരമിക്കുമ്പോൾ പെൻഷൻ അനുവദിക്കുക മുതലായ പ്രധാന ആവശ്യങ്ങളിൽ ഇനിയും സർക്കാർ തലത്തിൽ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. പ്രധാന ആവശ്യങ്ങൾ അം​ഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാവർക്കർമാർ.


Share our post
Continue Reading

Kerala

എ.ടി.എം പിൻവലിക്കലുകൾക്ക് ചാർജ് വർധിപ്പിക്കുന്നു; മേയ് ഒന്നുമുതൽ പ്രാബല്യത്തില്‍

Published

on

Share our post

എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള ചാര്‍ജ് വര്‍ധിപ്പിച്ച് ആർ.ബി.ഐ. പണം പിൻവലിക്കുന്നതിനുള്ള എ.ടി.എം ഇന്റർചേഞ്ച് ഫീസിൽ 2 രൂപയുടെ വർധനവാണ് അനുവദിച്ചത്. മാസം അഞ്ച് തവണയില്‍ കൂടുതല്‍ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ചാല്‍ ഇനി 23 രൂപ നല്‍കണം. നേരത്തെ ഇത് 21 രൂപയായിരുന്നു. മേയ് ഒന്നുമുതലാണ് വര്‍ധന പ്രാബല്യത്തില്‍ വരുന്നത്. ബിസിനസ് സുസ്ഥിരത ഉറപ്പാക്കുന്നതിനായാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും പുതിയ തീരുമാനം. ഉപഭോക്താക്കള്‍ക്ക് സ്വന്തം ബാങ്കിന്റെ എ.ടി.എമ്മുകളില്‍ നിന്ന് പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകള്‍ തുടര്‍ന്നും ലഭിക്കുമെന്ന് ആര്‍.ബി.ഐ അറിയിച്ചു. മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ മെട്രോ നഗരങ്ങളില്‍ മൂന്നും മെട്രോ ഇതര പ്രദേശങ്ങളില്‍ അഞ്ചും സൗജന്യ ഇടപാടുകള്‍ നടത്താം. ഉയർന്ന ഇന്റർചേഞ്ച് ഫീസ് ഉപഭോക്താക്കളെ ബാധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!