Connect with us

Kerala

ലഹരി വലകൾ തകർക്കാം, ഗോളടിച്ചു തുടങ്ങാം; കോളേജുകളിൽ ബോധവത്കരണ യാത്ര തുടങ്ങി

Published

on

Share our post

ലഹരിക്കെതിരായ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്യാമ്പസുകളിൽ ലഹരി വിരുദ്ധ യാത്രക്കും ബോധവത്കരണ ക്ലാസിനും തുടക്കമായി. എക്സൈസ് വകുപ്പുമായി ചേർന്ന് നടത്തുന്ന പരിപാടി കല്ല്യാശ്ശേരി ആംസ്റ്റക്ക് കോളേജിൽ കണ്ണൂർ സിറ്റി പോലീസ് അസി. കമ്മീഷണർ ടി.കെ. രത്നകുമാർ ഉദ്ഘാടനം ചെയ്തു. ലഹരിയെ അകറ്റി നിർത്താനുള്ള ആർജ്ജവമാണ് യുവത കാണിക്കേണ്ടതെന്നും സമൂഹത്തെക്കുറിച്ച് ബോധമുള്ളവർ ആരും ലഹരി ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ അധ്യക്ഷനായി. റിട്ട. എക്സൈസ് ഓഫീസർ എം രാജീവൻ ബോധവത്കരണ ക്ലാസെടുത്തു. ലഹരിക്കെതിരായ പ്രചാരണങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ലഘുലേഖ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി വിമല പ്രകാശനം ചെയ്തു. തുടർന്ന് വിദ്യാർഥികൾക്കായി ഗോളടി മത്സരവും സംഘടിപ്പിച്ചു.

‘ലഹരിക്കെതിരെ ഗോളടിക്കാം ക്യാമ്പസിൽ നിന്ന് തുടങ്ങാം’ എന്ന സന്ദേശവുമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് കോളേജുകളിലാണ് ലഹരിവിരുദ്ധ യാത്രയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നത്. ആദ്യദിവസം കല്ല്യാശ്ശേരി ആംസ്റ്റക് കോളേജ്, കല്യാശ്ശേരി ഇ.കെ നായനാർ മോഡൽ പോളിടെക്നിക്, കണ്ണപുരം കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നീ ക്യാമ്പസുകളിലാണ് ലഹരി വിരുദ്ധ യാത്ര നടത്തിയത്. വ്യാഴാഴ്ച മാടായി കോളേജ്, നെരുവമ്പ്രം ഐ എച്ച് ആർ ഡി കോളേജ്, പിലാത്തറ സെന്റ് ജോസഫ് കോളേജ്, പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജ് എന്നിവിടങ്ങളിൽ ലഹരി വിരുദ്ധ യാത്ര സംഘടിപ്പിക്കും. കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമ സുരേന്ദ്രൻ, സെക്രട്ടറി കെ സുനിൽകുമാർ, ആംസ്റ്റക്ക് കോളേജ് ചെയർമാൻ എം.വി രാജൻ, ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ ഷുക്കൂർ മുണ്ടയാട്ട് കിഴക്കെപുരയിൽ എന്നിവർ സംസാരിച്ചു.


Share our post

Kerala

തൊഴിൽ, വിസ തട്ടിപ്പുകൾ: ജാഗ്രത വേണമെന്ന് യുവജന കമ്മീഷൻ

Published

on

Share our post

സംസ്ഥാനത്ത് തൊഴിൽ, വിസ തട്ടിപ്പുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി വിദേശത്ത് പോകാൻ തയ്യാറെടുക്കുന്നവരും രക്ഷിതാക്കളും വിദ്യാർഥികളും ജാഗ്രത പുലർത്തണമെന്ന് യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ പറഞ്ഞു. കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ യുവജന കമ്മീഷൻ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണം മുടക്കുന്നതിന് മുമ്പ് ഏജൻസിയെക്കുറിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും ഗൗരവമായി അന്വേഷിക്കണം. ഇതൊന്നും കാര്യമാക്കാതെ പലരും വിദേശത്ത് പെട്ട് പോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കഴിയുന്നതും സർക്കാർ അംഗീകൃത സേവനങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുവജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് കൃത്യമായ പരിഹാരം ലഭ്യമാക്കുന്നതിന് കമ്മീഷൻ ഇടപെടും. യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും ചെയർമാൻ പറഞ്ഞു.

സിറ്റിംഗിൽ പരിഗണിച്ച 38 പരാതികളിൽ 21 എണ്ണം തീർപ്പാക്കി. 17 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി എട്ട് പരാതികൾ ലഭിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ, എയ്ഡഡ് നിയമനം, അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം തുടങ്ങിയ പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. യുവജന കമ്മീഷൻ അംഗങ്ങളായ കെ.പി ഷജീറ, പി.പി രൺദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസർ ജോസഫ് സ്‌കറിയ, അസിസ്റ്റന്റ് പി അഭിഷേക് എന്നിവർ പങ്കെടുത്തു.


Share our post
Continue Reading

Kerala

സീനിയർ എഞ്ചിനീയർ, പ്രൊജക്ട് കമ്മീഷൻ നിയമനം

Published

on

Share our post

കേരള റൂറൽ സപ്ലൈ ആന്റ് സാനിറ്റേഷൻ ഏജൻസിയുടെ കണ്ണൂർ മേഖല കാര്യാലയത്തിന് കീഴിൽ സീനിയർ എഞ്ചിനീയർ, പ്രൊജക്ട് കമ്മീഷണർ എന്നിവരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. സീനിയർ എഞ്ചിനീയർ യോഗ്യത: ബി.ടെക് (സിവിൽ/മെക്കാനിക്കൽ), ജല വിതരണ പദ്ധതി രൂപകൽപന ചെയ്യുന്നതിലും നടപ്പിലാക്കുന്നതിനും ഏഴു വർഷത്തെ പ്രവൃത്തി പരിചയം, കമ്മ്യൂണിറ്റി ജലവിതരണ പദ്ധതികളിലുള്ള പ്രവൃത്തി പരിചയം അധിക യോഗ്യതയായി പരിഗണിക്കും. ബി.ടെക് സിവിൽ, രണ്ടു വർഷത്തെ സിവിൽ എഞ്ചിനീയറിങ്ങ്/ വാട്ടർ സപ്ലൈ പ്രൊജക്ടിൽ ജോലിചെയ്ത പ്രവൃത്തി പരിചയം എന്നിവയാണ് പ്രൊജക്ട് കമ്മീഷണർക്കുള്ള യോഗ്യത. അഭിമുഖം മാർച്ച് 17 ന് രാവിലെ 10.30 ന് തളാപ്പ് എകെജി ഹോസ്പിറ്റലിനു സമീപമുള്ള ജലനിധി ഓഫീസിൽ നടക്കും. ഫോൺ: 0497 2707601, 8281112248.


Share our post
Continue Reading

Kerala

11,292 നിരോധിത പ്ലാസ്റ്റിക്ക്‌ കുടിവെള്ളകുപ്പികൾ പിടിച്ചെടുത്തു

Published

on

Share our post

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശവകുപ്പിന്റെ കീഴിലുള്ള ജില്ലാ എൻഫോസ്മെന്റ് സ്‌ക്വാഡ് നിലമ്പൂർ നഗരസഭയിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്ക്‌ കുടിവെള്ളകുപ്പികൾ പിടികൂടി.300 എം.എല്ലിന്റെ 11,292 പ്ലാസ്റ്റിക് കുടിവെള്ളകുപ്പികളാണ്‌ പിടിച്ചെടുത്തത്‌. നിലമ്പൂർ കരിമ്പുഴയിൽ പ്രവർത്തിക്കുന്ന ഹിൽവ വാട്ടർ സ്ഥാപനത്തിൽനിന്നാണ് കുടിവെള്ള കുപ്പികൾ പിടിച്ചെടുത്തത്. സ്ഥാപനത്തിനെതിരെ 10,000 രൂപ പിഴ ചുമത്താൻ നിലമ്പൂർ മുനിസിപ്പൽ സെക്രട്ടറിക്ക് ജില്ലാ എൻഫോസ്‌മെന്റ് സ്‌ക്വാഡ് നിർദ്ദേശം നൽകി. വിവിധ പരിപാടികൾക്കും ആഘോഷങ്ങൾക്കും നിരോധിക്കപ്പെട്ട വെള്ളകുപ്പികൾ ഉപയോഗിക്കുകയും ഉപയോഗ ശേഷം ജൈവമാലിന്യങ്ങൾക്കൊപ്പം കൂട്ടിയിട്ട് കത്തിക്കുന്നതായും പരാതികൾ ഉയർന്നിട്ടുണ്ട്.പരിശേധനകൾ ഊർജ്ജിതമാക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്‌. പരിശോധനയ്ക്ക് ജില്ലാ എൻഫോസ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ എ പ്രദീപൻ, കെ പി അനിൽകുമാർ, സ്‌ക്വാഡ് അംഗങ്ങളായ അഖിലേഷ് , കെ സിറാജുദ്ദീൻ, ജയപ്രകാശ്, നിലമ്പൂർ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ വിനോദ്, ഹണി സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകി.


Share our post
Continue Reading

Trending

error: Content is protected !!