പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പ്രണയം മൊട്ടിട്ടു;53കാരി തലശ്ശേരിക്കാരനായ പഴയ പത്താം ക്ലാസുകാരനൊപ്പം പോയി

കാസർകോട്: വിദ്യാർത്ഥി സംഗമത്തില്‍ കണ്ടുമുട്ടിയ ബന്ധം പ്രണയമായി. ബേഡകം സ്വദേശിനിയായ 53കാരി വീട്ടമ്മ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു പോയത് പത്താം ക്ലാസില്‍ ഒന്നിച്ചു പഠിച്ച ഓട്ടോ ഡ്രൈവർക്കൊപ്പം. മാസങ്ങള്‍ക്ക് മുമ്പ് തലശ്ശേരിയില്‍ നടത്തിയ പൂർവ്വ വിദ്യാർത്ഥി സംഗമത്തില്‍ വെച്ചാണ് സഹപാഠിയായ ഓട്ടോ ഡ്രൈവറെ വീണ്ടും കണ്ടുമുട്ടിയത്.53കാരിയുടെ അമ്മയുടെ വീട് തലശ്ശേരിയിലാണ്.അവിടെയുള്ള സ്കൂളിലാണ് പഠിച്ചത്.കുറെ വർഷങ്ങള്‍ക്ക് ശേഷമാണ് പഠിതാക്കള്‍ ഒന്നിച്ചുചേർന്നത്. ഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറിയതിനെ തുടർന്ന് ബന്ധം വളർന്നു. വീട് വിട്ടുപോയി ഒരുമിച്ച് താമസിക്കാൻ നിശ്ചയിച്ചു. സാമ്പത്തികമായി ഉയർന്ന നിലവാരത്തില്‍ കഴിയുന്ന കുടുംബത്തില്‍ നിന്ന് ഉറ്റവരെ മുഴുവൻ തള്ളി സ്ത്രീ കാമുകനായ ഓട്ടോഡ്രൈവറുടെ കൂടെ കഴിഞ്ഞദിവസം നാടുവിട്ടു.
ഭർത്താവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച ബേഡകം പൊലീസ് കമിതാക്കളുടെ ഫോണ്‍ ലൊക്കേഷൻ തപ്പിയിറങ്ങി.വയനാട് പോയി ബസില്‍ മടങ്ങിയ ഇരുവരെയും, ബേഡകം എസ്.ഐ അരവിന്ദന്റെയും എ.എസ്.ഐ സരളയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം രഹസ്യമായി പിന്തുടർന്നു.തലശേരിയില്‍ ഇറങ്ങിയപ്പോള്‍ കസ്റ്റഡിയില്‍ എടുത്ത് ബേഡകം സ്റ്റേഷനില്‍ എത്തിച്ചു. കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുപോകുന്നതിന് മുമ്പ് പൊലീസ് ഉദ്യോഗസ്ഥർ, ഇവരെ പിന്തിരിപ്പിക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടും കോടതിയില്‍ നിന്ന് സ്ത്രീ കാമുകനായ സഹപാഠിയുടെ കൂടെ തന്നെ ഇറങ്ങിപോവുകയായിരുന്നു.