Connect with us

Kerala

പരീക്ഷയിങ്ങെത്തി; വിദ്യാർഥികളും രക്ഷിതാക്കളും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Published

on

Share our post

സി.ബി.എസ്.ഇ. പത്ത്, പ്ലസ് ടു ബോർഡ് പരീക്ഷകൾ ആരംഭിക്കാൻ ഇനി കുറച്ചുദിവസങ്ങൾ മാത്രമേയുള്ളൂ. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഈ സമയം ആശങ്കയൊഴിവാക്കാൻ ചിലകാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. നന്നായി പഠിക്കുന്നതോടൊപ്പം ഇക്കാര്യങ്ങളിൽക്കൂടി ശ്രദ്ധവെച്ചാൽ ആത്മവിശ്വാസത്തോടൊപ്പം പരീക്ഷ എഴുതാം.

പരീക്ഷ എളുപ്പമാക്കാം

* ചോദ്യപേപ്പറിലെ നിർദേശങ്ങൾ ശ്രദ്ധയോടെ വായിക്കണം. രജിസ്റ്റർ നമ്പറും മറ്റുവിവരങ്ങളും തെറ്റിക്കാതെ എഴുതണം.

* ബിരിയാണി ആയാലും വൃത്തിയില്ലാത്ത പാത്രത്തിൽ വിളമ്പിയാൽ ആരുംകഴിക്കില്ല. നല്ല അടുക്കിലുംചിട്ടയിലും ഉത്തരങ്ങൾ എഴുതണം. ആവശ്യമായ സ്പേസ് കൊടുക്കണം. നിങ്ങളുടെ ഉത്തരക്കടലാസ് നോക്കുന്നയാൾക്ക് ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെടുന്നതാവണം.

* നന്നായി ഉത്തരം അറിയാവുന്നവ ആദ്യംഎഴുതുക. പരീക്ഷയെഴുതുന്ന സമയത്ത് ഉത്തരംകിട്ടാത്ത ചോദ്യങ്ങളിൽ അസ്വസ്ഥരാകാതിരിക്കാൻ ശ്രദ്ധിക്കണം. അടുത്ത ചോദ്യത്തിലേക്ക് കടക്കുകയും അറിയാവുന്ന ഉത്തരങ്ങളെല്ലാം എഴുതിയശേഷം തിരികെയെത്തി പ്രായസമുള്ള ചോദ്യത്തിന് ഉത്തരമെഴുതാൻ ശ്രമിക്കുകയുമാണ് വേണ്ടത്.

* ഒരുചോദ്യം കണ്ടാൽ ഉടനെ ചാടിക്കേറി ഉത്തരം എഴുതരുത്. ആദ്യം പ്രധാനപ്പെട്ട പോയിന്റുകൾ മനസ്സിൽ ഓർത്തെടുക്കണം.

* ഉത്തരപേപ്പറിൽ ഒരു സ്കെയിൽ ഉപയോഗിച്ച് നന്നായി മാർജിൻ വരയ്ക്കണം.

* എഴുതിയത് തെറ്റിപ്പോയാൽ, തെറ്റിയ വാക്കിന് മുകളിലൂടെ ഒരു വര വരയ്ക്കുക. വെട്ടിക്കുത്തി വൃത്തികേടാക്കരുത്.

* പ്രധാനപ്പെട്ട ഹെഡിങ്, സബ് ഹെഡിങ് എന്നിവയുടെ അടിയിൽവര ഇടണം.

* തന്നിട്ടുള്ള മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കണം ചോദ്യങ്ങൾക്ക് ഉത്തരമെഴുതേണ്ടത്. ഒരു മാർക്കിന്റെ ചോദ്യത്തിന് അരപ്പേജ് ഉത്തരംവേണ്ട. ആറ്്‌ മാർക്കിന്റെ ചോദ്യത്തിന്റെ ഉത്തരം രണ്ടുവരിയുമാകരുത്.

* എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതണം. ഉത്തരം അറിയില്ലെങ്കിൽ, ചോദ്യത്തോട് ബന്ധമുള്ള കാര്യങ്ങൾ എഴുതിവയ്ക്കുക. അരമാർക്കോ, ഒരു മാർക്കോ കിട്ടിയേക്കാം.

* കത്ത്, പ്രസംഗം, സംഭാഷണം തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരത്തിന്റെ ഘടന മുൻകൂട്ടി പഠിച്ചുവെയ്ക്കണം. വിഷയമെഴുതാൻ അറിയില്ലെങ്കിലും ഈ ഘടന കൃത്യമായി എഴുതിയാൽ നിങ്ങൾക്ക് കുറച്ചൊക്കെ മാർക്ക് ലഭിക്കും.

* എഴുതിത്തുടങ്ങുമ്പോൾത്തന്നെ ഉത്തരക്കടലാസിൽ പേജ് നമ്പർ ഇട്ടുപോവാൻ മറക്കരുത്.

* പരീക്ഷയിൽ കള്ളത്തരംകാണിച്ച് മാർക്ക് വാങ്ങാൻ നോക്കരുത്. മാത്രമല്ല, മറ്റുള്ളവരെ കോപ്പിയടിക്കാൻ സഹായിക്കുകയും ചെയ്യരുത്. പിടിക്കപ്പെട്ടാൽ നിങ്ങളുടെ ഭാവി അവതാളത്തിലാവും.

* അവസാന പത്തുമിനിറ്റ് ഉത്തരക്കടലാസ് മൊത്തത്തിൽ ഓടിച്ചുനോക്കാനും എഴുതാതെവിട്ട ഉത്തരങ്ങൾ എഴുതാനും ഉപയോഗിക്കുക.

രക്ഷിതാക്കളോട്

പരീക്ഷയ്ക്കുശേഷം വീട്ടിലെത്തുന്ന കുട്ടിയെ ഓരോ ചോദ്യവും ചോദിച്ച് സമ്മർദത്തിലാക്കരുത്. കഴിഞ്ഞത് കഴിഞ്ഞു. അടുത്ത ദിവസത്തെ വിഷയം പഠിച്ചാൽമതി. എല്ലാപരീക്ഷകളും കഴിഞ്ഞ് ചോദ്യപേപ്പറുകളുടെ വിശകലനമാവാം. ഒരു പരീക്ഷ വിഷമമുള്ളതായി തോന്നിയാൽ പേടിക്കേണ്ട എന്ന് കുട്ടിയോടു പറയണം. ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാൻ അവർക്ക് പിന്തുണനൽകണം.ഡഗ്ളസ് ജോസഫ് (വൈസ് പ്രിൻസിപ്പൽ, ഈസ്റ്റ് കോസ്റ്റ് ഇംഗ്ലീഷ് സ്‌കൂൾ ഖോർഫക്കാൻ, സി.ബി.എസ്.ഇ. കരിയർ കൗൺസലർ).


Share our post

Kerala

വാട്‌സ്ആപ്പ് വഴി വൈദ്യുതി ബില്‍ അടക്കമുള്ളവ നേരിട്ട് അടയ്ക്കാം; പുത്തന്‍ ഫീച്ചര്‍ ഉടനെത്തും

Published

on

Share our post

തിരുവനന്തപുരം: മെറ്റയുടെ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഇന്ത്യയില്‍ ബില്‍ പെയ്‌മെന്‍റ് സംവിധാനം തയ്യാറാക്കുന്നു എന്ന് സൂചന. വാട്‌സ്ആപ്പ് 2.25.3.15 ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷനില്‍ ഡയറക്ട് ബില്‍ പെയ്‌മെന്‍റ് ഫീച്ചര്‍ മെറ്റ പരീക്ഷിക്കുന്നതായി ഗാഡ്‌ജറ്റ് 360 റിപ്പോര്‍ട്ട് ചെയ്തു.വാട്സ്ആപ്പില്‍ ഇതിനകം യുപിഐ പെയ്മെന്‍റ് സംവിധാനമുണ്ട്. ഇതിന്‍റെ തുടര്‍ച്ച എന്നോളമാണ് ബില്‍ പെയ്‌മെന്‍റുകള്‍ നടത്താന്‍ വാട്സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറിന്‍റെ ബീറ്റാ ടെസ്റ്റിംഗ് നടത്തുന്നത്. ആന്‍ഡ്രോയ്ഡ് അതോറിറ്റിയാണ് ഈ ബീറ്റാ ടെസ്റ്റിംഗ് കണ്ടെത്തിയത്.

വാട്സ്ആപ്പില്‍ നിന്ന് നേരിട്ട് ഇലക്ട്രിസിറ്റി ബില്‍ പെയ്‌മെന്‍റ്, മൊബൈല്‍ പ്രീപെയ്‌ഡ് റീച്ചാര്‍ജുകള്‍, എല്‍പിജി ഗ്യാസ് പെയ്മെന്‍റുകള്‍, ലാന്‍ഡ്‌ലൈന്‍ പോസ്റ്റ്‌പെയ്ഡ് ബില്‍, റെന്‍റ് പെയ്മെന്‍റുകള്‍ എന്നിവ ചെയ്യാനാകും എന്നാണ് ബീറ്റാ ടെസ്റ്റിംഗ് വിവരങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ പരീക്ഷണം പൂര്‍ത്തിയാക്കി എപ്പോള്‍ ഈ വാട്സ്ആപ്പ് ഫീച്ചര്‍ സാധാരണ യൂസര്‍മാര്‍ക്ക് ലഭ്യമാകും എന്ന് വ്യക്തമല്ല.ഇവന്‍റുകള്‍ സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന വാട്സ്ആപ്പിന്‍റെ ഇവന്‍റ് ഷെഡ്യൂളിംഗ് ഫീച്ചർ ഉടൻ തന്നെ സ്വകാര്യ ചാറ്റുകൾക്കും ലഭ്യമാക്കാനൊരുങ്ങുന്നുമുണ്ട് വാട്സ്ആപ്പ്. ഐഒഎസിനുള്ള വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ് (25.2.10.73) ഈ പുത്തന്‍ ഫീച്ചര്‍ ഇതിനകം പ്രവർത്തനക്ഷമമാക്കി. ഇവന്‍റുകൾ ആസൂത്രണം ചെയ്യുമ്പോൾ ഓഡിയോ, വീഡിയോ കോളുകളിലേക്ക് ലൊക്കേഷനുകളോ ലിങ്കുകളോ ചേർക്കാൻ ഉപയോക്താക്കളെ അനുവദിക്കും. മുമ്പ് ഗ്രൂപ്പ് ചാറ്റുകളിൽ മാത്രമായിരുന്നു ഈ ഫീച്ചർ ലഭ്യമായിരുന്നത്.


Share our post
Continue Reading

Kerala

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഓടയിൽ വീണ് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

Published

on

Share our post

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപം തുറന്നുകിടന്ന ഓടയിൽ വീണ് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം. രാജസ്ഥാൻ സ്വദേശിനിയായ റിതാൻ ജൈജുവാണ് മരിച്ചത്. കുട്ടിയെ അ‌ങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വിമാനത്താളവത്തിലെ ഡൊമസ്റ്റിക് ടെർമിനലിന് മുന്നിൽ പൂന്തോട്ടം ഉൾപ്പെടെ ഒരുക്കിയ ഭാഗത്താണ് ഓട തുറന്നുകിടന്നിരുന്നത്. അ‌മ്മയോടൊപ്പമായിരുന്നു കുട്ടി ഇവിടെ എത്തിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അ‌ന്വേഷണത്തിലാണ് ഓടയിലെ മലിനജനത്തിൽ വീണതായി കണ്ടെത്തിയത്.കുട്ടിയെ 12.50ഓടെയാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുമ്പോഴേ ബിപിയും പൾസും തീരെ ഇല്ലാത്ത അ‌വസ്ഥയിലായിരുന്നെന്ന് ആശുപത്രി അ‌ധികൃതർ അ‌റിയിച്ചു.


Share our post
Continue Reading

Kerala

അഞ്ച് വര്‍ഷത്തിനുശേഷം ആദ്യമായി റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്

Published

on

Share our post

അഞ്ച് വര്‍ഷത്തിനുശേഷം ആദ്യമായി റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്. അടിസ്ഥാന പലിശ നിരക്ക് കാല്‍ ശതമാനമാണ് കുറച്ചത്. 6.25 ശതമാനമാണ് പുതിയ റിപ്പോ നിരക്ക്. സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫസിലിറ്റി ( എസ്ഡിഎഫ്) ആറ് ശതമാനമാകും. മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫസിലിറ്റി ( MSF) നിരക്ക് 6.5 ശതമാനമായിരിക്കും. സഞ്ജയ് മല്‍ഹോത്ര ആര്‍.ബി.ഐ ഗവര്‍ണര്‍ ആയതിനുശേഷമുള്ള ആദ്യ നിര്‍ണായക പ്രഖ്യാപനമാണിത്.നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.6 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. അടിസ്ഥാന പലിശ നിരക്ക് കുറച്ചതോടെ ഇ.എം.എ അടവുകളില്‍ സാധാരണക്കാര്‍ക്ക് ആശ്വസിക്കാനുള്ള വകയുണ്ട്.

ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക വായ്പകളുടെ പ്രതിമാസ അടവ് കാല്‍ശതമാനത്തോളം കുറയും.പണനയകമ്മിറ്റിയുടെ കഴിഞ്ഞ 11 മീറ്റിംഗുകളിലും റിപ്പോ നിരക്കില്‍ മാറ്റം വരുത്താന്‍ തീരുമാനമുണ്ടായിരുന്നില്ല. 2020 മെയ് മാസത്തിലാണ് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ റിപ്പോ നിരക്ക് കുറയ്ക്കുകയായിരുന്നു. നാല് ശതമാനമാണ് അന്ന് കുറച്ചത്. പിന്നീട് റിപ്പോ 6.50 ശതമാനമായി ഘട്ടങ്ങളായി ഉയര്‍ത്തുകയായിരുന്നു. വരുംനാളുകളില്‍ പണപ്പെരുപ്പം കുറഞ്ഞ് ആര്‍.ബി.ഐ ലക്ഷ്യം വയ്ക്കുന്ന നാല് ശതമാനമെന്ന നിരക്കിലേക്ക് എത്തുമെന്നാണ് ആര്‍.ബി.ഐ കണക്കാക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!