അടുത്തത് മരണക്കുത്ത്; ഇനി ഈ ജീവികളെയും പേടിക്കണമെന്ന അവസ്ഥ,പരുന്തിനെയും വെയിലിനെയും സൂക്ഷിക്കുക

കണ്ണൂർ: കടുവ, പുലി, ആന, കാട്ടുപന്നി, കുറുക്കൻ, മലയണ്ണാൻ എന്നിങ്ങനെ വന്യമൃഗങ്ങളുടെ ശല്യം കാരണം പൊറുതിമുട്ടിയവർക്കിടയിലേക്ക് വിഷവുമായി വരികയാണ് തേനീച്ചയും കടന്നലും. കണിച്ചാറിൽ പായ്ത്തേനീച്ചയുടെ കുത്തേറ്റ് ചെങ്ങോം കുന്നപ്പള്ളി ഗോപാലകൃഷ്ണൻ മരിച്ചതോടെ ഇനി ഈ ജീവികളെയും പേടിക്കണമെന്ന അവസ്ഥയായി. വന്യമൃഗങ്ങൾ വനാതിർത്തിയോടു ചേർന്ന പ്രദേശങ്ങളിലാണെങ്കിൽ തേനീച്ച– കടന്നൽ ഭീഷണി എല്ലായിടത്തുമുണ്ട്. നഗരങ്ങളിലെ വൻ കെട്ടിടങ്ങൾക്കു മുകളിൽ പലയിടത്തും ഇവയുടെ വലിയ കൂടുണ്ട്. ഒരു പരുന്തിന്റെ ആക്രമണമുണ്ടായാൽമതി കൂടിളകാൻ. പിന്നെ കുത്തേറ്റ് ഓടിയാലും രക്ഷയില്ല. വൻ തേനീച്ചകളും കടന്നലുകളും വീടിനു സമീപമോ ജനവാസകേന്ദ്രത്തിലോ കൂടുകൂട്ടിയാൽ എത്രയും പെട്ടെന്ന് ഒഴിവാക്കണം. കുത്തേൽക്കാൻ സാധ്യതയുള്ള ജോലികളിൽ ഏർപ്പെടുന്നവർ കയ്യും കാലും മൂടത്തക്ക വിധം ഇറക്കമുള്ള വസ്ത്രങ്ങളും മറ്റും ഉപയോഗിക്കുക.അടച്ചിട്ടിരിക്കുന്ന മുറികളിലും ഗുഹകളിലും കയറുന്നവർ നല്ല വെളിച്ചത്തിൽ അകം പരിശോധിച്ച ശേഷം മാത്രം കയറുക. കടന്നൽ, തേനീച്ച ആക്രമണങ്ങൾക്കു നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവുണ്ട്.
പരുന്തിനെ സൂക്ഷിക്കുക; വെയിലിനെയും
ഇരിട്ടി∙ വെയിലിനു കാഠിന്യം കൂടുമ്പോഴും ‘തേനട’ പ്രതീക്ഷിച്ചു പരുന്ത് പോലുള്ള പക്ഷികൾ ഇവയുടെ കൂട് ഇളക്കുമ്പോഴുമാണു തേനീച്ചക്കൂട്ടം ആക്രമണകാരികളാകുന്നത്. തേനീച്ചക്കൂടുകൾ പ്രധാനമായും ഇളക്കുന്നത് ഹണി ബസാർഡ് ഇനം പരുന്തുകളാണ്.ഇവയ്ക്ക് കുത്ത് എൽക്കുകയുമില്ല. ഇരയാകുന്നതു മനുഷ്യരാണ്. തേനീച്ചയായാലും കടന്നലായാലും കുത്തു തുടങ്ങിയാൽ ഓടിരക്ഷപ്പെടാൻ പ്രയാസമാണ്. എത്ര ദൂരം ഓടിയാലും ഇവ പിന്തുടരും.
കുത്തേറ്റാൽ
തൊണ്ടയിലും നാവിലും നീരുവന്നു വീർക്കുക, ശ്വാസതടസ്സം, ശരീരം നീല നിറമാവുക, ശബ്ദം അടയുക, തൊണ്ടയിൽ എന്തെങ്കിലും ഇരിക്കുന്നതുപോലെ തോന്നുക, സംസാരിക്കാൻ പറ്റാതാവുക, കയ്യും കാലും തണുത്തു മരവിക്കുക, വേഗത്തിലുള്ള ഹൃദയമിടിപ്പ്, തലകറക്കം, ബോധക്ഷയം ഇത്തരം ലക്ഷണങ്ങൾ ഗുരുതരമാവാൻ സാധ്യതയുള്ളതിനാൽ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം. കുത്തേറ്റ ഭാഗത്ത് ഐസ് വച്ചു കൊടുക്കുന്നതു വേദനയും നീരും കുറയ്ക്കാൻ സഹായിക്കും.
∙ആശുപത്രിയിൽ വച്ചല്ലാതെ കൊമ്പുകൾ എടുത്തു മാറ്റരുത്. സ്വയം ചെയ്താൽ കൊമ്പുകൾ ഒടിഞ്ഞു ശരീരത്തിൽ കൂടുതൽ വിഷം കയറാൻ സാധ്യതയുണ്ട്.
∙ പലതവണ കുത്തേറ്റാൽ മാത്രമേ വിഷബാധ ഉണ്ടാവുകയുള്ളു. ഇത് ഓരോരുത്തരുടെയും ശരീരപ്രകൃതിയും പ്രതിരോധശേഷിയും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
∙മുതിർന്നപൗരന്മാർ, ഗർഭിണികൾ, ചെറിയ കുട്ടികൾ, ഹൃദയ സംബന്ധമായ അസുഖം ഉള്ളവർ എന്നിവർ കൂടുതൽ ജാഗ്രത പുലർത്തണം.
സോളർ വേലി നന്നാക്കുന്നതിനിടെ കടന്നൽ ആക്രമിച്ചു; 4 പേർക്ക് പരുക്ക്
ഇരിട്ടി∙ കുണ്ടേരി– ഉപദേശിക്കുന്ന് വനാതിർത്തിയിൽ സോളർ വേലി അറ്റകുറ്റപ്പണിക്കിടെ കടന്നൽക്കുത്തേറ്റ് 4 പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ കറുകപ്പളളിൽ ജയിംസിനെ (48) കണ്ണൂർ ജില്ലാ ആശുപത്രിയിലും സുശീല കറുകപ്പള്ളിൽ (60), ത്രേസ്യാമ്മ ജോസഫ് വട്ടമറ്റത്തിൽ (63), ശശീന്ദ്രൻ കുന്നത്ത് (58) എന്നിവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
2 ദിവസമായി കർണാടക വനത്തിൽനിന്ന് ഇറങ്ങുന്ന കാട്ടാനക്കൂട്ടം പ്രദേശത്ത് ഭീതി പരത്തിയിരുന്നു. അതിർത്തിയിൽ തകർന്നു കിടക്കുന്ന സോളർ വേലി കടന്നാണ് ആനക്കൂട്ടം ജനവാസ കേന്ദ്രത്തിലെത്തിയിരുന്നത്. തുടർന്നാണ് പ്രദേശവാസികൾ സോളർവേലി നന്നാക്കാൻ തീരുമാനിച്ചത്.
കടന്നൽ കൂട്ടം ആക്രമണത്തിൽ ഓടി രക്ഷപ്പെടുന്നതിനിടെ ജയിംസ് ബോധരഹിതനായി വീണു. കുടെയുള്ളവരുടെ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് തീ കത്തിച്ച് കടന്നൽ കൂട്ടത്തെ തുരത്തിയത്.