‘ശരിക്കും സ്ലീപ്പര്‍ ടിക്കറ്റ്, ബര്‍ത്ത് സീറ്റാവുന്ന സമയം’ അറിയാം; ട്രെയിൻ യാത്രയിൽ ഇനി തർക്കം വേണ്ട

Share our post

റിസര്‍വു ചെയ്തിട്ടുള്ള ട്രെയിന്‍ യാത്രകളാണ് സുരക്ഷിതവും സൗകര്യപ്രദവുമെങ്കിലും ചിലപ്പോഴെങ്കിലും പല കാരണങ്ങളാല്‍ ട്രെയിന്‍ യാത്രകള്‍ തലവേദനകളാവാറുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം സഹയാത്രികരുടെ പെരുമാറ്റമാണ്. നേരത്തെ റിസര്‍വു ചെയ്ത സീറ്റു പോലും മറ്റു യാത്രികര്‍ കൈവശപ്പെടുത്തിയതിന്റെ അനുഭവം ദൂരയാത്രകള്‍ നടത്തിയിട്ടുള്ളവര്‍ക്കുണ്ടാവും. സൈഡ് അപ്പര്‍ ബര്‍ത്ത് റിസര്‍വ് ചെയ്തയാള്‍ക്ക് താഴെ ഇരിക്കാന്‍ അവകാശമില്ലെന്നു പറഞ്ഞു വാദിച്ച സഹയാത്രികനെക്കുറിച്ചുള്ള ഒരു കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അപ്പര്‍ ബര്‍ത്തിലും മിഡില്‍ ബര്‍ത്തിലും റിസര്‍വ് ചെയ്തവര്‍ക്ക് ഇരുന്നു യാത്ര ചെയ്യാനാകുമോ? എത്ര സമയം വരെയാണ് ബര്‍ത്തില്‍ ഉറങ്ങാനാവുക? ഇന്ത്യന്‍ റെയില്‍വേയുടെ നിയമങ്ങളെക്കുറിച്ച് സാമാന്യ ധാരണയുണ്ടാവുന്നത് നിങ്ങളുടെ ട്രെയിന്‍ യാത്രകളെ കൂടുതല്‍ അനായാസമാക്കും. തമിഴ്‌നാട്ടിലൂടെയുള്ള ട്രെയിന്‍ യാത്രയ്ക്കിടെ രണ്ട് സൈഡ് സീറ്റും തന്റെയാണെന്ന് അവകാശപ്പെട്ട സഹയാത്രികനെക്കുറിച്ചാണ് സമൂഹമാധ്യമങ്ങളിലെ കുറിപ്പ്. വൈകുന്നേരം അഞ്ചുമണി സമയത്താണ് രണ്ട് സൈഡ് സീറ്റും തന്റെയാണെന്ന അവകാശവാദം സഹയാത്രികന്‍ ഉന്നയിച്ചത്. ശരിക്കും സ്ലീപ്പര്‍ ടിക്കറ്റ് ബര്‍ത്ത് സീറ്റാവുന്ന സമയം എത്രയാണെന്നാണ് കുറിപ്പില്‍ ചോദിച്ചിരിക്കുന്നത്.

ഇതിനു താഴെ നൂറുകണക്കിന് കമന്റുകളാണ് വന്നിരിക്കുന്നത്. ‘രാത്രി 9.59 ആവുമ്പോള്‍ എഴുന്നേറ്റാല്‍ മതി. അതു വരെ മൂത്രമൊഴിക്കാന്‍ പോലും പോവരുത്’ എന്ന കമന്റാണ് ഏറ്റവും ജനകീയം. ഇന്ത്യന്‍ റെയില്‍വേ കൊമേഴ്‌സ്യല്‍ മാനുവല്‍ വോള്യം-1 ലെ 652–ാം പാരഗ്രാഫില്‍ റിസര്‍വേഷന്‍ ക്ലാസിലെ ബുക്കു ചെയ്ത യാത്രികരെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:

രാത്രി 10 മുതല്‍ രാവിലെ ആറു മണി വരെയാണ് റിസര്‍വ് ചെയ്തു യാത്ര ചെയ്യുന്നവര്‍ക്ക് ബര്‍ത്തുകളില്‍ ഉറങ്ങാനുള്ള സമയം. ബാക്കിയുള്ള സമയമെല്ലാം ഇരുന്നു യാത്ര ചെയ്യാം. ആര്‍എസി പ്രകാരം സൈഡ് ലോവര്‍ ബര്‍ത്തുകളില്‍ റിസര്‍വ് ചെയ്ത യാത്രികര്‍ക്കും പകല്‍ സമയത്ത് ഇരുന്നു യാത്ര ചെയ്യാം. സൈഡ് അപ്പര്‍ ബര്‍ത്തില്‍ ബുക്ക് ചെയ്തവര്‍ക്കും പകല്‍ ഇരുന്നു യാത്ര ചെയ്യാമെന്ന് റെയില്‍വേ വ്യക്തമായി പറയുന്നുണ്ട്. രാത്രി 10 മുതല്‍ രാവിലെ ആറു മണി വരെയുള്ള സമയത്ത് സൈഡ് അപ്പര്‍ ബര്‍ത്തില്‍ ബുക്കു ചെയ്തവര്‍ക്ക് താഴെയുള്ള സീറ്റില്‍ ഇരിക്കാന്‍ അവകാശമുണ്ടാവില്ല. ഇനി യാത്രികരില്‍ എന്തെങ്കിലും ശാരീരിക പരിമിതികളോ അസുഖങ്ങളോ ഉള്ളവരോ ഗര്‍ഭിണികളോ ഉണ്ടെങ്കില്‍ അവര്‍ക്ക് കൂടുതല്‍ സമയം വിശ്രമിക്കാന്‍ അനുവദിക്കണമെന്നും റെയില്‍വേ നിര്‍ദേശിക്കുന്നുണ്ട്.

ഇതിനൊപ്പം ട്രെയിന്‍ യാത്രികര്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾക്കൂടി നോക്കാം. രാത്രി 10 നു ശേഷം ട്രെയിന്‍ യാത്രികര്‍ക്ക് സമാധാനത്തോടെ ഉറങ്ങാന്‍ വേണ്ടിയുള്ള നിയന്ത്രണങ്ങളും ഇന്ത്യന്‍ റെയില്‍വേയിലുണ്ട്. നേരത്തെ കയറിയവരാണെങ്കില്‍ രാത്രി പത്തിനു ശേഷം ടിടിഇക്ക് നിങ്ങളുടെ ടിക്കറ്റ് പരിശോധിക്കാന്‍ വരാനാവില്ല. ട്രെയിനിനുള്ളില്‍ രാത്രി ഇടുന്ന ലൈറ്റുകള്‍ക്ക് പുറമേയുള്ള എല്ലാ ലൈറ്റുകളും അണച്ചിരിക്കണം. രാത്രി പത്തിനു ശേഷം കൂട്ടമായി യാത്ര ചെയ്യുന്നവര്‍ മറ്റു യാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ബഹളം വയ്ക്കാന്‍ പാടില്ല.

റിസര്‍വ് ചെയ്ത റെയില്‍വേ സ്റ്റേഷനില്‍ നിന്നും നിങ്ങള്‍ക്ക് ട്രെയിനില്‍ കയറാനായില്ലെങ്കില്‍ അടുത്ത രണ്ടു സ്റ്റേഷനുകളിലൊന്നില്‍ നിന്നും കയറിയാലും മതി. റിസര്‍വ് ചെയ്ത സ്റ്റേഷന്‍ പിന്നിട്ട് രണ്ട് സ്റ്റേഷനുകള്‍ കഴിയുന്നതുവരെ ടിടിഇക്ക് നിങ്ങള്‍ റിസര്‍വ് ചെയ്ത സീറ്റ് മറ്റൊരാള്‍ക്ക് നല്‍കാനാവില്ല. ഇനി റിസര്‍വ് ചെയ്ത സ്റ്റേഷനും രണ്ടു സ്റ്റേഷനുകളും കഴിഞ്ഞാല്‍ ടിടിഇക്ക് ആര്‍എസി പിന്‍ആര്‍ സ്റ്റാറ്റസുള്ള ഏതു യാത്രികനും സീറ്റ് നല്‍കാനും സാധിക്കും.

റിസര്‍വ് ചെയ്താലും വെയിറ്റിങ് ലിസ്റ്റിലാവുമെന്നുറപ്പുണ്ടെങ്കിലും ട്രെയിനില്‍ യാത്ര ചെയ്യാന്‍ മാര്‍ഗമുണ്ട്. അതിന് പിആര്‍എസ് കൗണ്ടറില്‍ നിന്നും യാത്രക്കുള്ള ടിക്കറ്റെടുത്താല്‍ മതി. വെയിറ്റിങ് ലിസ്റ്റിലെ ടിക്കറ്റായാലും അതു കാണിച്ച് യാത്ര ചെയ്യാനാവും. അതേസമയം ഓണ്‍ലൈന്‍ വഴി ഇ ടിക്കറ്റാണ് എടുക്കുന്നതെങ്കില്‍ ഇത് സാധ്യമാവില്ല. ചാര്‍ട്ട് തയാറാക്കിയ ശേഷം വെയ്റ്റിങ് ലിസ്റ്റിലെ ഇ ടിക്കറ്റ് റീഫണ്ട് ചെയ്യുമെന്നതിനാല്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നയാളെ പോലെയാവും നിങ്ങളെ കണക്കാക്കുക.

ട്രെയിനിലെ ചങ്ങല കാണുമ്പോള്‍ ഒന്നു വലിച്ചു നോക്കാന്‍ തോന്നാത്തവരുണ്ടാവില്ല. എപ്പോഴൊക്കെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്താനാവും? നിങ്ങള്‍ക്കൊപ്പമുള്ള കുട്ടിക്കോ പ്രായമായ ആള്‍ക്കോ ശാരീരിക പരിമിതിയുള്ളയാള്‍ക്കോ ട്രെയിനില്‍ കയറാനാവാതെ വന്നാല്‍ ചങ്ങല വലിക്കാം. ട്രെയിനില്‍ എന്തെങ്കിലും തരത്തിലുള്ള അപകടങ്ങളുണ്ടാവുകയോ മറ്റ് അടിയന്തര സാഹചര്യങ്ങളുണ്ടാവുകയോ ചെയ്താലും ചങ്ങല വലിക്കാം.

റിസര്‍വ് യാത്രികര്‍ക്ക് എത്ര ഭാരമുള്ള ലഗേജ് കൊണ്ടുപോവാനാവുമെന്നതിനും കണക്കുണ്ട്. എസി യാത്രികരാണെങ്കില്‍ 70 കിലോയും സ്ലീപ്പര്‍ ക്ലാസില്‍ 40 കിലോയും സെക്കന്‍ഡ് ക്ലാസില്‍ 35 കിലോയും ഭാരം ഒരു യാത്രികന് ഒപ്പം കൂട്ടാനാവും. ഇനി അധിക ലഗേജ് ചാര്‍ജ് നല്‍കിയിട്ടുണ്ടെങ്കില്‍ എസിയില്‍ 150 കിലോയും സ്ലീപ്പറില്‍ 80 കിലോയും സെക്കന്റ് സിറ്റിങില്‍ 70 കിലോയും വരെ ഭാരമുള്ള സാധനങ്ങള്‍ കൂടെ കൊണ്ടുപോകാന്‍ നമുക്കാവും. ഇതുപോലുള്ള പ്രധാന റെയില്‍വേ നിയമങ്ങളെക്കുറിച്ചുള്ള സാമാന്യ ധാരണ നിങ്ങളുടെ ട്രെയിന്‍ യാത്രകളെ കൂടുതല്‍ എളുപ്പമാക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!