സാഹിത്യകാരി ബാപ്‌സി സിധ്വ അന്തരിച്ചു

ഹൂസ്റ്റൺ/ഇസ്‌ലാമാബാദ്: ഇന്ത്യ-പാക് വിഭജനത്തിന്റെ ഭയങ്കരവും വേദനിപ്പിക്കുന്നതുമായ അനുഭവങ്ങൾ പകർത്തിയ ‘ഐസ് കാൻഡി മാനി’ന്റെ രചയിതാവും പാകിസ്താനി നോവലിസ്റ്റുമായ ബാപ്‌സി സിധ്വ (86) അന്തരിച്ചു. യു.എസിലെ ഹൂസ്റ്റണിൽ ബുധനാഴ്ചയായിരുന്നു അന്ത്യം.‘ദ ക്രോ ഈറ്റേഴ്സ്’ (1978), ‘ദ ബ്രൈഡ്’ (1982), ‘ആൻ അമേരിക്കൻ ബ്രാറ്റ്’ (1993), ‘സിറ്റി ഓഫ് സിൻ ആൻഡ് സ്‌പ്ലെൻഡർ: റൈറ്റിങ്സ് ഓൺ ലഹോർ’ (2006) തുടങ്ങിയവയാണ് പ്രധാന കൃതികൾ. ദക്ഷിണേഷ്യയുടെ ചരിത്രവും സംസ്കാരവും അവയിൽ നിറഞ്ഞുനിൽക്കുന്നു.
‘ഐസ് കാൻഡി മാൻ’ ഇന്ത്യൻ-കനേഡിയൻ സംവിധായിക ദീപാ മേത്ത ‘എർത്ത്’ എന്ന പേരിൽ ചലച്ചിത്രമാക്കി. ഓസ്കർ നാമനിർദേശം ലഭിച്ച ദീപാ മേത്താ ചിത്രം ‘വാട്ടറി’നെ ആസ്പദമാക്കി ‘വാട്ടർ: എ നോവൽ’ എന്ന പേരിൽ സിധ്വ നോവലെഴുതി. പാകിസ്താനിലെ പ്രസിദ്ധമായ ‘സിതാര ഇ ഇംതിയാസ്’ ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ നേടിയിട്ടുണ്ട്.1938 ഓഗസ്റ്റ് 11-ന് കറാച്ചിയിലെ പാഴ്സി കുടുംബത്തിലാണ് സിധ്വയുടെ ജനനം. രണ്ടാം വയസ്സിൽ പോളിയോ ബാധിതയായ അവരുടെ ‘ഐസ് കാൻഡി മാനി’ലെ മുഖ്യകഥാപാത്രങ്ങളിലൊന്ന് അത്തരത്തിലൊരു പെൺകുട്ടിയാണ്.