സർക്കാർ ഓഫീസുകളിൽ ഫയൽ കാണാതാകുന്നത് ക്രിമിനൽക്കുറ്റം-വിവരാവകാശ കമ്മിഷൻ

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ഫയൽ കാണാതാവുന്നത് ക്രിമിനൽക്കുറ്റമാണെന്ന് വിവരാവകാശ കമ്മിഷൻ. പൊതുരേഖാനിയമമനുസരിച്ച് അഞ്ചുവർഷംവരെ തടവും പതിനായിരം രൂപ മുതൽ പിഴയും ലഭിക്കാവുന്ന ശിക്ഷയാണിതെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൾഹക്കീം പറഞ്ഞു.മണിയൂർ ഗ്രാമപ്പഞ്ചായത്തിലെ ഫയൽ കാണാത്തതുമായി ബന്ധപ്പെട്ടാണ് കമ്മിഷന്റെ മുന്നറിയിപ്പ്. ഈ ഫയൽ 14 ദിവസത്തിനകം കണ്ടെത്തണമെന്നും ഉത്തരവിട്ടു. കമ്മിഷനുമുമ്പാകെ ഹാജരാവാത്ത ആറു ഉദ്യോഗസ്ഥർക്ക് സമൻസയയയ്ക്കാനും തീരുമാനിച്ചു. വയനാട് ജില്ലാ പട്ടികവർഗ വികസന ഓഫീസിലെയും കോഴിക്കോട് ജില്ലാ നോർത്ത് സോൺ വിജിലൻസിലെയും രണ്ടുപേർക്കും എരവന്നൂർ എ.യു.പി. സ്കൂൾ പ്രഥമാധ്യാപകൻ, പാലക്കാട് ഷോളയാർ പോലീസ് എസ്.എച്ച്.ഒ. എന്നിവർക്കുമാണ് സമൻസയച്ചത്.വിചാരണയ്ക്ക് ഉദ്യോഗസ്ഥർ നേരിട്ടെത്തമെന്നും പകരക്കാർ പോരെന്നും കമ്മിഷൻ വ്യക്തമാക്കി. നെയ്യാറ്റിൻകര ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്ന് വിവരം നൽകിയില്ലെന്ന പരാതിയും പരിഗണിച്ചു.